Pages

Showing posts with label ഇന്ത്യ. Show all posts
Showing posts with label ഇന്ത്യ. Show all posts

Sunday, April 3, 2011

ലോകം കീഴടക്കിയപ്പോള്‍

അങ്ങനെ നീണ്ട 28 വര്‍ഷത്തെ, കാത്തിരിപ്പിനു ശേഷം, ടീം ഇന്ത്യ ലോക ക്രിക്കറ്റിന്റെ കൊടുമുടിയില്‍, ഒരിക്കല്‍ കൂടി ചുംബിച്ചു. ഏപ്രില്‍ 2, എന്ന തീയതി വരാനിരിക്കുന്ന തലമുറകള്‍ക്ക് ഒരു ചരിത്ര സംഭവവും. നുവാന്‍ കുലസേകരയുടെ പന്തിനെ, ബൌണ്ടറിക്ക് മീതെ പായിച്ചു കൊണ്ട്, ഇന്ത്യന്‍ നായകന്‍, മഹേന്ദ്ര സിംഗ് ധോണി, 1983-ല്‍ കപില്‍ ദേവിന്റെ ചെകുത്താന്മാര്‍ നേടിയെടുത്ത മേധാവിത്വം, ഒരു തനിയാവര്‍ത്തനമാക്കി. 1983-ല്‍ ലോര്‍ഡ്സിലെ ആ ചരിത്ര വിജയം, ഇന്ത്യന്‍ ക്രിക്കറ്റിനു പുതിയ വാതായനങ്ങളാണ് തുറന്നുവിട്ടത്. മുംബൈ വാണ്‍ഖെടെ സ്റ്റേഡിയത്തില്‍, കുറിക്കപ്പെട്ടത് ഒരു മഹായജ്ഞത്തിന്റെ പരിസമാപ്ത്യാണ്. 1983-നു ശേഷം, നടന്ന ആറു ലോക കപ്പിലും, ഇന്ത്യ പല സുപ്രധാന ഘട്ടങ്ങളിലും വഴുതി വീണു. ലോക കുടുമുടിയില്‍, തിരികെ എത്താനുള്ള ഈ വെംബല്ലില്‍, പല വട്ടം കാലിടറിയപ്പോള്‍, പൊലിഞ്ഞത് നൂറു കോടി ജനങ്ങളുടെ സ്വപ്നങ്ങളും, പ്രതീക്ഷകളുമാണ്. അത് കൊണ്ട്, 2011-ലോക കപ്പ്‌ നേടുക എന്ന ഉറച്ച ലക്ഷ്യത്തോടെയുള്ള അശ്വമേധം, പൂര്‍ണ്ണ വിശ്വാസത്തോടെയാണ്, ധോണിയും സംഘവും, തുടങ്ങിവെച്ചത്. 

ഗ്രൂപ്പ് ഘട്ടത്തില്‍, ബംഗ്ലാദേശിനെയും, അയര്‍ലന്‍ഡിനെയും, ഓറഞ്ച് പടയാളികളായ ഹോളണ്ടിനെയും, വെസ്റ്റ് ഇന്‍ഡീസിനെയും, കീഴടക്കികൊണ്ട് മുന്നേറിയ ഇന്ത്യ, പക്ഷെ ദക്ഷിണാഫ്രിക്കക്ക് മുന്നില്‍ നിലം പതിച്ചു. നായകന്‍ ആണ്ട്രൂ സ്ട്രോസ്സിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ ചിറകിലേറി, വിജയത്തിലേക്ക് ചീറിപാഞ്ഞ ഇംഗ്ലണ്ടിനെ, അവസാന പന്തില്‍ സമനിലയില്‍ കുരുക്കി. പക്ഷെ, ഗ്രൂപ്പ് പോരാട്ടങ്ങളുടെ പല അത്യാസന്ന ഘട്ടങ്ങളിലും ഇന്ത്യക്ക് അടി പതറുന്നതായി കാണപ്പെട്ടു. തങ്ങളുടെ ടീം കോമ്പിനേഷനില്‍, ഒരു പൂര്‍ണത കൈവരിക്കാന്‍, ചില ബുദ്ധിമുട്ടുകള്‍ നേരിട്ടും,  ബാറ്റിംഗ് തകര്‍ച്ചകള്‍ ഉള്‍ക്കൊണ്ടും, തങ്ങളുടെ 'അക്കിലിസ് ഹീലായ' ഫീല്‍ഡിങ്ങില്‍ മുങ്ങിപ്പൊങ്ങിയും നീങ്ങിയപ്പോള്‍, 'അതികായെരെന്നും', ടൂര്‍ണമെന്റ് ജയിക്കാനുള്ള ഏറ്റവും കെല്‍പ്പുള്ള ടീം എന്നുമൊക്കെയുള്ള നാമധേയങ്ങള്‍, ചിറകൊടിഞ്ഞു വീഴുമൊ എന്നുള്ള സംശയങ്ങള്‍ മുളച്ചു പൊങ്ങി. മികവുറ്റതും, കറുത്തതുമായ ഒരു ബാറ്റിംഗ് നിരയും കൊണ്ടാണ്, ഇന്ത്യ തങ്ങളുടെ മേധാവിത്വമുറപ്പാക്കാന്‍, ഇറങ്ങി തിരിച്ചത്. ഏഴാം വിക്കറ്റ് വരെ ശക്തരായ ഒരു ബാറ്റിംഗ് നിര, മറ്റു രാജ്യങ്ങല്‍ക്കില്ലായിരുന്നു. ഈ ബാറ്റിംഗ് നിരയാണ്, ബൌളിങ്ങിലെയും, ഫീല്‍ഡിങ്ങിലെയും, പഴുതുകളും, പോരായ്മകളും അടച്ചു, ടീമിന്റെ വിജയസാധ്യതകള്‍ പരമാവധി ഉയര്‍ത്തിയത്‌. പക്ഷെ, ടോസ് നേടി കൂറ്റന്‍ സ്കോറുകള്‍ വാരിക്കൂട്ടിയിട്ടും, ഇംഗ്ലണ്ട് അതിനെ മറികടക്കാന്‍ വാക്ക് വരെയെത്തി. കൂടാതെ, 5 ഓവറുകളുടെ "ബാറ്റിംഗ് പവര്‍പ്ലേ" ഒരു പഴത്തൊലിയായി  മാറി. കൂറ്റന്‍ അടികള്‍ക്ക് ശ്രമിച്ചു, മൂന്നും-നാലും വിക്കറ്റുകള്‍ നഷ്ടപ്പെടുന്ന കാഴ്ചയാണ്,  ദക്ഷിണാഫ്രിക്കക്കും, വെസ്റ്റ് ഇന്‍ഡീസിനുമെതിരെ നമുക്ക് കാണാന്‍ കഴിഞ്ഞത്. കൂടാതെ, മൂന്നു പേസ്-ഒരു സ്പിന്നര്‍ എന്ന നിരയാണോ, അതൊ രണ്ടു പേസ്-രണ്ടു സ്പിന്നര്‍ എന്ന കൂട്ടുകെട്ടാണോ നല്ലത് എന്ന ചോദ്യം, പല കുറി തെളിഞ്ഞു വന്നു. ആ ഒരു പല്ലവി മുഴുമിക്കാന്‍ കഴിയാതെ കിങ്കര്‍ത്തവ്യത നില കൊണ്ടിട്ടും, അതില്‍ വേവലാതിപ്പെടാതെ ഏറ്റവും അനിവാര്യമായ, സ്ഥിഗതികള്‍ക്ക് അനുസൃതമായ കൂട്ടുകെട്ടാണ് ധോണി തിരഞ്ഞെടുത്തത്. അത് ചില നേര പാളിയെങ്കിലും, 'നോക്ക്-ഔട്ട്‌' ഘട്ടം മുതല്‍ ആ തന്ത്രങ്ങള്‍ ഫലങ്ങള്‍ കൊയ്യാന്‍ തുടങ്ങി. കൂടാതെ, ഫീല്‍ഡിങ്ങിന്റെ നിരവാരമേറെ മെച്ചപ്പെടുത്തി, ഗ്രൗണ്ടില്‍ ഉഴുതു മറിഞ്ഞു, ബൌണ്ടറികള്‍ മാത്രമല്ല വറ്റിച്ചത്, സിംഗിളുകളും പലപ്പോഴായി വരണ്ടു. 

സച്ചിന്‍-ഒരു നിത്യ വിസ്മയം:

ഒരു തരത്തില്‍, ഇന്ത്യക്കീ ലോക കപ്പ്‌ ഒരു തിരിച്ചു പിടിക്കല്‍ കൂടിയായിരുന്നു. അവസാനമായി 1983-ല്‍ കപ്പ്‌ നേടി, ഏകദിന ക്രിക്കറ്റിനു പുതിയ മാനങ്ങള്‍ സമ്മാനിച്ചതിന് ശേഷം ഒരു നീണ്ട വിടവായിരുന്നു. ആ ലോക കപ്പിന്നും, ഇന്നത്തെ ദിവസത്തിനുമിടയില്‍ നട്ടെല്ലായി, നെടുംതൂണായി നിലയുറപ്പിച്ച പോരാളിയാണ്, സച്ചിന്‍ ടെന്‍ഡുല്കര്‍. പാകിസ്ഥാനെതിരെ 'തീ കൊണ്ട് മാമോദിസ' മുങ്ങി, 21 കൊല്ലമായി തന്റെ വിസ്മയങ്ങള്‍ക്ക് അവധി നല്‍കാതെ, എന്നും ചലിക്കുന്ന ഒരു നിതാന്ത യന്ത്രം. ആ 'കുരുന്നു പ്രതിഭ' ഇന്നൊരു പ്രതിഭാസമായി മാറിയിരിക്കുന്നു. ബാറ്റിംഗ് റെക്കോര്‍ഡുകള്‍ ഒന്നൊന്നായി കീഴടക്കി മുന്നേറിയപ്പോഴും, ഒരു തീരാ നഷ്ടം എന്നും സച്ചിനെ അലട്ടി കൊണ്ടേയിരുന്നു-ഒരു ലോക ജേതാവായ ടീമിന്റെ ഭാഗമാവാനുള്ള ഭാഗ്യം. 1992 മുതല്‍ ലോക കപ്പ്‌ ടീമുകളില്‍ കളിച്ചു, 5 ടൂര്‍ണമെന്റുകളില്‍, നിരാശ മാത്രം കൈവന്നതിനു ശേഷമാണ്, ഒരവസാന അങ്കത്തിനു സച്ചിന്‍ തന്റെ ആറാം ലോക കപ്പിനിറങ്ങിയത്. ലോക കപ്പുകളിലും, സച്ചിന്റെ ഒറ്റയാന്‍ പോരാട്ടങ്ങള്‍ കണ്ണഞ്ചിപ്പിച്ചു. 1996-ലും, 2003-ലും ഏറ്റവും കൂടുതല്‍ റണ്‍സ്. ഒരു നിശ്ചയദാര്‍ട്യത്തോടെ, ആലോചിച്ചുറപ്പിച്ച മനസ്സോടും കൂടിയാണ്, സച്ചിന്‍ തന്റെ ആറാം പോരാട്ടത്തിനു കളത്തിലിറങ്ങിയത്. അവസാനം 2 സെഞ്ചുറിയും, രണ്ടു അര്‍ദ്ധ-സെഞ്ചുറികളോടും കൂടിയാണ്, സച്ചിന്‍ ഫൈനല്‍ മത്സരത്തില്‍ പ്രവേശിച്ചത്‌. ഫൈനലില്‍ ലസിത് മലിംഗയുടെ, ഔട്ട്‌-സ്വിന്ഗ്രിലൂടെ, വിക്കറ്റിനു പിന്നില്‍, സംഗക്കാരക്ക് ക്യാച് നല്‍കി 18 റണ്‍സിന് പുറത്താകുമ്പോള്‍, ഒരു പക്ഷെ തന്റെ അവസാന ലോക കപ്പില്‍, കൊടുമുടിയിലെത്താന്‍ കഴിയുമോ എന്ന് കൂടി സച്ചിന്‍ സംശയിചിട്ടുണ്ടാകണം. പക്ഷെ, 21 വര്‍ഷമായി, നിസ്വാര്‍ത്ഥതയോടെ പോരാടുന്ന, പടയാളിക്കായി, ടീമിലെ മറ്റു 14 പേരും സമ്മാനം നല്‍കാന്‍ തിരുമാനിക്കുകയായിരുന്നു. ഗൌതം ഗംഭീറും, ക്യാപ്റ്റന്‍ ധോണിയും, യുവരാജും, കൊഹലിയും, സഹീര്‍ ഖാനും, ഹര്‍ഭജന്‍ സിങ്ങുമെല്ലാം, ലോക കപ്പ്‌ സച്ചിന് നേടിക്കൊടുക്കാന്‍ കച്ചമുര്രുക്കുകയും  ചെയ്തു. ശ്രീലങ്കയുടെ സ്കോറിനെ മാറി കടന്നു, 275 എന്ന ലക്ഷ്യം നേടാന്‍ ഗംഭീറും, ധോണിയും, കോഹ്ലിയും നടത്തിയ    പ്രായണത്തിലൂടെ ഇന്ത്യ ലോകത്തിന്റെ നെറകിലെത്തിയപ്പോള്‍, സച്ചിന്റെ ജീവിതാഭിലാഷം സഫലീകരിക്കപ്പെടുകയായിരുന്നു. താന്‍ ജനിച്ച്, കളി പഠിച്ചു, ചെറുപ്പത്തിന്റെ സിംഹഭാഗവും ചെലവഴിച്ച, മുംബൈ മണ്ണില്‍, ഒരു ലോക കപ്പ്‌ ജയം. ലോക കപ്പ്‌' വിജയത്തിന് ശേഷം സച്ചിനെ തോളിലേറ്റി ടീമിലെ യുവ തുര്‍ക്കികള്‍ സ്റ്റേഡിയം വലംവെച്ചു. അതിന്റെ ഒരു രസതന്ത്രം സഞ്ജയ്‌ മഞ്ജരേക്കര്‍ വിരാട്ട് കൊഹ്ലിയില്‍ നിന്നും തിരക്കിയപ്പോള്‍, "നീണ്ട 21 വര്‍ഷം നാടിന്‍റെ പ്രതീക്ഷകളുടെയും, സ്വപ്നങ്ങളുടെയും ഭാരമേന്തിയ ഒരു ധീര പോരാളിയാണ് സച്ചിന്‍. അങ്ങനെയുള്ള ആ പോരാളിയെ  കുറച്ചു നേരത്തേക്ക് തങ്ങള്‍ തോളില്‍ എത്തിയപ്പോള്‍, അതൊരു കടംതീര്‍ക്കല്‍ കൂടിയാകുന്നു". ഇതില്‍ കൂടുതല്‍, എന്ത് വാക്കുകളാണ് സച്ചിന്‍ എന്ന മഹാപ്രതിഭയെ കുറിച്ച് പറയാന്‍ വേണ്ടത്!! ഇനിയും പല അങ്കങ്ങള്‍ക്കും തയ്യാറാകുമ്പോഴും, നേടാനുള്ള കൊടുമുടികളുടെ ദൂരം പതിന്മടങ്ങാക്കുകയും ചെയ്യുമ്പോഴും, സച്ചിന്‍ ഏപ്രില്‍-2 എന്ന സുവര്‍ണ്ണ തീയതിയെ, എന്നും നെഞ്ചില്‍ സൂക്ഷിക്കും. 

കൂറ്റന്‍ സ്കോറ്കള്‍ക്ക് അതിവേഗം അസ്ഥിവാരമിട്ട സെഹവാഗ്, നേടുംതൂണായ ഗംഭീര്‍, ചെറുപ്പമാണെകിലും മനക്കരുത്തില്‍ അരക്കിട്ടുറപ്പിച്ച കൊഹലി, മുന്നൂറിലേറെ റണ്‍സും, തന്റെ ത്വരിതമായ ശൈലിയില്‍, ഇടം കൈയ്യന്‍ സ്പിന്നിലൂടെ 13 വിക്കറ്റുകള്‍, യുവരാജ് സിങ്ങു (ടൂര്‍ണമെന്റില്‍  4 'മാന്‍ ഓഫ് ദി മാച്ച്' പുരസ്കാരങ്ങള്‍ ജയിച്ച ശേഷം, യുവി മൊത്തം ടൂര്‍ണമെന്റിലെ താരമായി), ഉശിരന്‍ ഫീല്‍ഡിങ്ങും, വാലട്ടതിനു മുന്‍പ് ഊക്കം നല്‍കുന്ന റൈന, സിദ്ധിയോടെ ബൌളിങ്ങിന്റെ കുന്തമുനയായി, പുതിയ പന്തും, പഴയ പന്തും, വ്യവസ്ഥാപന രൂപമായും, മറിച്ചും, സ്വിങ്ങു ചെയ്യാന്‍ കഴിവുള്ള, പേസ് നിരയില്‍, സ്ട്രൈക്കരായ സഹീര്‍ ഖാന്‍, ഓഫ്‌-സ്പിന്‍ താരം ഹര്‍ഭജന്‍, ഇടവും-വലവും പേസ് ബൌളര്‍മാരായ മുനാഫും, നെഹ്രയും എല്ലാം തങ്ങളുടെ വേഷങ്ങളില്‍ വേണ്ടുവോളം നിറഞ്ഞു കളിച്ചു. രണ്ടു പ്രാവശ്യം മാത്രം അവസരം ലഭിച്ച വലം കൈയ്യന്‍ ഓഫ്‌-സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍, മങ്ങി പോയെങ്കിലും ടീമിന്റെ ഭാഗമായ യൂസുഫ് പത്താന്‍, പിയുഷ് ചാവ്ല, കേരളത്തിന്റെ സ്വന്തം താരമായ ശ്രീശാന്ത്‌........എല്ലാവരും കിണഞ്ഞു ശ്രമിച്ചു. ഈ പതിനാലു പേരെയും, കഴിവോടെയും, ദീര്‍ഘ വീക്ഷണത്തോടെയും, തന്ത്രങ്ങള്‍ നെയ്തെടുത്തും, അവ നടപ്പിലാക്കിയും, നയിച്ച നായകന്‍ മഹേന്ദ്ര സിംഗ് ധോണി. ഇതാണ്, ഇന്ത്യ ടീമിന്റെ വിജയ രഹസ്യം.

പക്ഷെ, വെറും പതിനഞ്ചു പേര്‍ ഒത്തുചേര്‍ന്നത് കൊണ്ട് മാത്രമായില്ല. ശരിയായ നിര്‍ദേശങ്ങളും, കാഴ്ചപാടും, തന്ത്രങ്ങളും കൂടിച്ചേര്‍ന്നാല്‍ മാത്രമേ ഒരു ടീമിന് മുന്നേറാന്‍ സാധിക്കുകയുള്ളൂ. അതാണ്‌, ഗാരി കിര്‍സ്റെന്‍ എന്നാ പരിശീലകനിലൂടെ, ഇന്ത്യക്ക് ലഭിച്ചത്. സാഹചര്യങ്ങളെ വേണ്ട വിധം മനസ്സിലാക്കി, അതിനോട് മല്ലിടിച്ചു, പറന്നുയരാനുള്ള, യുക്തിയും, മന്ത്രങ്ങളുമാണ്, കിര്‍സ്റെന്‍ ഇന്ത്യന്‍ ടീമിന് പകര്‍ന്നു നല്‍കിയത്. കിര്‍സ്റെനെ സഹായിക്കുന്ന പാടി അപ്ടന്‍ എന്ന അസിസ്റ്റന്റ്‌ കോച്ചും, പിന്നെ ബൌളിംഗ് പരിശീലകനായ എറിക് സിമ്മന്സുമെല്ലാം തന്നെ ഈ ഐതിഹാസിക ജയത്തിന്റെ തുല്യ പങ്കാളികളാണ്.


