Pages

Showing posts with label ലോക കപ്പ്‌. Show all posts
Showing posts with label ലോക കപ്പ്‌. Show all posts

Wednesday, June 1, 2011

മെസ്സിയെന്ന മിശിഹ

സെപ്പ് ബ്ലാറ്റര്‍ ഫിഫയുടെ തലപ്പത്ത് ഒരിക്കല്‍ കൂടി തിരിച്ചെത്തി എന്നാ വാര്‍ത്തയുടെ സ്ഥിതീകരണം കേട്ടുകൊണ്ടാണീകുറിപ്പെഴുതുന്നത്. അഴിമതിയും, ഒത്തുകളിയുമെല്ലാം നിറഞ്ഞു നിന്ന ഒരധ്യായമായാണ് ബ്ലാറ്റരുടെ സ്ഥാനാരോഹണം. പണകൊഴുപ്പും, കച്ചവട താല്‍പ്പര്യങ്ങളും മുന്‍ നിര്‍ത്തി നടന്ന  ഈ പോരില്‍, കാലങ്കപ്പെട്ടത്‌, ഫുട്ബോളിന്റെ അന്തസ്സാണ്. വഴിവിട്ടു വോട്ടുകള്‍ വിലക്ക് വാങ്ങുകയും, പ്രലോഭനങ്ങള്‍ ചൊരിയുകയും, കുതികാല്‍ വെട്ടുമെല്ലാം ആവോളം തകൃതിയായി നടന്ന ഒരു തെരഞ്ഞെടുപ്പു.......എന്തിനു 2022-ല്‍ ഖത്തറിനു ലഭിച്ച ലോക കപ്പ നറുക്ക് പോലും, അഴിമതിയുടെ നിഴലില്‍ ഇന്നും നില്‍ക്കുന്നു. അത്തരത്തിലൊരു, തീര്‍ത്തും ദിശാഹീനമായതും, അക കാഴ്ചയുമില്ലാത്ത ഈ തെരഞ്ഞെടുപ്പിന്റെ പടപുറപ്പാടിനിടയിലാണ് യുഏഫ ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനല്‍ മത്സരം ഇംഗ്ലണ്ടിന്റെ ചരിത്രമുറങ്ങുന്ന വെമ്ബ്ലിയുടെ പുല്‍ത്തകിടിയില്‍ അരങ്ങേറിയത്. കളിയില്‍ യൂറോപ്പിലെ എക്കാലത്തെയും, പ്രസിദ്ധരായ രണ്ടു വമ്പന്‍ ക്ലബ്ബുകള്‍ മാറ്റുരക്കുന്നു-ബാര്‍സലോണയും, മാഞ്ചസ്റ്റര്‍ യുണൈറ്റഡും. ആദ്യ പകുതിയ്ല്‍ ഇരു ടീമുകളും ഓരോ ഗോളുകള്‍ അടിച്ചു സമാസമമായിരിക്കുന്നു. അപ്പോള്‍ വരെയും കളിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നു എന്ന പ്രതീതി. പക്ഷെ കളി ആകമാനം, അടിമുടി മാറിയത് രണ്ടാം പകുതിയിലായിരുന്നു. ഡീയുടെ പുറത്തു  നിന്ന് ലഭിച്ച പന്തിനെ ശരവേഗത്തില്‍ മുന്നോട്ടു നീക്കി, ബോക്സിന്റെ പുറത്തു നിന്ന് കൊണ്ട് മനോഹരമായ ഒരു 'ലെഫ്റ്റ് ഫുട്ടര്‍'.  മാഞ്ചസ്റ്റര്‍ ഗോളി, എഡ്വിന്‍ വാന്ടെസാര്‍ വലത്തോട്ടു മറിയുകയും, പന്ത് ഇടത്തോട്ടും പായുന്നു. അതോടെ കളിയുടെ മേല്‍ ബാര്‍സയുടെ ബലമായ പിടി. ഗോളടിച്ചത്, ലയണല്‍ മെസ്സി എന്ന  മാന്ത്രികന്‍; സെമിയില്‍  ആദ്യ ലെഗ്ഗില്‍ പരമ്പരാഗഥ എതിരാളികളായ റിയാല്‍ മാദ്രിഡുനെതിരെ രണ്ടു തവണ മെസ്സി വല കുലിക്കിയിരുന്നു. 

