Pages

Showing posts with label കായികം. Show all posts
Showing posts with label കായികം. Show all posts

Sunday, March 27, 2011

കളി കാര്യമാകുമ്പോള്‍

"Nobody Died, I Just Lost A Tennis Match" - Boris Becker


തുടര്‍ച്ചയായ രണ്ടു വര്ഷം വിംബിള്‍ഡന്‍ പുരുഷ വിഭാഗം സിംഗില്‍സ് കിരീടം നേടിയ ശേഷം, 1987 -ല്‍ പീറ്റര്‍ ഡൂഹനോട് ആദ്യ റൗണ്ടില്‍, പരാജയപ്പെട്ടു പുറത്തായപ്പോള്‍, ബോറിസ് ബെക്കര്‍ പറഞ്ഞ വാക്കുകളാണിത്. ഇതിന്റെ സാരാംശം,താന്‍ തോറ്റത് കൊണ്ട്, ലോകമൊന്നുമിടിഞ്ഞു വീണിട്ടില്ല എന്ന് ബോധ്യപ്പെടുത്തലാണ്. 30 മാര്‍ച്ച്‌ എന്ന തീയതി ഇങ്ങടുത്തെത്തുമ്പോള്‍, പഞ്ജാബിലെ മൊഹാലിയിലെ, പീ.സി-എ സ്റ്റേഡിയത്തില്‍ കാഹളമുയരുമ്പോള്‍, ഓര്‍മ്മവരുന്നത്‌ ബെക്കറിന്റെ ഈ വാക്കുകളാണ്. 


ഒടുവില്‍, പ്രതീക്ഷകള്‍ക്കും, ആകാംക്ഷകള്‍ക്കും, വിരാമമിട്ടുകൊണ്ട് ആ ദിവസം വരുകയായി. 2011 ലോക കപ്പ്‌ ക്രിക്കറ്റ് മാമാങ്കം അരങ്ങേറിയത് മുതല്‍, ഏവരും ഉറ്റു നോക്കുകയും,  കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരിക്കുകയും, കണക്കുകൂട്ടുകയും ചെയ്ത, മനസ്സിന്റെ മണിച്ചെപ്പില്‍, നെയ്തെടുത്ത സ്വപ്നം. ഇന്ത്യയും, പാകിസ്താനും കളിക്കളത്തില്‍ നേര്‍ക്കുനേര്‍. ധാക്കയില്‍ പാകിസ്താന്‍ വെസ്റ്റ് ഇന്‍ഡീസിനെയും, അഹമദാബാദില്‍ ഇന്ത്യ ഓസ്ട്രെലിയയെയും, വിഴീതിയപ്പോള്‍, തെളിഞ്ഞത് ഈ പോരാട്ടമാണ്. മാര്‍ച്ച്‌ 30-നു മൊഹാലിയില്‍, ലോക കപ്പിന്റെ രണ്ടാം സെമിയില്‍, ഈ രണ്ടു, വന്‍ ക്രിക്കറ്റ് ശക്തികളും, മാറ്റുരയ്ക്കും. ക്രിക്കറ്റ് ലോകത്തിന്റെ കൊടുമുടിയില്‍, വിജയശ്രീലാളിതരായി, നാല് വര്‍ഷക്കാലം വാഴാനുള്ള സുവര്‍ണ്ണാവസരത്തിന്റെ, അവകാശത്തിനായുള്ള, പോരാട്ടത്തിലേക്ക് കടന്നുകൂടാനുള്ള, അധികാരം.       


ക്രിക്കറ്റ്‌ ചരിത്രത്തില്‍ ഇന്ത്യ-പാക് മത്സരങ്ങള്‍ എന്നും, വീറോടും, വാശിയോടുമാണ് അരങ്ങേറിയിട്ടുള്ളത്. ഇരു രാജ്യങ്ങളുടെയും, സ്വാതന്ത്ര്യത്തിനു ശേഷം ടെസ്റ്റ്‌-ഏകദിന മറ്റും ഇപ്പോഴത്തെ പുതിയ പതിപ്പായ ട്വെന്റി-ട്വെന്റിയില്‍ വരെ പല കരുത്തുറ്റതും, നെഞ്ചിടിപ്പുകള്‍ പല തവണ വേലിയേറ്റം നടത്തിയ പാരമ്പര്യവുമാണ് ഇരു രാജ്യങ്ങളും കളിയരങ്ങില്‍, പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. പൊതുവേയുള്ള ഇരുവരും തമ്മിലുള്ള പരമ്പരകള്‍ എന്നും മറക്കാന്നാവാത്തതായിരുന്നു. രണ്ടു രാജ്യങ്ങളും, കൊമ്പുകോര്‍ത്തപ്പോള്‍ എന്നും, ആവേശഭരിതമായ പോരാട്ടങ്ങളാണ്, ബാക്കിപത്രമായത്. ഏകദിന ലോക കപ്പില്‍, ഈ പോരാട്ടങ്ങളുടെ, നിറവും, പകിട്ടും, പല മടങ്ങാണ് വര്‍ധിക്കുന്നത്. 1992 മുതല്‍ 2003 വരെയുള്ള, തുടര്‍ച്ചയായ 4 ലോക കപ്പിലും, ഇന്ത്യ-പാക് മത്സരങ്ങള്‍ അരങ്ങേറുകയും, ഇവയെല്ലാത്തിലും, ജയം ഇന്ത്യയുടെ ഭാഗത്തുമായിരുന്നു. ഇതില്‍ രണ്ടെണ്ണം, ഗ്രൂപ്പ് ഘട്ടത്തിലായിരുന്നപ്പോള്‍, മറ്റു രണ്ടും, നോക്ക്-ഔട്ട്‌ മത്സരങ്ങളായിരുന്നു. ഈ പത്താം ലോക കപ്പില്‍, ഈ രണ്ടു രാജ്യങ്ങളും ഏറ്റുമുട്ടുമ്പോള്‍, വെറും 'മറ്റൊരു കളിയെന്നതിനെക്കാളുപരി', ഒരു നയതന്ത്രാഭ്യാസം കൂടിയാണ്, മൊഹാലിയില്‍ അരങ്ങുതകര്‍ക്കുക. ഇരു രാജ്യങ്ങളുടെ ഭരണ തലവന്മാര്‍, മുതല്‍ സാധാരണ കാണികള്‍, വരെ അണിചേരുന്ന ഒരു മഹായത്നം. കോടികള്‍ ടെലിവിഷനിലൂടെയും, ഇന്റെര്‍നെറ്റിലൂടെയും, റേഡിയോവിലൂടെയും, പങ്കാളികളാകുമ്പോള്‍, തിളച്ചുമറിയുന്ന, ഒരു വറചട്ടിയാകും, കളിയരങ്ങ്. 