സമ്മര്‍ദ്ദത്തിനു മീതെ പറക്കുന്നവര്‍:


ലോക കപ്പു പോലെയുള്ള, തീക്ഷ്ണമായ കളിയരങ്ങുകളില്‍, സമ്മര്‍ദ്ദം എന്നും ഒരു ഒഴിച്ച് കൂടാനാകാത്ത ഘടകമാണ്. കായിക പോരാട്ടങ്ങള്‍ വെറും മൈതാനത്തില്‍ മാത്രമല്ല അരങ്ങേറുന്നത്. വലിയൊരു ഭാഗവും, മനസ്സിന്റെ ഒരു പോരാട്ടം കൂടിയാണത്. സമ്മര്‍ദത്തെ ഏറ്റവും നന്നായി പ്രതിയോഗിച്ചു, വിജയം കൈ വരിക്കുന്ന നൂതന തന്ത്രം. അവിടെയാണ് പലപ്പോഴും, കളി നിയന്ത്രിക്കപ്പെടുന്നത്. തീയില്‍ കുരുക്കുന്ന, യഥാര്‍ത്ഥ ഇരുമ്പിനെ പോലെയുള്ള മനക്കട്ടി. ഞെരുങ്ങുന്ന മത്സരങ്ങളില്‍, ഈ സമ്മര്‍ദത്തിനു കീഴടങ്ങാത്ത ടീമുകളാണ്, പലപ്പോഴും മറു കരയിലെത്തുന്നത്. ഈ ലോക കപ്പിലും, അതിനു മുന്‍പും, ഇന്ത്യക്ക്, സമ്മര്‍ദത്തിനു മേല്‍ ആധിപത്യമുറപ്പിക്കാന്‍ പല വട്ടം കഴിഞ്ഞിട്ടുണ്ട്. സ്വന്തം കഴിവുകളില്‍ ഉറച്ച ആത്മവിശ്വാസവും, ഇതു സാഹചര്യവും മറികടക്കാം എന്നുള്ള ബോധവുമുണ്ടെങ്കില്‍, ഏതു വന്മാരങ്ങളെയും കടപുഴക്കാം എന്ന സങ്കല്‍പ്പമാണ്, ധോണി-കിര്‍സ്റെന്‍ കൂട്ടുകെട്ടില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നത്. അതിന്റെ ഫലങ്ങള്‍ വിദേശ മണ്ണില്‍ ടെസ്റ്റ്‌ ജയങ്ങള്‍, ഏകദിന പ്രകടങ്ങള്‍ എന്നിവയില്‍ കഴിഞ്ഞ കുറച്ചു സമയമായി കാണപെടുകയും ചെയ്യുന്നുണ്ട്. സമ്മര്‍ദത്തെ സ്പോണ്‍ജു പോലെ ഒപ്പിയെടുക്കാനുള്ള മനക്കരുത്താണ് ലോക കപ്പിന്റെ 'നോക്ക്-ഔട്ട്‌' റൌണ്ടിലെ മൂന്നു സുപ്രധാന മത്സരങ്ങളിലും പ്രകടമായത്. ക്വാര്‍ടറില്‍    ഓസ്ട്രേലിയക്കെതിരെ 260 ഓളം റണ്‍സിന്റെ ലക്ഷ്യം പിന്തുടര്‍ന്ന് നേടിയപ്പോഴും, പാകിസ്ഥാനെതിരെ കടുത്ത സെമിയില്‍, 260 റണ്‍സ് പ്രതിരോധിച്ചു, 10 വിക്കറ്റുകള്‍ വീഴ്ത്തിയതും, ഇതിന്റെ ഭാഗമാണ്. വിധി നിര്‍ണയിക്കുന്ന ഫൈനലില്‍ ഒരിക്കല്‍ കൂടി, തുടക്ക വിക്കറ്റുകള്‍ നഷ്ടപ്പെട്ടിട്ടും, 275 എന്ന ലക്ഷ്യം നേടിയെടുത്തു, മനക്കരുത്തും വിശ്വാസവും, ഇന്ത്യയെ പടിപ്പടിയായി മുകളിലേക്കുയര്‍ത്തി. അങ്ങനെ മാനസിക പ്രകേതത്തിലും, ടീം ഇന്ത്യ മുന്‍പന്തിയിലായി.                  

കായിക വിജയങ്ങള്‍ക്ക് ഒരു transcendental-എഫ്ഫക്റ്റ്‌ എന്നുമുണ്ടായിട്ടുണ്ട്. പലപ്പോഴും, ജീവിത സാഹചര്യങ്ങള്‍ സങ്കീര്‍ണമായ, വറുതി കൊണ്ട് പൊറുതി മുട്ടുന്ന ഒരു ജനതയ്ക്ക്, ഒരു താല്‍ക്കാലിക ആശ്വാസമാണ് കായിക വിജയങ്ങള്‍. പലപ്പോഴും ഒളിമ്പിക് മെഡലുകള്‍ നേടുമ്പോഴും, ലോക കപ്പ്‌ കിരീടങ്ങള്‍ ചൂടുമ്പോഴും, ഈ മാസ്മരിക ശക്തി ഉയര്‍ന്നു വന്നിട്ടുമുണ്ട്. പട്ടിണിയും, ദുരിതവും കളമാടുമ്പോഴും, ദൈനന്ദിന ജീവിത സമരങ്ങളില്‍ മല്ലിടിക്കുമ്പോഴും, മഹത്തായ കായിക വിജയങ്ങള്‍, ജനലക്ഷങ്ങളെ അല്പ്പനെരത്തെക്കെങ്കിലും, ഒരു മാസ്മരികാനുഭൂതി നല്‍കിക്കൊണ്ട്, ഒരു ഉയര്തെഴുനെല്പ്പിനു ആക്കം കൂട്ടുകയും ചെയ്യാറുണ്ട്. 2006-ല ലോക കപ്പ്‌ ഫുട്ബോള്‍ കിരീടം നേടുമ്പോള്‍, ഇറ്റലിയുടെ ആഭ്യന്തര ഫുട്ബോള്‍ മേഖല തകര്‍ച്ചയുടെ വക്കിലായിരുന്നു. അഴിമതിയും, വാതു വെപ്പും മറ്റും കൊണ്ട്, പല പേരെടുത്ത ക്ലബ്ബുകളും കരിനിഴലില്‍ കഴിയുകയായിരുന്ന ഇത്തരമൊരു സാഹചര്യത്തിലാണ്, കാന്നവാരോയുടെ നേതൃത്വത്തില്‍ ലോക കപ്പ്‌ സ്വന്തമാക്കുന്നത്. നൂറ്റിയിരുപതു കോടി ജനങ്ങളുടെ സ്വപ്നങ്ങളെയും,  ആകാംക്ഷകളെയും ചിറകിലേറ്റി ധോണിയും സംഘവും നേടിയെടുത്തതും ആ ഒരു മാസ്മരികാനുഭൂതിയാണ്. ജനാഭിലാഷവും, ഒരു രാജ്യത്തിന്റെ അഭിമാന ചരിത്ര വേളയും,  ലോകം കീഴടക്കിയ ഒരു സംഘത്തിന്റെ മൊത്തത്തില്ലുള്ള ഒരു പ്രാതിനിധ്യ സ്വഭാവവും എല്ലാം ഗണിച്ചു നോക്കുമ്പോള്‍, 2011 ക്രിക്കറ്റ് ലോക കപ്പ്‌ വിജയം, ഒരു തരം 'release'(മുക്തി) അനുഭവമാണ് പ്രധാനം ചെയ്യുന്നത്. അടിപൊളി ഗ്ലാമറിന്റെ കണ്ണഞ്ചിപിക്കുന്ന, ട്വന്റി-ട്വന്റി ലോകം, ഏകദിന 50-ഓവര്‍ ക്രിക്കറ്റിനു മരണമൊഴി മുഴകിയിട്ടും, ചരമകുറിപ്പുകള്‍ എഴുതിയിട്ടും, ആ 'മായാ ലോകം' വിജയം കണ്ടില്ല. 50 ഓവര്‍, ക്രിക്കറ്റിനു ഇനിയും ജീവനുണ്ടെന്നും, കളിയുടെ മൂന്ന് തരം മേഖലകളും, കുറച്ചു കൂടെ ആസൂത്രണങ്ങളോടെയും, വ്യവസ്ഥയോടെയും നിലനില്‍ക്കാം എന്നും അരക്കിട്ടുറപ്പിക്കപെടുകയായിരുന്നു, ഈ ലോക കപ്പില്‍.       