ഒന്ന് കുലിക്കിയാല്‍ ആകുവോളം കാല്പന്തുകളിക്കാര്‍ നിറഞ്ഞു കവിയുന്ന അര്‍ജന്റീനിയന്‍ മണ്ണിന്റെ സ്വന്തം പുത്രന്‍. കളിയെ തറവാട്ട്‌ മഹിമായായി പാടിനടക്കുന്ന, സ്വത്തായി അവകാശപെടുന്ന ലാറ്റിന്‍ അമേരിക്കന്‍ വംശത്ത്നിറെ പുതിയ സാരഥി. റോസാരിയോയില്‍ സ്റ്റീല്‍ ഫാക്ടറി തൊഴിലാളിയായ ജോര്‍ജെ ഹോറെശിയോക്കും, സെസീലിയ മാറിയ കുട്ടിച്ചീനിക്കും പിറന്ന മെസ്സി, അഞ്ചാം വയസ്സ് മുതല്‍ ഫുട്ബോള്‍ തട്ടി തുടങ്ങിയിരുന്നു. അന്നേ തെളിഞ്ഞ വാസന, ഒരു അനുഗ്രഹമായാണ് മെസ്സിയില്‍ പതിഞ്ഞത്. അര്‍ജന്റീനയുടെ പ്രഗല്‍ഭ ക്ലബ്ബായ റിവര്‍ പ്ലേറ്റ്, മെസ്സിയില്‍ തല്പ്പരരുമായിരുന്നു. എന്നാല്‍ പതിനൊന്നാം വയസ്സില്‍ സങ്കീര്‍ണമായ ഒരു ഹോര്‍മോണ്‍ വൈകല്യം പിടിപെട്ട മെസ്സിക്ക്, ഭാവി ദുര്‍ഘടമെന്നു തോന്നിപ്പിച്ചു. ചികിത്സക്ക് തന്നെ വഴിമുട്ടിയ സമയത്താണ് ബാര്‍സലോണയുടെ സ്പോര്‍ട്സ് ഡയറക്ടര്‍, കാര്‍ലെസ് റെക്സാച്, മെസ്സിയുടെ വൈഭവമറിഞ്ഞു കാണാനെത്തുന്നത്. മെസ്സിയുടെ മൊത്തം ചികിത്സാ ചെലവും, മറ്റും വഹിക്കാമെന്നേറ്റ റെക്സാച് ഒരു നിബന്ധനയെ മുന്നോട്ടു വച്ചുള്ളൂ-ക്ലബിന് വേണ്ടി കളിക്കണം. അങ്ങനെ മെസ്സിയും, കുടുംബവും യുറോപ്പിലേക്ക് പറിച്ചു നടപ്പെടുകയായിരുന്നു. 