എന്നാല്‍ കളിയെന്നതിനെക്കാളുപരി, ഒരു യാഥാര്‍ത യുദ്ധമാണ്, ഇന്ത്യ-പാകിസ്താന്‍ മത്സരങ്ങള്‍ എന്നുവരുത്തില്‍, കളിയരങ്ങുകള്‍, പോര്‍ക്കളങ്ങളാക്കാനുള്ള ഒരു ഗ്ലാഡ്യറ്റൊരിയാല്‍ മനോഭാവം. ധ്വിപക്ഷീയമായി പല പ്രശ്നങ്ങളും, വിഷയങ്ങളും, കീറാമുട്ടിയായും , വിലങ്ങുതടിയായും,  നില നില്‍ക്കുമ്പോഴും, ക്രിക്കറ്റിനെ ഒരു ബ്രഹ്മാസ്ത്രമാക്കി, പയറ്റി സമ്പൂര്ണ സംഹാരം എന്ന 'ഉപ തലക്കെട്ടാണ്' പല ശക്തികളും, ലക്ഷ്യം വെക്കുന്നത്. കളിക്കാരെ പോരാളികളാക്കിയും, യുദ്ധത്തിനു സമാനമായ അന്തരീക്ഷം സൃഷ്ട്ടിച്ചും, വിപണിയെ കൊഴുപ്പിച്ചും, തീ പുകച്ചുകൊണ്ട് വൈര്യം കെടാതെ സൂക്ഷിക്കുന്ന, ഒരു അഹന്ത ഭാവം. ഇത്തരം ഒരു ചിത്രീകരണത്തിന്റെയും, വിരോധാഭാസത്തിന്റെയും, രാഷ്ട്രീയവും-സാമൂഹികവുമായ ലക്ഷ്യവുമെന്താണ്. ഇത്തരമൊരു 'പ്രഷര്‍ കുക്കര്‍' അവസ്ഥ എങ്ങനെയാണ് സംജാതമാകുന്നത്? എന്താണ് പിന്നാമ്പുറത്തെ കളികള്‍. ഇവിടെ അതാണ്‌ അന്വേഷിക്കപ്പെടെണ്ടത്. 