അങ്ങനെ ദേശീയത ഒരു പുതിയ മാനം കണ്ടെത്തുന്നു. എന്നാല്‍ സ്ഥാപിത താല്‍പ്പര്യങ്ങളും, വിപണിയുടെ മൂല്യ-വ്യവസ്ഥകളും, ഈ വിജയത്തിന് പുതിയ ലക്ഷ്യങ്ങളാണ് കല്‍പ്പിക്കുന്നത്. ലോക കപ്പ്‌ ജയത്തോടെ ഇന്ത്യന്‍ ടീമിന്റെ 'ബ്രാന്‍ഡ് വാല്യു' പതിന്മടങ്ങ്‌ വര്‍ധിക്കുമ്പോള്‍, അതിനെയെങ്ങനെ പരമാവധി ചൂഷണം ചെയ്തു, പ്രയോജനപ്പെട്ടുത്താം എന്നും ഇത്തരം സ്ഥാപിത താല്പ്പര്യങ്ങലുള്ള ശക്തികള്‍ ആര്‍ജവത്തോടെ ആലോചിച്ചു, കച്ചകെട്ടി ഇറങ്ങുന്നുമുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ്, മാധ്യമങ്ങളുടെയും, വിപണിയുടെയും നീക്ക്-പോക്കുകള്‍. അങ്ങനെ വരുമ്പോള്‍, പല വട്ടം ദേശീയത ബലാല്‍ക്കാരമായി, കുത്തിനിറച്ചു, ആരാധകരെ തരം തിരിച്ചു കാണിക്കുന്ന ഒരു വ്യവസ്ഥയും അരങ്ങത്തുണ്ട്‌. ഈ നൂലാ-മാലയിലൂടെയാണ് പുരോഗമന ചിന്താഗതിയെ തിരിച്ചുവിട്ടു, കായിക വിജയങ്ങളെയും, പോരാട്ടങ്ങളെയും, അതിരു കവിയാതെ കാക്കേണ്ട ഒരു പൊതു താല്‍പ്പര്യം, സൌഹാര്‍ദത്തിനായും, മത മൈത്രിക്കായും നില നില്‍ക്കുന്നത്. അതുപ്പോലെ തന്നെ ഓരോ കായിക-ക്രിക്കറ്റ് ആരാധകനും-ആസ്വാദകനും, ആഗ്രഹിക്കുന്നതും, ആവശ്യപ്പെടുന്നതും മറ്റൊന്നുമല്ല.           

Saturday, November 27, 2010

ഗ്വാന്സു ഏഷ്യന്‍ ഗെയിംസ്: ഒരു കണ്ണോട്ടം


നിറപകിട്ടിന്റെയും, ഏഷ്യന്‍  കായിക വിസ്മയത്തിന്റെയും പാരമ്പര്യത്തിന്റെയും, കരുത്തിന്റെയും മനംകവരും കാഴ്ചകള്‍ സമ്മാനിച്ച്‌ കൊണ്ടു, പതിനാറാമത് ഏഷ്യന്‍ ഗെയിംസ് ചൈനയുടെ ഗ്വാന്സുവില്‍ കൊടിയിറങ്ങി. മത്സരവും, കൂട്ടായ്മയും, സൗഹൃദവും എല്ലാം കളിയാടിയ പതിനഞ്ചു നാളുകള്‍. ഏറ്റവും കൂടുതല്‍ ജനങ്ങള്‍ വസിക്കുന്ന, ഏറ്റവുമധികം വിശ്വാസങ്ങളും, നാഗരികതയും, ഭാഷകളുടെയും, കളിത്തൊട്ടിലായ ഈ വന്‍കര ഒന്നിച്ചു സമ്മേളിച്ചപ്പോള്, ഒത്തുകൂടിയത് 45 രാജ്യങ്ങളാണ്.  തങ്ങളുടെ ഓരോ രാജ്യത്തിന് വേണ്ടിയും മറ്റുള്ളവരോട് മാറ്റുരക്കുമ്പോള്‍, ഒരു ഭൂഖണ്ടമാകെ, കാണും മിഴിച്ചു പതിനഞ്ചു ദിനരാത്രങ്ങള്‍, ആകാംഷയോടെ തള്ളിനീക്കി.


സംഘടനാത്തില്‍, തികഞ്ഞ മേല്‍ക്കൈ തങ്ങള്‍ക്കുണ്ടെന്ന്, ചൈന ഒരിക്കല്‍ കൂടി, അരക്കിട്ടുറപ്പിച്ചു. രണ്ടു വര്ഷം മുന്‍പ്മ, ബിജിങ്ങില്‍ മഹാ മേളയായ ഒളിമ്പിക്സ്, സംഘടിപ്പിച്ചതിലെ അനുഭവം തങ്ങള്‍ക്കു കൈമോശം വന്നിട്ടില്ല എന്ന് കൂടി ഗ്വാന്സു ഏഷ്യാഡിലൂടെ ചൈന ലോകത്തോട്‌ വിളിച്ചു പറഞ്ഞു.  പക്ഷെ വെറും സംഘാടനത്തില്‍ മാത്രം ഒതുങ്ങുന്നതല്ല ചൈനയുടെ പ്രകടനം. ഒളിമ്പിക്സിലെ പോലെ തന്നെ കായിക ഇനങ്ങളില്‍ മറ്റുള്ളവരേക്കാള്‍ പല പടികള്‍  മുകളിലാണ് തങ്ങളെന്ന യാഥാര്ത്യം കാര്യം കൂടി ഈ മേളയില്‍, ചൈന തെളിയിച്ചു. പരമ്പരാഗത ഇനങ്ങളില്‍ മാത്രമല്ല, ബാക്കിയുള്ളതിലും അവര്‍ ഒട്ടും പിന്നിലായില്ല. തികഞ്ഞ ആധിപത്യം സ്ഥാപിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. ബാട്മിന്ടനിലും, ടേബിള്‍ ടെന്നീസിലും, ജിമ്നാസ്ടിക്സിലും, അത്ലടിക്സിലും, എന്ന് വേണ്ട ബാക്കി പല ഇനങ്ങളും, പുതിയ പാതകള്‍ പണിയാനും, മേഖലകള്‍ കവരാനും അവര്‍ക്ക് സാധിച്ചു. അതിന്റെ പരിണാമമായി 199 സ്വര്‍ണ മെഡ ലുകളുള്‍പ്പടെ മൊത്തം 416 മെഡലുകള്‍ വാരിക്കൂട്ടി. രണ്ടാമതെത്തിയ ദക്ഷിണ കൊറിയക്കാകട്ടെ 76 സ്വര്‍ണം മാത്രം ലഭിച്ചു. അതായത് പകുതി പോലുമില്ല. തുടക്കം മുതല്‍ അവസാനം വരെ തികഞ്ഞ ആധിപത്യമായിരുന്നു ചൈനയുടേത്. ആര്‍ക്കും, പിടിക്കാന്‍ കഴിയാത്ത അശ്വമേധം. വെറും ഓരോട്ടമല്ല, വന്‍ കുതിപ്പുകള്‍. എല്ലാ യിനങ്ങളും, നിറ സാന്നിധ്യവും, വ്യക്തമായ പതിപ്പ് മുദ്രയും. എന്തിനു, ആദ്യമായി ഹരിശ്രീ കുറിച്ച ട്വെന്റി-ട്വെന്റി ക്രിക്കറ്റില്‍ പോലും മത്സരിക്കാന്‍, സജ്ജമായ പുരുഷ-മഹിളാ ടീമുകള്‍ ചൈന വാര്‍ത്തെടുത്തു (ടീമിനെ ഗെയ്മ്സിലേക്ക് അയക്കാന്‍ വിസമ്മതിച്ച കേമന്മാരായ ബിസിസിഐ ഒരു വീണ്ടു വിചാരത്തിനു തയ്യാറാകുമോ എന്തോ!!).

ഇന്ത്യയുടെ പ്രകടനം:

മതിക്കപ്പെട്ട കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ, പ്രൌടിയില്‍ നിന്നും ഉയര്‍ത്തെഴുന്നെട്ടാണ് നമ്മുടെ മഹാരാജ്യം, ഏഷ്യന്‍ ഗെയിമ്സിലേക്ക് പുറപ്പെട്ടത്‌. പ്രകടനത്തിന്റെ അളവുകോല്‍, പക്ഷെ ഗ്വാന്സുവില്‍ തകിടം മറിഞ്ഞു. ശക്തമായ മറ്റു ഭൂഖണ്ട കരുത്തുകള്‍ക്ക് മുന്‍പില്‍, നമ്മുടെ അടവുനയങ്ങളും, തന്ത്ര പാടവങ്ങളും കീഴ്മേല്‍ മറിഞ്ഞു. ചൈനയുടെയും, ജപ്പാന്റെയും, കൊറിയയുടെയും, ഇറാനും മറ്റു മധ്യേഷ്യന്‍ രാജ്യങ്ങളുടെയും ഉഷിരനും, കണ്ണഞ്ചിപ്പിക്കുന്ന കായിക ബലത്തിന്റെയും മുന്‍പാകെ മുട്ടുകള്‍ മടങ്ങി. ഡല്‍ഹി കോമണ്‍വെല്‍ത്തില്‍ മെഡലുകള്‍ കൊയ്ത ഷൂട്ടിംഗ് താരങ്ങളും, ഭാര്‍ദ്വേഹന, ഗുസ്തി വീരന്മാരും, ബാഡ്മിന്‍റ്റന്‍ പോരാളികളുമെല്ലാം  കടിപുഴകി വീണു. ഷൂട്ട്‌ങ്ങിന്റെ എല്ലാ ഇനങ്ങളിലും, സ്വര്‍ണം കൈവിട്ടു. ശക്തരായ മധ്യേഷ്യന്‍ മല്ലന്മാര്‍ക്ക് മുന്‍പില്‍, പഠിച്ച അടവുകള്‍ മറന്നു. സൈന നെഹവാളിന്റെ കോമണ്‍വെല്‍ത്ത് സ്വര്‍ണം വിദൂരതയുടെ ഓര്‍മകളിലേക്ക് മാഞ്ഞു പോയി. പ്രതീക്ഷകള്‍ വാനോളമുയര്‍ത്തി, ലീഗ് മത്സര്നഗളിലെല്ലാം വിജയം കൊയ്തിട്ടും, സെമിയില്‍, മലേഷ്യയോട്, കാലിടറി വീണു, ഹോക്കി സ്വര്‍ണ സ്വപ്‌നങ്ങള്‍ തല്ലിക്കെടുത്തി.  