മെസ്സിയും, ബാര്‍സലോണയും:

ഒരര്‍ത്ഥത്തില്‍ മെസ്സി ക്ലബ്ബിനെയും, ക്ലബ് മെസ്സിയെയും അന്യോന്യം ദത്തെടുക്കുകയായിരുന്നു. ബാര്‍സയുടെ യുവ അക്കാദമിയില്‍ ചേര്‍ന്ന് കളിയുടെ നൂതനവും, ശഷ്ട്രീയവും, തന്ത്രപരവുമായ വശങ്ങളെ ഒരു സ്പോണ്‍ജു ഒപ്പിയെടുക്കുകയായിരുന്നു മെസ്സി. യുറോപ്പിയന്‍ ക്ലബ്ബുകളുടെ വികസ്വരവും, അരക്കിട്ടുറപ്പിക്കപ്പെട്ട ശക്തമായ ഘടനയാണ്, ബാര്‍സക്കുമുണ്ടായിരുന്നത്. യുവ പ്രതിഭകളെ വാര്‍ത്തെടുത്തു, മികച്ച പന്ത് കളിക്കാരാക്കുന്ന മികവു. ആഴ്ന്നു കിടക്കുന്ന വേരുകളിലൂടെ സഞ്ചരിച്ചു, പയറ്റി തെളിഞ്ഞു മെസ്സി, ഫ്രാങ്ക് റയ്ക്കാര്‍ഡിന്റെ പരീക്ഷണത്തില്‍, 2003-ല്‍ പോര്‍ടോക്കെതിരായ ഒരു സന്നാഹ മത്സരത്തില്‍, ജേയ്സി അണിഞ്ഞു, പ്രൊഫഷണല്‍ കളിയരങ്ങില്‍ തന്റെ ഹരിശ്രീ കുറിച്ച്. പിന്നീട് എസ്പ്നയോളിനെതിരെ സ്പാനിഷ്‌ ലാ ലീഗയില്‍ ശരിക്കുമുള്ള ഒരു അരങ്ങേറ്റവും. പിന്നീടങ്ങോട്ട് ഒരു നീണ്ട, ജൈത്രയാത്രയായിരുന്നു. ഇന്നത്തെ, ലോക മറിയുന്ന താരമായി മാറിയിരിക്കുന്ന മെസ്സിയുടെ ജീവിതത്തില്‍ ബാര്‍സയുടെ പങ്കു അദ്ഭുതകരമാണ്. യുറോപ്പിയന്‍ ഫുട്ബോളിന്റെ പണക്കൊഴുപ്പിനും, കണ്ണഞ്ചിപ്പിക്കുന്ന ഗ്ലാമറിനും, പരസ്യത്തിനുമെന്നു വേണ്ട, മറ്റൊന്നിനും, മെസ്സിയെ ബാര്സയില്‍ നിന്ന് പറിച്ചു നടാനായില്ല. റെക്കോര്‍ഡ നിലകളില്‍ കളിക്കാരെ സ്ഥലം മാറ്റുകയും, ക്ലബ്ബുകള്‍ തമ്മില്‍ വയ്പ്പ കൊടുക്കുകയും, മറ്റു കച്ചവടങ്ങള്‍ അരങ്ങു തകരക്കുകയും, മറ്റും ചെയ്യുമ്പോഴും, മെസ്സി ബാര്‍സ വിട്ടില്ല. അതിനു തക്കതായ കാരണങ്ങളൊന്നും, മുന്നില്‍ കാണുന്നിലെങ്കിലും, ഒരു പ്രത്യേകത ബാര്‍സയുടെ ഘടനതന്നെയാവാം മെന്നു ഈയുള്ളവന്‍ ഊഹിക്കുന്നു. മറ്റു ക്ലബ്ബുകളെ പോലെ പണക്കൊഴുപ്പിന്റെ, വാണിജ്യ സാമ്രട്ടുകളുടെ കുത്തകയല്ല ബാര്‍സ. മറിച്ച്, യഥാര്‍തത്തില്‍  ഒരു ലക്ഷത്തിലുമേറെ അങ്കങ്ങള്‍ (കറ്റലന്‍ ഭാഷയില്‍ 'സോഷിയോകള്‍') രജിസ്റ്റര്‍ ചെയ്യുകയും, ലാഭ കൊതിയൊട്ടുമില്ലാത്ത ഒരു സംരംഭം. സ്പൈയ്നിലെ തന്നെ കാറ്റലന്‍ പ്രവിശ്യ, അവരുടെ തന്നെ സ്വ്നത്മായ, ഒരു വേറിട്ട ദേശീയത തന്നെ സൂക്ഷിക്കുന്നവരാണ്. മാഡ്രിഡ്‌, സംസ്കാരത്തില്‍ ഇഴചെരാതെ, തങ്ങള്‍ക്കു വ്യത്യസ്തമായ ഒരു നാഗരികത പനിതവരാന് കാറ്റലൂനിയക്കാര്‍. അവരുടെ മുഖമുദ്രയാണ് ബാര്‍സലോണ ഫുട്ബോള്‍ ക്ലബ്‌. ഇത്തരത്തില്‍, കായിക-ഫുട്ബോള്‍ പ്രേമികളെ കോര്‍ത്തിണക്കികൊണ്ട്, മുന്നോട്ടുപോകുകയും, വാണിജ്യോദേശ്യങ്ങള്‍ക്കുപരിയായി പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടായ്മ (ബാര്‍സയുടെ ജേഴ്സിയിലും അവരുടെ സ്പോണ്സര്‍മാര്‍ യൂനിസെഫ്ഫാണ്). ഇത്തരത്തിലൊരു പ്രവര്‍ത്തന മേഖലയാവാം മെസ്സിയും ഇഷ്ടപ്പെടുന്നത് (ഇത് പറയുമ്പോള്‍ മെസ്സി ഒരു സോഷ്യലിസ്റ്റ്‌ ആയി എന്നുള്ള വാദമുഖങ്ങള്‍ ഒന്നും തന്നെയും ഈയുള്ളവന്‍ നിരത്തുനില്ല). 