കളിയെന്നാല്‍ 'വെടിവെപ്പൊഴുവാക്കികൊണ്ടുള്ള യുദ്ധം' എന്നാണു ജോര്‍ജ് ഓര്‍വെല്‍ വിശേഷിപ്പിക്കുന്നത്. വെറും ഒരു കായിക ഇനത്തെ ഇത്തരം ഒരു ചട്ടകൂടില്‍ തലക്കുന്നതിന്റെ താല്‍പര്യവും, ഉദ്ദേശ്യവുമെന്താണ്? ഇവിടെ ചരിത്രം ഒരു സുപ്രധാന ഘടകമായിട്ടാണ് സ്ഥിതിചെയുന്നത്‌. ചരിത്രം, പല ഓര്‍മ്മകളുടെ ഒരു നിധിപ്പെട്ടികൂടിയായാണ്, ഈ ഒരവസ്ഥയില്‍, കഥാപാത്രമാവുന്നത്‌. അത്തരമൊരു സ്ഥിതിവിശേഷണം മനുഷ്യ മനസ്സുകളെ കീഴടക്കാനായും, ഉപയോഗപ്പെടുത്തിടുണ്ട്. കാലം ഏല്‍പ്പിച്ച മുറിപ്പാടുകളെ, ചരിത്രം ആഴത്തില്‍ ഉണങ്ങാതെ സൂക്ഷിച്ചു, അത് പല അവസരങ്ങളിലും, പുരാത് വരുത്തുകയും ചെയുന്നു. കളിയരങ്ങുകള്‍, ഇത്തരമൊരു പ്രയോഗശാലയായി, മാറിയിട്ട് കാലമേറെയായി. ഈ ഉണങ്ങാത്ത ഓര്‍മ്മകളെ, വൈര്യം കൂടിയും, മേമ്പൊടി ചേര്‍ത്തും, അവതരിപ്പിക്കുമ്പോള്‍, ആവേശം പതിന്മടങ്ങ്‌ വര്‍ധിക്കുന്നു. ഇതിന്റെ പല ഉദാഹരണങ്ങളും അക്ക്മ്മിട്ടു നിരത്താന്‍ കഴിയും. ഇംഗ്ലണ്ടും-അര്‍ജന്റീനയും കൊമ്പു കോര്‍ക്കുന്ന ഫുട്ബോള്‍ മത്സരങ്ങള്‍ അരങ്ങേറുമ്പോള്‍, കഴിഞ്ഞു പോയ ഫാല്‍ക്ലാന്‍ഡ് യുദ്ധത്തിന്റെ ഓര്‍മ്മാകലാണ് തളം കെട്ടുന്നത്. അത് പോലെ ഇംഗ്ലണ്ട് ജര്‍മനിയെ നേരിടുമ്പോള്‍, മുന്‍പില്‍ കൊണ്ടുവരപ്പെടുന്നത് ലോക മഹായുദ്ധങ്ങളുടെയും, രാഷ്ട്രീയ വൈര്യത്തിന്റെയും, ഒരു മാരക മിശ്രിതമാണ്. ഇത്തരം പല പരസ്പര മത്സരവും,വൈര്യവും, കഴുകന്‍ തന്ത്രങ്ങളുമെല്ലാം കുത്തിനിറക്കപ്പെട്ട, ഒരു രാസവസ്തുവാന് പലപ്പോഴും സ്പോര്‍ട്സ്. ഈ പകയുടെയും, ശത്രുതയുടെയും, രസതന്ത്രം, കളിനിലങ്ങളെ പോര്‍ക്കളങ്ങളാക്കുന്നതും, രക്തത്തിന് ദാഹിക്കുന്ന, വേട്ടനായ്ക്കാളായി കായിക താരങ്ങളെ രൂപാന്തരപ്പെടുത്തുനതും, വ്യക്തമായ താല്‍പ്പര്യങ്ങളുടെ പശ്ചാത്തലത്തിലാണ്. ഇന്ത്യയും-പാകിസ്ഥാനും മാറ്റുരക്കുമ്പോള്‍, കളിയേക്കാള്‍, പ്രതികാരത്തിന്റെയും, മജ്ജയിലും-മാംസത്തിലും, കുത്തിനിറക്കപ്പെട്ട ഒരു 'കൃത്രിമമായ' ദേശീയതയുടെയും, വംശീയതയുടെയും,  മുറവിളികള്‍ കൂടി നമ്മുക്ക് കേള്‍ക്കാം. ഇപ്പോള്‍ തന്നെ ഈ സെമി മത്സരം '26 നവംബര്‍ മുംബൈ ആക്രമണത്തിനു ശേഷം' ഇന്ത്യന്‍ മണ്ണില്‍ അരങ്ങേറുന്ന ആദ്യ ഇന്ത്യ-പാക് മത്സരമാനെന്നാണ് നാഴികക്ക് നാല്പതു വട്ടം മുഖ്യധാര മാധ്യമങ്ങള്‍ വിളിച്ചു കൂവുന്നത്. കലക്കു വെള്ളത്തില്‍ മീന്‍ പിടിക്കാമെന്ന മോഹവുമായി, പല വ്യവസ്ഥാപിത താല്പര്യങ്ങളും, ഈ മുറവിളികള്‍ക്ക്, കോറസ് ആലപിക്കുന്നത്. 

കച്ചവട താല്പര്യങ്ങള്‍ ആവോളം സംരക്ഷിച്ചു, ലാഭം ആകുവോളം കൊയ്യാനുള്ള, നൂതന കുതന്ത്രങ്ങളുമായി, കോര്‍പ്പറെറ്റ് ലോകവും, ഈ ഒരു മാത്സര്യത്തിനു കൊഴുപ്പെകുന്നു. പരമ്പര വൈരികള്‍ എന്ന പട്ടം നല്‍കി, ഇന്ത്യ-പാക് പോരാട്ടങ്ങളെ മറ്റേതൊരു മത്സരത്തെക്കാളും, ആവേശഭരിതമാക്കി, വില്‍ക്കാന്‍ നടക്കുന്ന വ്യഗ്ര ശ്രമങ്ങളും ഇവിടെ പ്രതിഫലിക്കുന്നുണ്ട്. കളിയുടെ ജയവും-തോല്‍വിയും പല തരം വേലിയേറ്റങ്ങളാണ് അതിര്‍ത്തിക്കിരുവശവും, വരുത്തിതീര്‍ക്കുന്നത്. തോല്‍വികളില്‍, കിണഞ്ഞ ശ്രമത്തെക്കാളുപരി, 'മറ്റേതെങ്കിലും' തരത്തിലുള്ള, 'വേറെ കളികളുമുണ്ടോ' എന്നും, മാധ്യമങ്ങളുടെ കുറ്റവിചാരണക്ക് ശേഷം, നീണ്ട അന്വേഷണങ്ങളും, റിപ്പോര്‍ട്ടുകളും, സ്ഥാനങ്ങള്‍ തെറിക്കുന്നതുമെല്ലാം, ഒഴിച്ചുകൂടാനാകാത്ത ഘടകങ്ങളാണ്. മറ്റാരോട് തോറ്റാലും, ഇന്ത്യ പാക്കിസ്ഥാനോടും, നേരെ മറിച്ചും, കീഴ്പ്പെടരുതെന്നും, അങ്ങനെ സംഭവിച്ചാല്‍ അത് ഒരു കാലത്തും പൊറുക്കാത്ത 'തെറ്റായി', 'അപമാനമായി',  ജനങ്ങള്‍ക്ക്‌ മുന്‍പില്‍, അവതരിപ്പിക്കപെടുമ്പോള്‍, നിസ്സഹായരാകുന്നത്, യഥാര്‍ത്യത്തില്‍ കളിക്കാരാണ്. ഏതുവിധേനെയും തോല്‍വി ഒഴിവാക്കുക, അല്ലാത്ത പക്ഷം 'കഴുക്കോലിനര്‍ഹരാവുന്ന ' പ്രതിഭാസം. കീറിമുറിച്ചും, ചികഞ്ഞുനോക്കിയും, മൈക്രോസ്കോപ്പിലൂടെ കളിയുടെ നെല്ലും-പതിരും വേര്‍പ്പെടുത്തുന്ന, സാധന-സാമഗ്രികള്‍ കാണാതെ പോകുന്ന ഒന്നാണ് കളിക്കാരുടെ മനസ്സ്. അവരെങ്ങനെയാണ്, ഇതെല്ലാം ഉറ്റുനോക്കുന്നത്, അതിജീവിക്കുന്നത്. 