ഒരു വശം ഇങ്ങനെയാണെങ്കിലും, മൊത്തത്തില്‍ ഈ ഗെയിംസ് ഇന്ത്യയുടെ കായിക യാത്രയില്‍ ഒരു പ്രധാന നാഴികക്കല്ലാകുന്നു. മൊത്തം 14 സ്വര്‍ണവും, 17 വെള്ളിയും, 33 വെങ്കലവുമായി, ആറാം സ്ഥാനത്തു എത്തി. പങ്കജ് അദ്വാനി തുടര്‍ച്ചയായി ബില്ല്യാര്‍ദ്സില്‍ രണ്ടാം ഏഷ്യാഡ് സ്വര്‍ണം കരസ്ഥമാക്കിയപ്പോള്‍, ഇന്ത്യുടെ സ്വര്‍ണ വേട്ട ആരംഭിക്കുകയായി. പുതിയ മേഖലകളിലേക്കും, ഇന്ത്യന്‍ കായിക അതിര്‍വരമ്പുകള്‍ കടന്നു കഴിജ്നു എന്നതിന്റെ തെളിഞ്ഞ പ്രതിഫലനമാണ്, തുഴച്ചിലില്‍ നേടിയ മെഡലുകള്‍. വീറും വാശിയോടെയും, തുഴയെര്രിഞ്ഞപ്പോള്‍, കൈമുതലായത് ഒരു കൂട്ടം മേടലുകളും, തങ്ങള്‍ എത്തി നിലയുറപ്പിച്ചു എന്ന ഉച്ചത്തിലുള്ള ആര്‍പ്പുവിളിയും. കേരള ക്കായലില്‍ നേടിയ പരിശീലനം പര്യവസാനത്തില്‍ എത്തി എന്ന ചാരിതാര്‍ത്യവും.  ബജ്രംഗ് ലാല്‍ ടക്കര്‍ എന്ന പട്ടാള ജവാന്‍ സ്വര്‍ണം നേടിയപ്പോള്‍, ടീം ഇനങ്ങളില്‍ വെള്ളിയും, വെങ്കലവും നേടാന്‍ കഴിഞ്ഞു. കാഞ്ചി വലിച്ചിട്ടും, അത് മെഡല്കളായി പെയ്യാതിരിന്നിട്ടും, റോണ്‍ജന്‍ സോധി ഡബിള്‍ ട്രാപ്പിനത്തില്‍ കുറിക്ക് കൊള്ളിച്ചു.

സോംദേവ് ദേവ് വര്‍മന്‍ എന്ന ടെന്നീസ് പ്രതിഭയുടെ നവ താരോദയത്തിനും, ഈ ഗെയിംസ് സാക്ഷിയായി. പേസ്-ഭൂപതി സഖ്യം ഇല്ലാതിരിന്നിട്ടും, ഒരു ഐതിഹാസിക മുഹൂര്‍ത്തത്തിനാണ് നമ്മള്‍ സാക്ഷികളായതു. തുനിഞ്ഞു കളിച്ച സോംദേവ് ടീം ഇനത്തില്‍ വെങ്കലത്തില്‍ തൃപ്ത്തി നേടിയെങ്കിലും, ഇന്ത്യയുടെ ഏഷ്യാഡ് ചരിത്രത്തില്‍ ആദ്യമായി ഒരു അപൂര്‍വ ഡബിളിന് അര്‍ഹനായി, തന്റെ വരവറിയിച്ചു. വ്യക്തിഗത ഇനത്തില്‍ സിംഗിള്‍സിലും, പിന്നീട് സനം സിങ്ങുമായുള്ള കൊട്ടുകെട്ടില്‍, ഡബിള്‍സിലും, സ്വര്‍ണം വാരിക്കൂട്ടി. തന്നെക്കാള്‍ എ.ടി.പി റാങ്കിങ്ങില്‍ മുന്‍പന്തിയിലുള്ള ഉസ്ബെകിസ്ഥാന്റെ, ഡെനിസ് ഇസ്തോമിനിനെ ഫൈനലില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് കൂപ്പു കുത്തിച്ചാണ്, സോംദേവ് സിന്ഗ്ലെസ് കിരീടം ചൂടിയത്.        

ഒരു പക്ഷെ ഈ ഗെയിംസില്‍ ഇന്ത്യയുടെ പുത്തന്‍ താരോദായങ്ങള്‍ക്ക്, വേദിയായത് അത്ലറ്റിക്സാണ്. മൊത്തം 5 സ്വര്‍ണവും, 2 വെള്ളിയും, 4 വെങ്കലവും, നേടി ട്രാക്കില്‍, ഇന്ത്യന്‍ സ്വപ്നങ്ങള്‍ക്ക് ചിറകുകള്‍ മുളച്ചു. ഇതില്‍ 10 മെഡലുകള്‍ നേടിയത് വനിതകള്‍. ട്രാക്കിന്റെ ആദ്യ ദിനം തന്നെ, കേരള താരം പ്രീജ ശ്രീധരന്‍ 10000 മീറ്ററിലും, സുധ സിംഗ് 3000 മീറ്റര്‍ സ്ടീപ്പില്‍ചേസിലും സ്വര്‍ണം നേടി. പിന്നീട് ട്രാക്ക് വറ്റി പോയി എന്ന് തോന്നിത്തുടങ്ങിയപ്പോള്‍, അതാ പുരുഷ-വനിതാ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍, ജോസഫ് അബ്രഹാമും, അശ്വിനി അക്കുഞ്ഞിയും, സ്വര്‍ണ വേട്ട നടത്തിയത്. തലനാരിഴക്ക്‌, ടിന്റു ലൂക്കക്ക് 800-മീറ്ററില്‍, സ്വര്‍ണം നഷ്ടമായപ്പോള്‍, പ്രീജ 5000 മീറ്ററില്‍ ഹതഭാഗ്യത്തിന്, സ്വര്‍ണത്തില്‍ നിന്നും അകറ്റപ്പെട്ടു. പക്ഷെ, പ്രതീക്ഷകള്‍ തെറ്റിക്കാതെ, 4x400 മീറ്റര്‍ വനിതാ റിലേയില്‍, മന്ദീപ്-മഞ്ജീത് സഹോദരിമാര്‍, സിനി ജോസ് മറ്റും അശ്വിനി സഖ്യം സ്വര്‍ണ കൊയ്ത്തു നടത്തി. ഇതിലൂടെ തുടര്‍ച്ചയായി, ഈ ഇനത്തില്‍ മൂന്നാം ഏഷ്യാഡിലും ഒന്നാം സ്ഥാനം    
കാത്തു സൂക്ഷിച്ചു. കേരളക്കരയുടെ വ്യക്തമായ കൈയൊപ്പ്‌ പതിഞ്ഞ ഗെയിം കൂടിയായി ഇത്.

ബീജിംഗ് ഒള്മ്പിക്സിനു ശേഷം, ഇന്ത്യയില്‍ തഴക്കുന്ന കായിക ഇനമാണ് ബോക്സിംഗ്. വിജെന്ടെര്‍ സിംഗിന്റെ വെങ്കലം, ഒരു പുതു നവോതാനതിനാണ് നാന്ദി കുറിച്ചത്. തുടരെ കൃത്യതയോടെ ഉയര്‍ന്നു പൊങ്ങിയ ബോക്സിംഗ് രംഗത്ത്, ഒരു ഒഴുക്കായിരുന്നു. അത് ഈ ഗെയിംസിലും തുടര്‍ന്നു. ആദ്യം മുതലേ മിന്നിത്തിളങ്ങിയ ബോക്സര്‍മാര്‍, എല്ലാ തൂക്ക ഇനങ്ങളിലും, പ്രതീക്ഷകള്‍ വാനോളമുയര്‍ത്തി. ചിലര്‍ക്ക് ചുണ്ടിനും-ചായക്കൊപ്പകും അരികെ മെഡല്‍ നഷ്ടമായപ്പോള്‍, മൊത്തം ഒമ്പത് പേരാണ്, പുരുഷ-വനിതാ ഫൈനലിന് അടുത്തെത്തിയത്. അതില്‍ 4 പേര്‍ സെമിയില്‍ വഴുവീനെങ്കിലും, വെങ്കല മെഡല്‍ ഉറപ്പാക്കി. ബാക്കിയായ, 5 പേര്‍ സ്വര്‍ണത്തിനായി പോരാടിയതില്‍, 2 പേര്‍ കൊടുമുടിയില്‍ ചുംബിച്ചു. വികാസ് ക്രിഷന്റെയും, വിജേന്ദര്‍ ഇന്റെയും പിന്‍ബലത്തില്‍,  അങ്ങനെ 2 സ്വര്‍ണവും, 3 വെള്ളിയും, 4 വെങ്കലവുമായി, ആകെ ബോക്സിങ്ങിലെ സമ്പാദ്യം.