 മെസ്സിയും, ബാര്‍സയും ഇഴകി ചേര്‍ന്നപ്പോള്‍, വിടര്‍ന്നത് ഒരു പുതിയ വസന്തമാണ്.  അത് ഒരു പക്ഷെ, കളി ശൈലി പരിശോധിച്ചാല്‍ തന്നെ കാണാനാകും. ഒട്ടനവധി പ്രതിഭകളുടെ നിരയായാണ് ബാര്‍സ അറിയപ്പെടുന്നത്; ഇതില്‍ പലരും, സ്പൈനിന്റെ ഒന്നാം നിര അങ്കങ്ങള്‍. ഇക്കഴിഞ്ഞ ലോക കപ്പില്‍ കിരീടം ചൂടിയ ടീമില്‍, അധികവും, ബാര്‍സക്കാരും. കര്ലെസ് പുയോളും, ആന്ദ്രെ ഇനിയെസ്ടയും, സാവിയും, ബുസ്കെറ്സും, പിക്കെയുമെല്ലാം, അടങ്ങിയ നിര ഒത്തിണങ്ങിയ ഒന്ന് തന്നെയനെന്നതില്‍ സംശയമില്ല. പാസ്സിംഗ് ഗെയ്മില്‍, ഒരു തനതു കലയാക്കി മാറ്റിയ സ്പൈനിന്റെ കൃത്യതയാര്‍ന്ന അടവുകള്‍ ലക്ഷ്യവും തെറ്റാറില്ല. 'ടിക്കി-ടാക്ക' എന്ന് വിശേഷിപ്പിക്കപ്പെടുന്ന കേളിശൈലിയില്‍ കളിക്കുന്ന സ്പെയിന്‍ ലോക ഫുട്ബോളില്‍ ഒരു മാതൃകയുമാണ്. ഈ ശൈലിയില്‍ പ്രധാന പങ്കും ബാര്‍സയുടെതും. ഇതില്‍ മെസ്സി കൊണ്ട് വരുന്നത്, ലാറ്റിന്‍ അമേരിക്കയുടെ ഒരേ സമയം മനോഹരവും, മൂര്‍ച്ചയേറിയതുമായ ആക്രമണ ശൈലി. അങ്ങനെ രണ്ടു വ്യത്യസ്ത സംഗീതങ്ങളുടെ സിംഫണിയാണ്, ബാര്‍സയുടെ കളി. ബാര്‍സയുടെ കളി നിയന്ത്രിക്കുന്നതില്‍ ഇനിയെസ്ടക്ക് പ്രധാന പങ്കുണ്ടെങ്കിലും, കളിയുടെ മറ്റു പ്രധാന ഭാഗത്തിന്റെ കടിഞ്ഞാന്‍ മെസ്സിയുടെ കാലുകളിലാണ്. മുന്‍ നിരയില്‍, അറ്റാക്കറായും, ചിലപ്പോള്‍ വിങ്ങറായും,   നിറഞ്ഞു കളിച്ചു, മികച്ച പാസുകളും, ദ്രിബ്ബുളുകളും മേനഞെടുത്തു, മെസ്സിയുടെ ഒറ്റയാള്‍ റേയ്ഡുകളും എതിരാളികളെ അക്ഷരാര്‍ത്ഥത്തില്‍ സ്തംബ്ദരാക്കുന്നു. ബോക്സിംഗ് ഇതിഹാസം മുഹമ്മദ്‌ അലിയെ വിശേഷിപ്പിക്കുന്ന "ചിത്രശലഭത്തെ പോലെ പൊങ്ങി പറന്നു, വണ്ടിനെ പോലെ കുത്തുന്ന" പ്രവണത മെസ്സിയുടെ കാര്യത്തിലും തീര്‍ത്തും ശരിയാണ്. ലാറ്റിന്‍ അമേരിക്കന്‍ കാല്‍പ്പന്തുകളിയുടെ ആ ദ്രിശ്യ ചാരുതയാണ് മെസ്സിയുടെ കാലുകളുടെ വിസ്മയത്തില്‍ തെളിയുന്നത്. ആ കേളിഭാവവും, കായിക സൗന്ദര്യവും