ഇന്ത്യ-പാക് മത്സരങ്ങളില്‍, എല്ലാ കളി വൈദഗ്ദ്യരും വാചാലരവുന്ന, സുപ്രധാന ഘടകമാണ്, മനസ്സ്. കളിയിന്നു, മൈതാനത്തിനേക്കാള്‍, അരങ്ങേറുന്നത് മനസ്സിലാണ്. ഉരുക്ക് പോലത്തെ മനക്കരുത്തും, എതിരാളിയെ തകര്‍ക്കാനുള്ള പോര്‍വീര്യവു മായ ഈ ഇരട്ട നയങ്ങളും, കൂര്പിച്ചാല്‍ ശത്രുപാളയത്തില്‍, നാശം വിത്ക്കാമെന്നാണ് ഇരു ടീമുകളുടെയും കണക്കുകൂട്ടല്‍. കണക്കുകള്‍ പിഴച്ചാല്‍, കാല്‍ച്ചുവട്ടിലെ മണ്ണ് ചോര്‍ന്നോലിക്കുമെന്ന,  ഒരു തീരാഭയം ഉള്‍വിളിയായി തങ്ങിനില്‍ക്കും. മനസ്സിന്റെ ഈ കണ്കെട്ട്, ആരാധകരും, ആസ്വാദകരും ഏറ്റുവാങ്ങിയിട്ടുണ്ട്. എതിര്‍ ടീമിന്റെ കളിക്ക്, അര്‍ഹിക്കുന്ന പ്രോത്സാഹനം നല്‍കാനുള്ള മടിയും, ഈ വിരോധത്തിന്റെ, മാനസിക വശമായി, കുറിക്കാവുന്നതാണ്. ജാവേദ്‌ മിയന്ധാധ്, തന്റെ അവസാന കളിയില്‍ (ഇന്ത്യക്കെതിരെ 1996-ല്‍ ബാംഗ്ലൂരില്‍ നടന്ന ക്വാര്‍ടര്‍ മത്സരം) ഔട്ടായാപ്പോള്‍, "ഈയുള്ളവനെ ഇനി കാണേന്‍ടതില്ലല്ലോ, എന്ന് തെറിവിളി കൊണ്ട് അഭിഷേകം ചെയ്ത ഇന്ത്യന്‍ ആരാധകരെ, പ്രസിദ്ധ ക്രിക്കറ്റ് ചരിത്രകാരന്‍, രാമചന്ദ്ര ഗുഹ ഇന്നും ഓര്‍ക്കുന്നു. എന്നാല്‍, നല്ല കളിക്ക്, വേണ്ട അംഗീകാരം കൊടുത്ത ചരിത്രവും, ഇന്ത്യ-പാക് ക്രിക്കറ്റിനുണ്ട്‌. 1999-ലെ ചെന്നൈ ടെസ്റ്റ്‌ ജയത്തിനു ശേഷം, സ്റ്റേഡിയം വലംവച്ച  പാക്കിസ്ഥാന്‍ ടീമിനെ, എഴുന്നേറ്റു നിന്ന്, ഹര്‍ഷാരവം കൊണ്ട് പൊതിഞ്ഞ സംഭവവും, അത് പോലെ, 2004-ലെ പാക്‌ 'സൗഹൃദ' ഏക ദിന പരമ്പര ഇന്ത്യ നേടിയപ്പോള്‍, രണ്ടു രാജ്യത്തെ കൊടികളുമേന്തി, ലാഹോര്‍ തെരുവുകളില്‍ നൃത്തം ചവിട്ടിയ കഥകളും, നിലനില്‍ക്കുന്നുണ്ട്. 

മന്‍മോഹന്‍ സിംഗിന്റെ, പാക് പ്രധാനമാന്ത്രിക്കയുള്ള സ്വീകരണം ഒരു പക്ഷെ ഇന്ന് ചീഞ്ഞുനാറി, അഴിമതിയില്‍ മുങ്ങി, അമേരിക്കന്‍ ധ്രിധരാഷ്ട്രാലിങ്കനത്തില്‍ ചാഞ്ഞു കിടക്കുന്ന 'വീരഘാഥകള്‍' പുറത്തു വിട്ട വിക്കിലീക്സ് വെളിപ്പെടുത്തലുകളുടെയും, പിരിമുറുക്കത്തിന്റെയും, ഇടയില്‍ നിന്നു രക്ഷ നേടാനുള്ള, 'ലൈഫ് ജാക്കട്ടാകുകയും' ചെയ്യാം. പക്ഷെ, അടിവരയിട്ടു പറയേണ്ട ഒരു വസ്തുതയുണ്ട്. ഇരു ടീമുകളുടെയും, 11 വീതം കളിക്കാരുക്ക്, കൂടുതല്‍, ആകംക്ഷകളും, ധര്മാസങ്കടങ്ങളും, കൊടുക്കാതിരുന്നാല്‍ നന്ന്. അതിനെക്കാള്‍ ഉപരി, കളിയെ വെറും, കായിക ഇനമായി, മാത്രം നോക്കി കണ്ടുകൊണ്ടു, അത് കാര്യത്തിലേക്ക്, കടക്കാതിരിക്കാനായി നോക്കേണ്ട കടമയും, ഓരോ യഥാര്‍ത്ഥ ക്രിക്കറ്റ്‌ പ്രേമിക്കുണ്ട്. ഏറ്റവും നന്നായി കളിക്കുന്ന ടീം ജയിച്ചു മുന്നേറട്ടെ; നല്ല ക്രിക്കറ്റ്‌, ഇന്ത്യ-പാക്‌ ഭേദമന്യേ, നമുക്ക് ആസ്വദിക്കാം, അഭിനന്ദിക്കാം. ബെക്കര്‍ പറഞ്ഞത് പോലെ, ആര് ജയിച്ചാലും, തോറ്റാലും, ലോകമൊന്നുമിടിഞ്ഞു വീഴില്ല !!                             