ഇത് കൂടാതെയും, പല പ്രകടനങ്ങളും ശ്രാദ്ധ പിടിച്ചു പറ്റി. കബഡി പുരുഷ ഇനത്തില്‍ സ്വര്‍ണം നില നിര്‍ത്തിയപ്പോള്‍, വനിതകളുടെ കന്നിയങ്കത്തില്‍ തന്നെ കുറിക്കു കൊള്ളിച്ചു. തരുന്ദീപ് റായി  അംബേയത്തില്‍ വെള്ളി നേടിയപ്പോള്‍, രണ്ടു യുവ താരങ്ങള്‍ അവരുടെ വരവറിയിച്ചു. 50 മീറ്റര്‍ പുരുഷന്മാരുടെ, ബട്ടര്‍ഫ്ലൈ നീന്തലില്‍ വെങ്കലം നേടിയെങ്കിലും, പിന്നീട് നടന്ന പത്ര സമ്മേളനത്തില്‍, സ്വര്‍ണവും, വെള്ളിയും, ജയിച്ചവരെക്കളും, പ്രായത്തില്‍ ചെറുപ്പം കാരണം, ഇനിയും പല അങ്കങ്ങള്‍ക്കും കരുത്തു ബാക്കിയുണ്ടെന്ന് തെളിയിച്ചു. ഏഷ്യന്‍  ഗെയിംസ് ചരിത്രത്തില്‍ ആദ്യമായി, ആശിഷ് കുമാര്‍, ജിമ്നാസ്ടിക്സിന്റെ വ്യക്തിഗത ഫ്ലോര്‍-എക്സര്‍സൈസ് ഇനത്തില്‍ വെങ്കലം നേടി. ഇതിലൂടെ ആശിഷ് തന്റെ കോമണ്‍വെല്‍ത്ത്, പ്രകടനത്തെ ആവര്‍ത്തിക്കുകയായിരുന്നു.  കൂടാതെ, വുശു എന്ന കായിക ഇനത്തില്‍ (നമുക്ക് ഒട്ടും തന്നെ പരിചയമില്ലാത്ത, തികഞ്ഞ ചൈനീസ്‌ ആധിപഥ്യം നിറഞ്ഞ ഇനം)  സന്ധ്യ റാണി വെള്ളിയും, ബിമോല്‍ജിത് വെങ്കലവും നേടി. റോളര്‍ സ്പോര്‍ത്സിനത്തിലും മെഡലുകള്‍ കരസ്ഥമാക്കാന്‍ നമ്മുടെ കളിക്കാര്‍ക്ക്‌ സാധിച്ചു.

ഈ നേട്ടങ്ങള്‍ ഉറച്ച പരിശീലനത്തിന്റെയും, കായിക മികവിന്റെയും, പിന്‍ബലത്തില്‍ നേടിയവയാണ് എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ മേളയാണ് കൊടിയിറങ്ങിയത്. മികവുറ്റ സൗകര്യങ്ങളും, സര്‍ക്കാര്‍ സഹായവും, ആധുനിക തന്ത്ര-പരിശീലന വിദ്യകള്‍ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞാല്‍, മിന്നും പ്രകടനങ്ങള്‍ മാറി-മാറി, മുറയായി ആവര്‍ത്തിക്കാന്‍ സാധിക്കും, എന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയായി ഗ്വാന്സു ഏഷ്യാഡ്. അങ്ങനെ വരുമ്പോള്‍, വീണ്ടും, വീണ്ടും ഉയര്നഗളിലേക്ക് കുതിക്കുന്ന ഇന്ത്യന്‍ സ്പോര്‍ത്സിന്റെ, ചുക്കാന്‍ വെറും ക്രിക്കറ്റ്‌ മാത്രമല്ല പിടിക്കുന്നത്‌ എന്ന അവബോധം കൂടി ഊട്ടിയുറപ്പിക്കപെടും. 2012 ലണ്ടന്‍ ഒളിമ്പിക്സിലേക്കുള്ള, ചൂണ്ടു പലകയായിട്ടും, അളവുകോലായിട്ടും, പലരും, ഈ ഗെയിംസിനെ കണ്ടു. അതാണ്‌ ശരിയെങ്കില്‍, ചില മേഖലകള്‍ ഒന്ന് തുടച്ചു വാര്‍ത്താല്‍, തീര്‍ച്ചയായും, നിറഞ്ഞ ശുഭാപ്തി വിശ്വാസത്തോടെ നമ്മുക്ക് പുതിയ കണക്കുകളും, രണ നീതികളും, രചിക്കാം; പുത്തന്‍ ഉണര്‍വോടെ 2012-ഇല്‍ ഒരു പിടി മെഡലുകള്‍ സ്വപ്നം കാണാം. 

Sunday, July 25, 2010

സച്ചിന്‍ എന്ന പ്രതിഭാസം

തിങ്ങിനിറഞ്ഞ ഗ്വാളിയറിലെ ക്യാപ്റ്റന്‍ രൂപ്‌ സിംഗ് മൈദാനം.  അസ്തമയതോടടുക്കുമ്പോഴും സൂര്യന്‍ കത്തിയെരിയുന്നു. ശബ്ദഗോഷങ്ങള്‍ കാതില്‍ മുഴങ്ങുമ്പോഴും ഗ്രൌണ്ടിനു നടുവില്‍ ഒരാള്‍ നൂറു കോടി ജനങ്ങളുടെ സ്വപ്നഗളും ആകാംഷകളും തോളിലേറ്റി, അഎകാഗ്രതയോടെ ലക്‌ഷ്യം തെറ്റാതെ, ഓരോ അടിയുമെടുത്തുവെക്കുന്നു. സച്ചിന്‍ രമേശ്‌ ടെണ്ടുല്കര്‍: സൂര്യ ചിഹ്നം പതിച്ചിട്ടുള്ള ആ ഹെല്മെട്ടിനു കീഴെ രണ്ടു കണ്ണുകളും, സസൂക്ഷമം തന്റെ വിക്കറ്റിന്നു നേരെ വരുന്ന പന്തുകളെ കൃത്യതയോടെ രണ്നുകള്ളാക്കി മാറ്റാന്‍ വെമ്പല്‍ കൊള്ളുന്നു. ലോകത്തിലെ മികച്ച ഫാസ്റ്റ് ബോളര്‍മാരില്‍ ഒരാളായ ഡേല്‍ സ്റെയ്ന്‍ തീപാറുന്ന വേഗത്തില്‍ ഓടിയടുക്കുന്നു. ആ ഓവറിലെ രണ്ടാമത്തെ പന്തിനെ ഫുള്‍-ടോസ്സാക്കി മാറ്റി സച്ചിന്‍ മിഡ്-വിക്കറ്റ് ബൌണ്ടറിക്കപ്പുറം കടത്തുന്നു. രണ്ടു പന്തുകള്‍ക്ക് ശേഷം സ്റെയ്നിന്റെ ഓഫ്‌-സ്റംബിന്നു പുറത്തേക്കു പായുന്ന അല്പം ബൌണ്‍സ്ഓടെയുള്ള ഡെലിവറിയെ ചെറുതായി ഒന്ന് കുതിച്ചു, അതിന്റെ ലൈനില്‍ നിന്നും മാറി കൈക്കുഴകളുപയോഗിച്ചു സ്ക്വയര്‍ ലെഗ്ഗിലേക്ക് സച്ചിന്‍ തിരിച്ചുവിട്ടു. മറ്റൊരു ബൌണ്ടറി കൂടി പിറക്കുന്നു. Slow  Motion റീപ്ലേയില്‍ ആ ഷോട്ട് വ്യക്തമായി തെളിഞ്ഞപ്പോള്‍ അതിന്റെ ചാരുതയും ഭംഗിയും തികട്ടി വന്നു. സ്റെയ്ന്‍ തലയാട്ടി തോല്‍വി സമ്മതിക്കുന്നു. സച്ചിന്‍ എന്ന പ്രതിഭാസം വീണ്ടും തിളങ്ങിയിരിക്കുന്നു. ആ ജൈത്രയാത്ര 200 രണ്ന്‍സെന്ന ഇതിഹാസം കുറിക്കുന്നതുവരെ തുടര്‍ന്നു. 24 ഫിബ്രവരി എന്ന തീയതി ചരിത്രത്തിന്റെ ഏടുകളില്‍ സ്ഥാനം പിടിക്കുകയും ചെയ്തു.  ഏകദിന ക്രിക്കറ്റില്‍ 200 തികച്ച ഒരേ ബാറ്സ്മാന്‍, അതും വെറും 147 പന്തുകളില്‍.