ഒത്തിണങ്ങി പരിണമിക്കുമ്പോള്‍, ലക്ഷകണക്കിന് ആരാധകര്‍ക്ക് അതൊരു അവിസ്മരണീയ അനുഭവമായി മാറുന്നു. മെസ്സി ബാര്‍സയുടെ കാതലായി മാറിയതിനു ശേഷം അവര്‍ അഞ്ചു തവണ ലാ ലീഗയും, ഒരു വട്ടം കോപ ഡെല്‍ റെയും, മൂന്നു തവണ ചാമ്പ്യന്‍സ് ലീഗും, ഒരു തവണ യുഏഫ സൂപ്പര്‍ കപ്പും, ഫിഫ ലോക ക്ലബ്ബ് കപ്പും സ്വന്തമാക്കിയിട്ടുണ്ട്. ഇതില്‍ ഇന്നത്തെ പോലെ തന്നെ, 2008-09 ലെ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ മാഞ്ചസ്റ്റര്‍ യുണൈട്ടടിനെതിരെ രണ്ടു ഗോള്‍ ജയത്തിലും, മെസ്സി സ്കോര്‍ ചെയ്തിരുന്നു. 

അര്‍ജന്റീനിയന്‍ ജേഴ്സിയില്‍:

മൊത്തത്തിലൊരു മാറ്റമല്ലെങ്കിലും, കാര്യമായ ഉത്തരവാദിത്തമാണ് മെസ്സിക്ക് ഇളം നീലയും, വെള്ളയും കലര്‍ന്ന  വരകളുള്ള കുപ്പായമണിയുമ്പോള്‍. ടീഅമിന്റെ കുന്തമുനയായി മാറി, പലപ്പോഴും ഇരട്ട വേഷം കൈകാര്യം ചെയുന്ന മെസ്സിയെയാണ് നമുക്ക് കാണാന്‍ കഴിയുന്നത്‌. ഒരു സ്ട്രൈക്കറും-പ്ലേമേക്കറും കൂടികലര്‍ന്ന വ്യത്യസ്ത വേഷം. സ്വന്തമായി ഗോളുകള്‍ വാരിക്കൂട്ടുന്നതിനേക്കാള്‍, ജാഗരൂകനായി മിന്നല്‍ നീക്കങ്ങള്‍ നടത്തി, പ്രതിരോധത്തെ  കബളിപ്പിച്ചു, ഡ്രിബിള്‍ ചെയ്തു ഇരു കാലുകളിലും വട്ടം കറക്കി, ഹിഗ്വൈനും, ടെവെസിനും അവസരങ്ങളുണ്ടാക്കി കൊടുത്ത്, നിറഞ്ഞു കളിക്കുന്ന ശൈലി. അപാരമായ മെയ് വഴക്കത്തോടും, സൂക്ഷമതയോടും കൂടി കളി നിയന്ത്രിക്കാനുള്ള മികവു. തന്റെ പൂര്‍വികര്‍ ഇറ്റലിയില്‍ നിന്നായത്‌ കൊണ്ട് മെസ്സിക്ക് പലപ്പോഴും, അവിടെ കളിക്കാനും, 'അസൂരിക്ക്' വേണ്ടി ജേഴ്സിയണിയാനുമുള്ള ക്ഷണം ആവോളമുണ്ടായിട്ടും, മെസ്സി അര്‍ജന്റീനക്ക് വേണ്ടി കളത്തിലറങ്ങാനാണ് യത്നിച്ചത്. അങ്ങനെ 2005-ലെ അണ്ടര്‍-20 ലോക കപ്പില്‍ അര്‍ജന്റീനക്ക് കിരീടം നേടി കൊടുത്ത്, ഒരു യുവ പ്രതിഭയായി മെസ്സിയുയര്‍ന്നു. ആ ടൂര്‍ണമെന്റില്‍ ഗോള്‍ഡന്‍ ബോളും, ബൂട്ടും മെസ്സിക്കായിരുന്നു. അതിന്റെ ചുവടു പിടിച്ചു, തന്റെ പതിനെട്ടാം വയസ്സില്‍ അതെ വര്‍ഷം ഹംഗറിക്കെതിരെ അര്‍ജന്റീനയുടെ സീനിയര്‍ ടീമില്‍ ഇടം നേടി, തന്റെ അന്താരാഷ്‌ട്ര അരങ്ങേറ്റം കുറിച്ചു. 