Saturday, November 27, 2010

ഗ്വാന്സു ഏഷ്യന്‍ ഗെയിംസ്: ഒരു കണ്ണോട്ടം


നിറപകിട്ടിന്റെയും, ഏഷ്യന്‍  കായിക വിസ്മയത്തിന്റെയും പാരമ്പര്യത്തിന്റെയും, കരുത്തിന്റെയും മനംകവരും കാഴ്ചകള്‍ സമ്മാനിച്ച്‌ കൊണ്ടു, പതിനാറാമത് ഏഷ്യന്‍ ഗെയിംസ് ചൈനയുടെ ഗ്വാന്സുവില്‍ കൊടിയിറങ്ങി. മത്സരവും, കൂട്ടായ്മയും, സൗഹൃദവും എല്ലാം കളിയാടിയ പതിനഞ്ചു നാളുകള്‍. ഏറ്റവും കൂടുതല്‍ ജനങ്ങള്‍ വസിക്കുന്ന, ഏറ്റവുമധികം വിശ്വാസങ്ങളും, നാഗരികതയും, ഭാഷകളുടെയും, കളിത്തൊട്ടിലായ ഈ വന്‍കര ഒന്നിച്ചു സമ്മേളിച്ചപ്പോള്, ഒത്തുകൂടിയത് 45 രാജ്യങ്ങളാണ്.  തങ്ങളുടെ ഓരോ രാജ്യത്തിന് വേണ്ടിയും മറ്റുള്ളവരോട് മാറ്റുരക്കുമ്പോള്‍, ഒരു ഭൂഖണ്ടമാകെ, കാണും മിഴിച്ചു പതിനഞ്ചു ദിനരാത്രങ്ങള്‍, ആകാംഷയോടെ തള്ളിനീക്കി.


സംഘടനാത്തില്‍, തികഞ്ഞ മേല്‍ക്കൈ തങ്ങള്‍ക്കുണ്ടെന്ന്, ചൈന ഒരിക്കല്‍ കൂടി, അരക്കിട്ടുറപ്പിച്ചു. രണ്ടു വര്ഷം മുന്‍പ്മ, ബിജിങ്ങില്‍ മഹാ മേളയായ ഒളിമ്പിക്സ്, സംഘടിപ്പിച്ചതിലെ അനുഭവം തങ്ങള്‍ക്കു കൈമോശം വന്നിട്ടില്ല എന്ന് കൂടി ഗ്വാന്സു ഏഷ്യാഡിലൂടെ ചൈന ലോകത്തോട്‌ വിളിച്ചു പറഞ്ഞു.  പക്ഷെ വെറും സംഘാടനത്തില്‍ മാത്രം ഒതുങ്ങുന്നതല്ല ചൈനയുടെ പ്രകടനം. ഒളിമ്പിക്സിലെ പോലെ തന്നെ കായിക ഇനങ്ങളില്‍ മറ്റുള്ളവരേക്കാള്‍ പല പടികള്‍  മുകളിലാണ് തങ്ങളെന്ന യാഥാര്ത്യം കാര്യം കൂടി ഈ മേളയില്‍, ചൈന തെളിയിച്ചു. പരമ്പരാഗത ഇനങ്ങളില്‍ മാത്രമല്ല, ബാക്കിയുള്ളതിലും അവര്‍ ഒട്ടും പിന്നിലായില്ല. തികഞ്ഞ ആധിപത്യം സ്ഥാപിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. ബാട്മിന്ടനിലും, ടേബിള്‍ ടെന്നീസിലും, ജിമ്നാസ്ടിക്സിലും, അത്ലടിക്സിലും, എന്ന് വേണ്ട ബാക്കി പല ഇനങ്ങളും, പുതിയ പാതകള്‍ പണിയാനും, മേഖലകള്‍ കവരാനും അവര്‍ക്ക് സാധിച്ചു. അതിന്റെ പരിണാമമായി 199 സ്വര്‍ണ മെഡ ലുകളുള്‍പ്പടെ മൊത്തം 416 മെഡലുകള്‍ വാരിക്കൂട്ടി. രണ്ടാമതെത്തിയ ദക്ഷിണ കൊറിയക്കാകട്ടെ 76 സ്വര്‍ണം മാത്രം ലഭിച്ചു. അതായത് പകുതി പോലുമില്ല. തുടക്കം മുതല്‍ അവസാനം വരെ തികഞ്ഞ ആധിപത്യമായിരുന്നു ചൈനയുടേത്. ആര്‍ക്കും, പിടിക്കാന്‍ കഴിയാത്ത അശ്വമേധം. വെറും ഓരോട്ടമല്ല, വന്‍ കുതിപ്പുകള്‍. എല്ലാ യിനങ്ങളും, നിറ സാന്നിധ്യവും, വ്യക്തമായ പതിപ്പ് മുദ്രയും. എന്തിനു, ആദ്യമായി ഹരിശ്രീ കുറിച്ച ട്വെന്റി-ട്വെന്റി ക്രിക്കറ്റില്‍ പോലും മത്സരിക്കാന്‍, സജ്ജമായ പുരുഷ-മഹിളാ ടീമുകള്‍ ചൈന വാര്‍ത്തെടുത്തു (ടീമിനെ ഗെയ്മ്സിലേക്ക് അയക്കാന്‍ വിസമ്മതിച്ച കേമന്മാരായ ബിസിസിഐ ഒരു വീണ്ടു വിചാരത്തിനു തയ്യാറാകുമോ എന്തോ!!).