നൂതനമായി ആവിഷ്കരിച്ച ഇത്തരം ഷോട്ടുകളെ പോലെ തന്നെയാണ് സച്ചിന്‍ എന്ന കലാകാരന്‍. ഒരു കായിക സിദ്ധിയെ കലയാക്കി മാറി വിസ്മയങ്ങള്‍ മെനയാന്‍ കഴിവുള്ള    ഈ കലാകാരന്റെ യാത്ര 16 വയസ്സില്‍, 1989 മുതല്‍ അടങ്ങാതെ ഒതുങ്ങാതെ തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. കൃഷ്ണമാചാരി ശ്രീകാന്തിന്റെ നേതൃത്വത്തില്‍ പാകിസ്ഥാനിലേക്ക് നടത്തിയ ആദ്യ ടൂറില്‍ തന്നെ സച്ചിന്‍ അന്താരാഷ്ട്രീയ ക്രിക്കറ്റ്‌ ഇന്റെ ബാലപാഠങ്ങള്‍ തീ കൊണ്ടുള്ള മമോധിസ്സയായിരുന്നു (Baptism by Fire). വസിം അക്രമും വാഖ്‌ആര്‍ യുനിസും മറ്റുമടങ്ങുന്ന ഉശിരന്‍ പേസ് നിരയും അവരെ നയിക്കുന്ന നായകനായ ഇമ്രാന്‍ ഖാനും സച്ചിനും കൂട്ടര്‍ക്കും കൂറ്റന്‍ വെല്ലുവിളിയാണ് മുന്നോട്ടു വച്ചത്. തന്റെ ആദ്യ ടെസ്റ്റില്‍ കാര്യമായ പ്രകടനം കാഴ്ച്ചവെക്കാനാവാത്ത സച്ചിന്‍ രണ്ടാം ടെസ്റ്റില്‍ ബാറ്റിങ്ങ്നിറങ്ങിയപ്പോള്‍, വഖ്‌ആറിന്റെ കുതിച്ചുയറന്ന പന്ത് നേരെ വന്നു പതിച്ചത് മുഖത്ത്. മൂക്കില്‍ നിന്നും ചോരവാര്നോഴികിയിട്ടും പതറാതെ സച്ചിന്‍ വാഖ്‌ആരിന്റെ അതെ ഓവറില്‍ ബൌണ്ടറി നേടി; കൂടാതെ ആ ഇന്നിങ്ങ്സില്‍ അര്‍ദ്ധ സെഞ്ച്വറി തികക്കുകയും ചെയ്തു. വാസ്തവത്തില്‍ സച്ചിന്റെ പോരാട്ടങ്ങള്‍ മുംബൈ മണ്ണില്‍ ഇതിനകം തന്നെ വിഖ്യാതമായിരുന്നു. ഹാരിസ് ഷീല്‍ഡ് മത്സരങ്ങളില്‍ മാറ്റുരച്ചു കൊണ്ട് ഈ പയ്യന്‍സ് സ്കൂള്‍ ക്രിക്കറ്റ്‌ അരങ്ങു കൈയ്യേറിയിരുന്നു. തന്റെ സ്കൂളായ ശരധാശ്രത്തിന്നു വേണ്ടി ചങ്ങാതിയായ വിനോദ് കാംബ്ലിയോടൊപ്പം 664 റണ്‍സിന്റെ റെക്കോര്‍ഡ്‌ കൂട്ടുകെട്ടും പണിതുയര്‍ത്തു. നന്നേ ചെറു പ്രായത്തില്‍ തന്നെ തന്റെ ജേഷ്ടനായ അജിത്തിന്റെ സ്നേഹാദരങ്ങളോടെ കോച്ച് രമാകാന്ത് അച്ച്രെകരുടെ കളരിയായ ശിവാജി പാര്‍കില്‍ പരിശീലനമാരംഭിച്ചു. ക്രിക്കറ്റ്‌ഇനോട് സമ്പൂര്‍ണമായ അര്ര്‍പ്പനബോധവും ആത്മാര്‍തധയും അന്ന് മുതലേ സച്ചിന്‍ തന്റെയുള്ളില്‍ സ്വരുക്കൂട്ടിയിരുന്നു. ആ മുതല്‍ക്കൂട്ട് ആഭ്യന്തര ടൂര്നമെന്റുകളായ രണ്‍ജി ട്രോഫി, ഇറാനി  ട്രോഫി എന്നിവയില്‍ തെളയിക്കാനും സച്ചിനു കഴിഞ്ഞു. തകര്‍പ്പന്‍ ഫോമോടുകൂടിയായിരുന്നു സച്ചിന്‍ അന്താരാഷ്ട്രിയ ക്രിക്കറ്റ്‌ ലോകത്തേക്ക് കയറി വന്നത്. ആ ചെറു പ്രായത്തില്‍ നിന്നും സച്ചിന്‍ കൂറ്റന്‍ കോട്ടകള്‍ പണിയാന്‍ തുടങ്ങിയത് വളരെ വേഗത്തിലായിരുന്നു. തൊനൂരുകളുടെ കാലഘട്ടം സച്ചിന്റെ പല വിസ്മയങ്ങള്‍ക്കും സാക്ഷിയായി. ആ കാലം സച്ചിന്റെ ബാറ്റിംഗ് ഇന്നിങ്ങ്സുകളുടെതായിരുന്നു; അന്ന് ഇന്ത്യ ജയിക്കുന്നതിനേക്കാള്‍ സച്ചിന്‍ പടു കൂറ്റന്‍ സ്കോറുകള്‍ ഉയര്തനമെന്നായിരുന്നു ഏവരുടെയും പ്രാര്‍ത്ഥനയും ശരണംവിളികളും. ടെസ്റ്റിലും ഏകദിനത്തിലും വ്യക്തിമുദ്ര പതിപ്പിച്ചു കൊണ്ട് ആ പ്രയാണം തുടര്‍ന്നു. ആ കാലഘട്ടത്തില്‍ പിറന്ന ചില ഇന്നിങ്ങ്സുകളെ കുറിച്ച് മനസ്സൊന്നു പിന്നോട്ട് പായിച്ചാല്‍ ഓടി വരുന്നത് പല നല്ല ഓര്‍മകളാണ്. ടെസ്റ്റുകളില്‍ ലോകത്തെ വേഗമേറിയ പിച്ചായ പെര്‍ത്തില്‍ മക്ടെര്മോട്ടും  മെര്‍വ്ഹുഘ്സും മൈക്ക് വിട്നിയും അടങ്ങുന്ന ശക്തമായ ഓസ്സി പേസ് നിരയെ കണ്ണന്ജിപിക്കുന്ന രീതിയല്‍ ഫ്രന്റ്‌ ഫുട്ടിലും ബാക്ക് ഫുട്ടിലും രചിച്ച കാവ്യമായ സെഞ്ച്വറി; അതെ പര്യടനത്തില്‍ സിഡ്നിയില്‍ നേടിയ മറ്റൊരു സെഞ്ച്വറി; ഏകദിനത്തില്‍ '96 ലോക കപ്പില്‍ നേടിയ ഉയര്‍ന്ന സ്കോറുകള്‍; ഷാര്‍ജയില്‍ ഓസ്ട്രേലിയക്കെതിരെ ഒന്നിന് പിന്നാലെ ഒന്നായി നേടിയ രണ്ടു സെഞ്ച്വറികള്‍-പ്രത്യേകിച്ച് കാസ്പ്രോവിചിനെയും ഷെയിന്‍ വാര്‍നിനെയും പേടി സ്വപ്നങ്ങള്‍ കാണിച്ച ചില ഷോട്ടുകള്‍.

ബാറ്സ്മന്ഷിപ് (batsmanship) ഒരു കലയായി വിശേഷിക്കപെടാമെന്ന വസ്തുത തെളിയച്ച വ്യക്തി സച്ചിന്‍ തന്നെയാവണം. ഒരു കലാകാരന്‍ വലിയ ക്യാന്‍വാസില്‍ നിറക്കൂട്ടുകള്‍ ചമച്ചു ഒരു ചിത്രം തീര്‍ക്കുന്നതുപോലെ, ഒരു സംഗീതജ്യന്‍ സ്വരമാധുര്യത്തോടെ രചിക്കുന്ന സൃഷ്ടിയെ പോലെയാണ് സച്ചിന്‍ തന്റെ ബാറ്റിംഗ് ലോകത്തിനു മുന്നില്‍ അര്‍പിക്കുന്നത്‌. അങ്ങനെ വരുമ്പോള്‍ സച്ചിന്റെ ബാറ്റിംഗ് ഒരു ചിത്രമാണ്, കാവ്യമാണ്. മനോഹരതയാര്‍ന്ന ചിത്രങ്ങളും, ശോഭിതമായ കാവ്യങ്ങളും, ഗാനങ്ങളും തീര്‍ക്കപെടുന്ന കലതന്നെയാണ് സച്ചിന്‍ തന്റെ ബാറ്റുകൊണ്ട് തീര്‍ക്കുന്നത്. ആ ദ്രിശ്യചാരുതയില്‍ ഈ നാടിന്റെ നൂറു കോടി ജനങ്ങള്‍; ജാതിയുടെയും, മതത്തിന്റെന്യും, ഭാഷയുടെയും അതിര്‍വരമ്പുകള്‍ താണ്ടി പ്രതീക്ഷകളും, സ്വപ്നങ്ങളും നെഞ്ചിലേറ്റി കഴിയുന്ന ആരാധകര്‍ക്ക് നാവിന്തുംബത്തുള്ള ഒരേ നാമമാണ് സച്ചിന്‍. ആ ഭാരമേറിയ willow-യില്‍ നിന്നും ഉയരുന്ന ഷോട്ടുകളുടെ പ്രവാഹം കണ്ടാലും മതി വരാത്ത ഒരു വ്യത്യസ്ത അനുഭൂതി പകരുന്നു. തന്‍റെ ആവനാഴി നിറയെ അസ്ത്രങ്ങള്‍-ആധികാരികമായ സ്ട്രിയിറ്റ് ഡ്രൈവ്, കനത്ത ഹുക്കും, പുള്‍ ഷോട്ടും, മനോഹരമായ പാട്ല്‍ സ്വീപ്, കനഞ്ചിപിക്കുന്ന രീതിയില്‍ പിച്ചിന്റെ താഴേക്കു കുതിച്ചു ബൌളരിന്റെ തലയ്ക്കു മുകളിലൂടെ പായുന്ന ഷോട്ട്, ത്രസ്പ്പിക്കുന്ന ലേറ്റ്-കട്ട്‌, ഉഗ്രന്‍ സ്ക്വയര്‍ കട്ട്‌, ചാരുതയാര്‍ന്ന ലെഗ്-സൈഡ്‌ ഫ്ലിക്.....ഒന്നിനോട് ഒന്ന് മെച്ചമുള്ള ഷോട്ടുകള്‍ (ഗ്വാളിയറില്‍ കണ്ടത് ആ ഒരു സ്വപ്ന സാക്ഷാത്കാരമായിരുന്നു). ക്രീസില്‍ കാലുകള്‍ പതിച്ച് ഓരോ പന്തിനേയും നൂതനമായ രീതിയില്‍ നേരിട്ടു കൊണ്ട്, വെല്ലുവിളികളെ സാധ്യതകലാക്കി മാറ്റിയാണ് സച്ചിന്‍ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ളത്.  