2006-ല്‍ ജര്‍മനിയില്‍ അരങ്ങേറിയ ലോക കപ്പ് ടീമില്‍ ഇടവും നേടി. ഐവറി കോസ്ടിനെതിരെയുള്ള ആദ്യ കളിയില്‍ ബെഞ്ചിലിരുന്ന മെസ്സിയെ, പക്ഷീലകാന്‍ ജോസേ പെകെര്‍മാന്‍ അടുത്ത കളിയില്‍ സെര്‍ബിയ-മോണ്ടിനീഗ്രോക്കെതിരെ പകരക്കാരനായി ഇറക്കി. മാക്സി റോഡ്രിഗസിനു പകരമായി ഇറങ്ങിയ മെസ്സി, അങ്ങനെ,  ലോക കപ്പ് ചരിത്രത്തില്‍  അര്‍ജന്റീനയെ പ്രതിനിധീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി മാറി. ആ കളിയില്‍, വളരെ കുറച്ചു നേരത്തേക്ക് മാത്രമാണ് മെസ്സി കളിചെന്തെങ്കിലും, ഹെര്‍നാന്‍ ക്രെസ്പോക്ക് ഒരു ഗോള്‍ സഹായിക്കുകയും ചെയ്തു. കൂടാതെ, അതിലെ അവസാനത്തെ ഗോള്‍ മെസ്സി അടിച്ചു, അര്‍ജന്റീനയുടെ സമ്പൂര്‍ണാധിപത്യം സ്ഥാപിക്കുകയും ചെയ്തു. മറുപടിയില്ലാത്ത എട്ടു ഗോളുകള്‍ക്കാണ് സെര്‍ബിയ അര്‍ജന്റീന അന്ന തകര്‍ത്തത്. അന്ന് മുതല്‍ തന്നെ, മെസ്സി അര്‍ജന്റീനിയന്‍ ഇതിഹാസം, മറഡോണയുടെ പിന്‍ഗാമിയായി മാധ്യമങ്ങളും, കളി നിരൂപകരും വാഴ്ത്താന്‍ തുടങ്ങിയിരുന്നു. ഇതിനു ശേഷം 2007-ലെ കോപ അമേരിക്കയിലും, 2008-ലെ ബീജിംഗ് ഒളിമ്പിക്സിലും, മെസ്സിയുടെ വിസ്മയങ്ങള്‍ കളിയാടി. കോപ അമേരിക്കയില്‍ ബ്രസീലിനോട് പരാജയപ്പെട്ടെങ്കിലും, ഒളിമ്പിക് സ്വര്‍ണം നേടാന്‍ അര്‍ജന്റീനക്ക്  കഴിഞ്ഞു. പലപ്പോഴും വമ്പന്‍ ടീമുകള്‍ ഒളിമ്ബിക്സിനോട് ചിറ്റമ്മ നയമാണ് സ്വീകരിച്ചിട്ടുള്ളത്. അത്കൊണ്ട് ബാര്‍സലോണ ആദ്യം വിലക്കിയെങ്കിലും, മെസ്സിയുടെ ശാട്യത്തിന് വഴങ്ങി, അനുവാദം നല്‍കേണ്ടി വന്നു. രാജ്യത്തിന് വേണ്ടിയുള്ള കര്‍ത്തവ്യം, ക്ലബ്ബിനു മുകളില്‍ വെക്കുന്ന ഈയൊരു വിശേഷണവും, മെസ്സിയെ സമകാലിക താരങ്ങളില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. 