ഇന്ത്യയുടെ പ്രകടനം:

മതിക്കപ്പെട്ട കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ, പ്രൌടിയില്‍ നിന്നും ഉയര്‍ത്തെഴുന്നെട്ടാണ് നമ്മുടെ മഹാരാജ്യം, ഏഷ്യന്‍ ഗെയിമ്സിലേക്ക് പുറപ്പെട്ടത്‌. പ്രകടനത്തിന്റെ അളവുകോല്‍, പക്ഷെ ഗ്വാന്സുവില്‍ തകിടം മറിഞ്ഞു. ശക്തമായ മറ്റു ഭൂഖണ്ട കരുത്തുകള്‍ക്ക് മുന്‍പില്‍, നമ്മുടെ അടവുനയങ്ങളും, തന്ത്ര പാടവങ്ങളും കീഴ്മേല്‍ മറിഞ്ഞു. ചൈനയുടെയും, ജപ്പാന്റെയും, കൊറിയയുടെയും, ഇറാനും മറ്റു മധ്യേഷ്യന്‍ രാജ്യങ്ങളുടെയും ഉഷിരനും, കണ്ണഞ്ചിപ്പിക്കുന്ന കായിക ബലത്തിന്റെയും മുന്‍പാകെ മുട്ടുകള്‍ മടങ്ങി. ഡല്‍ഹി കോമണ്‍വെല്‍ത്തില്‍ മെഡലുകള്‍ കൊയ്ത ഷൂട്ടിംഗ് താരങ്ങളും, ഭാര്‍ദ്വേഹന, ഗുസ്തി വീരന്മാരും, ബാഡ്മിന്‍റ്റന്‍ പോരാളികളുമെല്ലാം  കടിപുഴകി വീണു. ഷൂട്ട്‌ങ്ങിന്റെ എല്ലാ ഇനങ്ങളിലും, സ്വര്‍ണം കൈവിട്ടു. ശക്തരായ മധ്യേഷ്യന്‍ മല്ലന്മാര്‍ക്ക് മുന്‍പില്‍, പഠിച്ച അടവുകള്‍ മറന്നു. സൈന നെഹവാളിന്റെ കോമണ്‍വെല്‍ത്ത് സ്വര്‍ണം വിദൂരതയുടെ ഓര്‍മകളിലേക്ക് മാഞ്ഞു പോയി. പ്രതീക്ഷകള്‍ വാനോളമുയര്‍ത്തി, ലീഗ് മത്സര്നഗളിലെല്ലാം വിജയം കൊയ്തിട്ടും, സെമിയില്‍, മലേഷ്യയോട്, കാലിടറി വീണു, ഹോക്കി സ്വര്‍ണ സ്വപ്‌നങ്ങള്‍ തല്ലിക്കെടുത്തി.  

ഒരു വശം ഇങ്ങനെയാണെങ്കിലും, മൊത്തത്തില്‍ ഈ ഗെയിംസ് ഇന്ത്യയുടെ കായിക യാത്രയില്‍ ഒരു പ്രധാന നാഴികക്കല്ലാകുന്നു. മൊത്തം 14 സ്വര്‍ണവും, 17 വെള്ളിയും, 33 വെങ്കലവുമായി, ആറാം സ്ഥാനത്തു എത്തി. പങ്കജ് അദ്വാനി തുടര്‍ച്ചയായി ബില്ല്യാര്‍ദ്സില്‍ രണ്ടാം ഏഷ്യാഡ് സ്വര്‍ണം കരസ്ഥമാക്കിയപ്പോള്‍, ഇന്ത്യുടെ സ്വര്‍ണ വേട്ട ആരംഭിക്കുകയായി. പുതിയ മേഖലകളിലേക്കും, ഇന്ത്യന്‍ കായിക അതിര്‍വരമ്പുകള്‍ കടന്നു കഴിജ്നു എന്നതിന്റെ തെളിഞ്ഞ പ്രതിഫലനമാണ്, തുഴച്ചിലില്‍ നേടിയ മെഡലുകള്‍. വീറും വാശിയോടെയും, തുഴയെര്രിഞ്ഞപ്പോള്‍, കൈമുതലായത് ഒരു കൂട്ടം മേടലുകളും, തങ്ങള്‍ എത്തി നിലയുറപ്പിച്ചു എന്ന ഉച്ചത്തിലുള്ള ആര്‍പ്പുവിളിയും. കേരള ക്കായലില്‍ നേടിയ പരിശീലനം പര്യവസാനത്തില്‍ എത്തി എന്ന ചാരിതാര്‍ത്യവും.  ബജ്രംഗ് ലാല്‍ ടക്കര്‍ എന്ന പട്ടാള ജവാന്‍ സ്വര്‍ണം നേടിയപ്പോള്‍, ടീം ഇനങ്ങളില്‍ വെള്ളിയും, വെങ്കലവും നേടാന്‍ കഴിഞ്ഞു. കാഞ്ചി വലിച്ചിട്ടും, അത് മെഡല്കളായി പെയ്യാതിരിന്നിട്ടും, റോണ്‍ജന്‍ സോധി ഡബിള്‍ ട്രാപ്പിനത്തില്‍ കുറിക്ക് കൊള്ളിച്ചു.