കളിയെ എല്ലാ മേഖലകളിലും എന്നും 100 ശതമാനം സ്വയം അര്‍പിക്കണം എന്ന ഒറ്റ മന്ത്രമാണ് സച്ചിന്‍ എന്ന പ്രതിഭയ്ക്ക് പത്തര മാറ്റിന്റെ ഭംഗി നല്‍കി, നമ്മള്‍ ഏവരെയും പുളകം കൊള്ളിക്കുന്നത്‌. കഠിന പരിശ്രമം, ഏകാഗ്രത, എന്നിവയും സച്ചിന്റെ മറ്റു ഗുണങ്ങളില്‍ ഉള്‍പ്പെടുന്നു. പേരും, പ്രസക്തിയും, താരപ്പോലിമയുമെല്ലാം, വന്നു ചേര്‍ന്നിട്ടും ഇന്നും തന്റെ കാലുകള്‍ ഭൂമിയില്‍ ഉറച്ചു നില്‍ക്കണമെന്ന കടുത്ത വിശ്വാസം സച്ചിന്‍ മനസ്സില്‍ സൂക്ഷിക്കുന്നുണ്ട്. ബാറ്റില്‍ നിന്ന് മാത്രമല്ല ബോളിലും സച്ചിന്‍ തന്റെ തന്ത്രങ്ങള്‍ മെനഞ്ഞിട്ടുണ്ട്. ഓസ്ട്രെലിയക്കെതിരെ കൊല്‍ക്കത്തയിലെ ഇതിഹാസ ടെസ്റ്റില്‍ (2001), അവസാന ദിവസം മൂന്നു വിക്കട്ടുകലാണ് നേടിയത്; അത് പോലെ അടലയ്ദ് മൈദാനത്തില്‍ (2003) സ്റ്റീവ് വോയുടെയും, ദാമിയെന്‍ മാര്‍ടിന്റെയും വിക്കറ്റുകളും വീഴ്ത്തി ഒരു ഇതിഹാസ ജയത്തിന്നു വഴി വെച്ച് കൊടുത്തു; ഏകദിനത്തില്‍, കൊച്ചിയില്‍  നേടിയ കരിയറിലെ മികച്ച നേട്ടമായ 5/32 ഓര്‍മയ്യില്‍ വരും. കൂട്ടുകെട്ടുകളെ ഭേദിക്കാന്‍ എന്നും ഇന്ത്യന്‍ ക്യാപ്ടന്‍മാരുടെ Man Friday -യാണ് സച്ചിന്‍. 

ഒരു phase-ഇല്‍ തന്റെ ഫോമിനെ കുറിച്ചും, പരിക്കുകളെ കുറിച്ചും പല ചോദ്യങ്ങളുയര്‍ന്നപോഴും, അതിനെല്ലാം തക്ക മറുപടി തന്റെ കളിയിലൂടെ, ഉത്തരങ്ങള്‍ നല്‍കാന്‍ ഈ കായിക പ്രതിഭാക്കായിട്ടുണ്ട്. ഒരു പക്ഷെ ഇന്നത്തെ ഇന്ത്യന്‍ ടീമില്‍ പല match winners -ഉം സച്ചിന്റെ ഭാരം ഏറ്റെടുക്കാന്‍ തയ്യാറായി നില്‍പ്പുണ്ട് എന്നതും ഒരു സത്യവസ്ത്യാണ്. ക്യപ്ടന്‍സിയില്‍ അല്‍പ്പ കാലമുണ്ടയിരുന്നെകിലും, അത് ഒരു കനത്ത ഭാരംയി തന്റെ കളിയെ ബാധിക്കുന്ന ഘട്ടം വന്നപ്പോള്‍, ആ മുള്‍ക്കിരീടം താഴേവെക്കാനും സച്ചിന്‍ തീരുമാനിച്ചു. ഗാംഗുലിയും, ദ്രാവിഡും, ലക്ഷ്മണും; പിന്നീട് ധോണി, സെഹവാഗ്, ഗംഭീര്‍, റൈന, രോഹിത് ശര്‍മ, യുസുഫ് പത്താന്‍ എന്നിവരും സച്ചിന്റെ ഭാരത്തെ പങ്കുവയ്ക്കാന്‍ മുന്നോട്ടു വന്നിട്ടുണ്ട്. തന്റെ പ്രതിഭയുടെ സര്‍വ്വ പ്രസരിപ്പും പുറത്തുകൊണ്ടുവന്നു തെളിയിക്കാന്‍ സച്ചിനു ഇന്ന് കഴിഞ്ഞിടുണ്ടെങ്കില്‍ അതിനു ഈ കളിക്കാരുടെ സഹായം കുറച്ചൊന്നുമല്ല എന്നും ഇവിടെ പറഞ്ഞുകൊള്ളട്ടെ. പരിക്കുകള്‍ കാരണം പല ഷോട്ടുകളും ഉപേക്ഷിച്ചു എന്ന കിംവധന്തിയും, അടുത്തിടെ കളിച്ച പല രോമാഞ്ചകരമായ ഇന്നിങ്ങ്സുകളിലൂടെയും സച്ചിന്‍ തെളിയിച്ചുട്ടുണ്ട്. പല കൂറ്റന്‍ അടികളും തന്നെ വിട്ടു പോയിട്ടില്ല എന്ന വസ്തുതയും സച്ചിന്‍ ഇത്തരമിന്നിങ്ങ്സുകളിലൂടെ ആക്കമിട്ടു നിരത്തിട്ടുമുണ്ട്‌. 

പല ഒറ്റയാന്‍ പോരാട്ടങ്ങളും ഈ യാത്രയിലുല്‍പ്പെടുന്നു. പൊള്ളുന്ന ചെന്നൈ ചൂടില്‍, പന്ത് കുത്തി എല്ലാ വശങ്ങളിലേക്കും തിരിയുന്ന പിച്ചില്‍, പുറം വേദനയും കടിച്ചു പിടിച്ചു, 1999-ഇല്‍ പാകിസ്ഥാനെതിരെ വിജയത്തിന്റെ അരികു വരെ കൊണ്ടെത്തിച്ച ആ ധീരമായ മറക്കാനാവാത്ത സെഞ്ച്വറി; തന്റെ അച്ഛന്റെ വേര്‍പാടില്‍ മനം നൊന്തിട്ടും, ടീമിന് വേണ്ടിയും, നാടിനു വേണ്ടിയും, തിരിച്ചു വന്നു, കെനിയക്കെതിരെ '99 ലോക കപ്പില്‍ നേടിയ സെഞ്ച്വറി; മുംബൈ തീവ്രവാത്ത ആക്രമനതിന്നു ശേഷം  ചെന്നൈ-തന്റെ പ്രിയപ്പെട്ട ഗ്രൌണ്ടഉകളില്‍ ഒന്ന്-ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ നാലമിന്നിങ്ങ്സില്‍ നേടിയ വിജയ ശതകം; അടുത്തിടെ ഹൈദ്രബാദില്‍ ഓസ്ട്രെലിയ കെട്ടിപൊക്കിയ 350 എന്ന വിശാലമായ ലക്ഷ്യം, ഒറ്റയ്ക്ക് മറികടക്കാന്‍ നടത്തിയ അങ്കപുര്രപ്പാടില്‍, അടിച്ചുയര്‍ത്തിയ 175 -വീണ്ടും ജയത്തിനരികെ വന്നു കാല്‍ വഴുതിപ്പോയ അവസരം. ഇത്തരം പല ഇന്നിങ്ങ്സുകളും കാഴ്ച്ചവസ്തുക്കളായി സച്ചിന്‍ നമ്മുക്ക് നല്‍കിയിട്ടുണ്ട്. 

ഇതിഹാസങ്ങള്‍ രചിക്കപെടുമ്പോള്‍ നമ്മള്‍ എവിടെയായിരുന്നു എന്ന ചോദ്യമുയര്‍ന്നാല്‍, കൊടുക്കേണ്ട ഉത്തരം വ്യക്തമാണ്. ഗ്വാളിയറില്‍ ഇതിഹാസത്തിന്റെ എടുകളിലേക്ക് കുറിക്കപ്പെട്ട ആ 200 റണ്‍സിന്റെ മഹാമേരുവിന്റെ ദ്രികസാക്ഷികളായി നാം ഇന്ന് നിലകൊള്ളുന്നു. നീണ്ട 21 വര്‍ഷങ്ങള്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അര്‍പ്പിച്ചു സച്ചിന്റെ ജൈത്രയാത്ര തുടരുന്നു. റെക്കോര്‍ഡുകള്‍ ഭേധിക്കപെടാനായാണ്‌ ഉണ്ടാക്കപെടുന്നത്-ഇത് ഒരു ലോകസത്യമായി നിലകൊള്ളുന്നു. പല പല റെക്കോര്‍ഡുകളും സച്ചിന്‍ ഇതിനകം സ്വരുക്കൂട്ടികഴിഞ്ഞിട്ടുണ്ട്. എന്നാല്‍ വെറും റെക്കോര്‍ഡുകളുടെ അളവുകോലില്‍ മാത്രം ഈ പ്രതിഭയെ, അളക്കാന്‍ സാതിക്കില്ല എന്നതും മറ്റൊരു ലോകസത്യമാണ്. സ്പോര്‍ട്സിനെ  ഒരു transcendental വികാരമായാണ് പലരും കണക്കാക്കിയിരിക്കുന്നത്. വേദനയും, മുറിപ്പടുകളും, ദാരിദ്രിയവും, കഷ്ടപ്പാടും മറ്റും സഹിച്ചു കഴിയുന്ന ജനതയ്ക്ക് ആശ്വാസവം പകരുന്ന oxygen -ആയാണ്  ലോകത്തിന്റെ ഈ ഭാഗത്ത്‌ ആളുകള്‍ ക്രിക്കറ്റിനെ കാണുന്നത്, അതിലും വിശേഷമായി സച്ചിന്റെ ഇന്നിങ്ങ്സുകള്‍ നുകരുന്നത്. കോടാനുകോടി ജനങ്ങളുടെ ആകാംക്ഷകളും, പ്രതീക്ഷകളും, സങ്കല്‍പ്പങ്ങളും, നെഞ്ചോടുചെര്തുപിടിച്ചു സച്ചിന്റെ പ്രയാണം തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു; പഴയ ആ പതിനാര്‍രുവയസുകാരന്റെ അതെ ആവേശത്തോടെയും,    ശൌര്യത്തോടെയും. ഇനിയും പല നാഴികക്കല്ലുകള്‍ തീര്‍ക്കാന്‍, പല കൊടുമുടികളും ചുംബിക്കാന്‍. അത് പോലെ കാത്തിരിപ്പുകളും അവസാനിക്കുന്നില്ല.