സോംദേവ് ദേവ് വര്‍മന്‍ എന്ന ടെന്നീസ് പ്രതിഭയുടെ നവ താരോദയത്തിനും, ഈ ഗെയിംസ് സാക്ഷിയായി. പേസ്-ഭൂപതി സഖ്യം ഇല്ലാതിരിന്നിട്ടും, ഒരു ഐതിഹാസിക മുഹൂര്‍ത്തത്തിനാണ് നമ്മള്‍ സാക്ഷികളായതു. തുനിഞ്ഞു കളിച്ച സോംദേവ് ടീം ഇനത്തില്‍ വെങ്കലത്തില്‍ തൃപ്ത്തി നേടിയെങ്കിലും, ഇന്ത്യയുടെ ഏഷ്യാഡ് ചരിത്രത്തില്‍ ആദ്യമായി ഒരു അപൂര്‍വ ഡബിളിന് അര്‍ഹനായി, തന്റെ വരവറിയിച്ചു. വ്യക്തിഗത ഇനത്തില്‍ സിംഗിള്‍സിലും, പിന്നീട് സനം സിങ്ങുമായുള്ള കൊട്ടുകെട്ടില്‍, ഡബിള്‍സിലും, സ്വര്‍ണം വാരിക്കൂട്ടി. തന്നെക്കാള്‍ എ.ടി.പി റാങ്കിങ്ങില്‍ മുന്‍പന്തിയിലുള്ള ഉസ്ബെകിസ്ഥാന്റെ, ഡെനിസ് ഇസ്തോമിനിനെ ഫൈനലില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് കൂപ്പു കുത്തിച്ചാണ്, സോംദേവ് സിന്ഗ്ലെസ് കിരീടം ചൂടിയത്.        

ഒരു പക്ഷെ ഈ ഗെയിംസില്‍ ഇന്ത്യയുടെ പുത്തന്‍ താരോദായങ്ങള്‍ക്ക്, വേദിയായത് അത്ലറ്റിക്സാണ്. മൊത്തം 5 സ്വര്‍ണവും, 2 വെള്ളിയും, 4 വെങ്കലവും, നേടി ട്രാക്കില്‍, ഇന്ത്യന്‍ സ്വപ്നങ്ങള്‍ക്ക് ചിറകുകള്‍ മുളച്ചു. ഇതില്‍ 10 മെഡലുകള്‍ നേടിയത് വനിതകള്‍. ട്രാക്കിന്റെ ആദ്യ ദിനം തന്നെ, കേരള താരം പ്രീജ ശ്രീധരന്‍ 10000 മീറ്ററിലും, സുധ സിംഗ് 3000 മീറ്റര്‍ സ്ടീപ്പില്‍ചേസിലും സ്വര്‍ണം നേടി. പിന്നീട് ട്രാക്ക് വറ്റി പോയി എന്ന് തോന്നിത്തുടങ്ങിയപ്പോള്‍, അതാ പുരുഷ-വനിതാ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍, ജോസഫ് അബ്രഹാമും, അശ്വിനി അക്കുഞ്ഞിയും, സ്വര്‍ണ വേട്ട നടത്തിയത്. തലനാരിഴക്ക്‌, ടിന്റു ലൂക്കക്ക് 800-മീറ്ററില്‍, സ്വര്‍ണം നഷ്ടമായപ്പോള്‍, പ്രീജ 5000 മീറ്ററില്‍ ഹതഭാഗ്യത്തിന്, സ്വര്‍ണത്തില്‍ നിന്നും അകറ്റപ്പെട്ടു. പക്ഷെ, പ്രതീക്ഷകള്‍ തെറ്റിക്കാതെ, 4x400 മീറ്റര്‍ വനിതാ റിലേയില്‍, മന്ദീപ്-മഞ്ജീത് സഹോദരിമാര്‍, സിനി ജോസ് മറ്റും അശ്വിനി സഖ്യം സ്വര്‍ണ കൊയ്ത്തു നടത്തി. ഇതിലൂടെ തുടര്‍ച്ചയായി, ഈ ഇനത്തില്‍ മൂന്നാം ഏഷ്യാഡിലും ഒന്നാം സ്ഥാനം    
കാത്തു സൂക്ഷിച്ചു. കേരളക്കരയുടെ വ്യക്തമായ കൈയൊപ്പ്‌ പതിഞ്ഞ ഗെയിം കൂടിയായി ഇത്.

ബീജിംഗ് ഒള്മ്പിക്സിനു ശേഷം, ഇന്ത്യയില്‍ തഴക്കുന്ന കായിക ഇനമാണ് ബോക്സിംഗ്. വിജെന്ടെര്‍ സിംഗിന്റെ വെങ്കലം, ഒരു പുതു നവോതാനതിനാണ് നാന്ദി കുറിച്ചത്. തുടരെ കൃത്യതയോടെ ഉയര്‍ന്നു പൊങ്ങിയ ബോക്സിംഗ് രംഗത്ത്, ഒരു ഒഴുക്കായിരുന്നു. അത് ഈ ഗെയിംസിലും തുടര്‍ന്നു. ആദ്യം മുതലേ മിന്നിത്തിളങ്ങിയ ബോക്സര്‍മാര്‍, എല്ലാ തൂക്ക ഇനങ്ങളിലും, പ്രതീക്ഷകള്‍ വാനോളമുയര്‍ത്തി. ചിലര്‍ക്ക് ചുണ്ടിനും-ചായക്കൊപ്പകും അരികെ മെഡല്‍ നഷ്ടമായപ്പോള്‍, മൊത്തം ഒമ്പത് പേരാണ്, പുരുഷ-വനിതാ ഫൈനലിന് അടുത്തെത്തിയത്. അതില്‍ 4 പേര്‍ സെമിയില്‍ വഴുവീനെങ്കിലും, വെങ്കല മെഡല്‍ ഉറപ്പാക്കി. ബാക്കിയായ, 5 പേര്‍ സ്വര്‍ണത്തിനായി പോരാടിയതില്‍, 2 പേര്‍ കൊടുമുടിയില്‍ ചുംബിച്ചു. വികാസ് ക്രിഷന്റെയും, വിജേന്ദര്‍ ഇന്റെയും പിന്‍ബലത്തില്‍,  അങ്ങനെ 2 സ്വര്‍ണവും, 3 വെള്ളിയും, 4 വെങ്കലവുമായി, ആകെ ബോക്സിങ്ങിലെ സമ്പാദ്യം.

ഇത് കൂടാതെയും, പല പ്രകടനങ്ങളും ശ്രാദ്ധ പിടിച്ചു പറ്റി. കബഡി പുരുഷ ഇനത്തില്‍ സ്വര്‍ണം നില നിര്‍ത്തിയപ്പോള്‍, വനിതകളുടെ കന്നിയങ്കത്തില്‍ തന്നെ കുറിക്കു കൊള്ളിച്ചു. തരുന്ദീപ് റായി  അംബേയത്തില്‍ വെള്ളി നേടിയപ്പോള്‍, രണ്ടു യുവ താരങ്ങള്‍ അവരുടെ വരവറിയിച്ചു. 50 മീറ്റര്‍ പുരുഷന്മാരുടെ, ബട്ടര്‍ഫ്ലൈ നീന്തലില്‍ വെങ്കലം നേടിയെങ്കിലും, പിന്നീട് നടന്ന പത്ര സമ്മേളനത്തില്‍, സ്വര്‍ണവും, വെള്ളിയും, ജയിച്ചവരെക്കളും, പ്രായത്തില്‍ ചെറുപ്പം കാരണം, ഇനിയും പല അങ്കങ്ങള്‍ക്കും കരുത്തു ബാക്കിയുണ്ടെന്ന് തെളിയിച്ചു. ഏഷ്യന്‍  ഗെയിംസ് ചരിത്രത്തില്‍ ആദ്യമായി, ആശിഷ് കുമാര്‍, ജിമ്നാസ്ടിക്സിന്റെ വ്യക്തിഗത ഫ്ലോര്‍-എക്സര്‍സൈസ് ഇനത്തില്‍ വെങ്കലം നേടി. ഇതിലൂടെ ആശിഷ് തന്റെ കോമണ്‍വെല്‍ത്ത്, പ്രകടനത്തെ ആവര്‍ത്തിക്കുകയായിരുന്നു.  കൂടാതെ, വുശു എന്ന കായിക ഇനത്തില്‍ (നമുക്ക് ഒട്ടും തന്നെ പരിചയമില്ലാത്ത, തികഞ്ഞ ചൈനീസ്‌ ആധിപഥ്യം നിറഞ്ഞ ഇനം)  സന്ധ്യ റാണി വെള്ളിയും, ബിമോല്‍ജിത് വെങ്കലവും നേടി. റോളര്‍ സ്പോര്‍ത്സിനത്തിലും മെഡലുകള്‍ കരസ്ഥമാക്കാന്‍ നമ്മുടെ കളിക്കാര്‍ക്ക്‌ സാധിച്ചു.

ഈ നേട്ടങ്ങള്‍ ഉറച്ച പരിശീലനത്തിന്റെയും, കായിക മികവിന്റെയും, പിന്‍ബലത്തില്‍ നേടിയവയാണ് എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ മേളയാണ് കൊടിയിറങ്ങിയത്. മികവുറ്റ സൗകര്യങ്ങളും, സര്‍ക്കാര്‍ സഹായവും, ആധുനിക തന്ത്ര-പരിശീലന വിദ്യകള്‍ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞാല്‍, മിന്നും പ്രകടനങ്ങള്‍ മാറി-മാറി, മുറയായി ആവര്‍ത്തിക്കാന്‍ സാധിക്കും, എന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയായി ഗ്വാന്സു ഏഷ്യാഡ്. അങ്ങനെ വരുമ്പോള്‍, വീണ്ടും, വീണ്ടും ഉയര്നഗളിലേക്ക് കുതിക്കുന്ന ഇന്ത്യന്‍ സ്പോര്‍ത്സിന്റെ, ചുക്കാന്‍ വെറും ക്രിക്കറ്റ്‌ മാത്രമല്ല പിടിക്കുന്നത്‌ എന്ന അവബോധം കൂടി ഊട്ടിയുറപ്പിക്കപെടും. 2012 ലണ്ടന്‍ ഒളിമ്പിക്സിലേക്കുള്ള, ചൂണ്ടു പലകയായിട്ടും, അളവുകോലായിട്ടും, പലരും, ഈ ഗെയിംസിനെ കണ്ടു. അതാണ്‌ ശരിയെങ്കില്‍, ചില മേഖലകള്‍ ഒന്ന് തുടച്ചു വാര്‍ത്താല്‍, തീര്‍ച്ചയായും, നിറഞ്ഞ ശുഭാപ്തി വിശ്വാസത്തോടെ നമ്മുക്ക് പുതിയ കണക്കുകളും, രണ നീതികളും, രചിക്കാം; പുത്തന്‍ ഉണര്‍വോടെ 2012-ഇല്‍ ഒരു പിടി മെഡലുകള്‍ സ്വപ്നം കാണാം.