2009-ല്‍, വെനിസ്വേലക്കെതിരെയുള്ള  ഒരു ലോക കപ്പ് ക്വളിഫൈയറിലാണ് മെസ്സിക്ക് ആദ്യമായി, സീനിയര്‍ വിഭാഗത്തില്‍ പത്താം നമ്പര്‍ ജേഴ്സി ലഭ്ക്കുന്നത്. മറഡോണ സ്വന്തമാക്കിയ, ഒരു കാലയളവില്‍ അര്‍ജന്റീനയുടെ ഫുട്ബോള്‍ ഫെഡറേഷന്‍ മരവിപ്പിച്ച പത്താം നമ്പര്‍ ജേഴ്സി. ഫുട്ബോള്‍ ഇതിഹാസം അര്‍ജന്റീനയുടെ പരിശീലകനായി ചുമതല ഏറ്റെടുത്തതോടെ മെസ്സിയും, മറഡോണയും തമ്മിലുള്ള ബന്ധം കൂടുതല്‍ ആഴമേറിയതായി. ആ ഗുരു ശിഷ്യ ബന്ധം അര്‍ജന്റീനയുടെ ഫുട്ബോള്‍ ചരിത്രത്തില്‍ പുതുമയുമായിരുന്നു. മറഡോണ തന്നെ സ്വയം മെസ്സിയെ തന്റെ പിന്‍ഗാമിയായി അവരോധിക്കുകയും ചെയ്തു. 2010 ലോക കപ്പ് സ്വപ്നങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചെങ്കിലും, മെസ്സിക്ക് ടീമിനെ ക്വാര്‍ട്ടറിന് അപ്പുറം കടത്താനായില്ല. ജര്‍മനിയോട് അടി പതറി വിട വാങ്ങി അര്‍ജന്റീന മടങ്ങിയപ്പോള്‍, മറഡോണയുടെ പരിശീലക ജോലിയും അവസാനിച്ചു. ഒരു പക്ഷെ, ആ പരാജയത്തിനു കാരണം ഒരു തന്ത്ര പാളിച്ചയാണെന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാം. പറന്നു കളിക്കുന്ന, മെസ്സിയെ തളച്ചാല്‍, പിന്നെ മുന്നോട്ടുള്ള അര്‍ജന്റീനയുടെ ആക്രമണങ്ങളെ ചെറുക്കാനാകുമെന്നു, ജര്‍മന്‍ കോച് ജോകിം  ലോയുടെ വിലയിരുത്തല്‍ തീര്‍ത്തും ശരിയായി. മെസ്സിയുടെ മേലുള്ള അധികാശ്രയം വിനയാകുകായായിരുന്നു. തന്ത്രങ്ങള്‍ ഒരു കളിക്കാരനെ ചുറ്റി-പറ്റി മെനയുമ്പോള്‍, അത് വിഫലമാക്കാനുള്ള  സാധ്യതകള്‍ അതിനൊപ്പം ഒളിഞ്ഞു കിടക്കുന്നതും സ്വാഭാവികം. ഇത്തരത്തില്‍ ഒരു തന്ത്രം, മെസ്സിയുടെ മേലുള്ള സമ്മര്‍ദ്ദത്തെയും അധികരിച്ചു. മെസ്സിയുടെ പാത തടഞ്ഞതോടു കൂടി, മറ്റു മുന്‍ നിരക്കാര്‍ക്കു 'സപ്പ്ളയ്' മുറിക്കാനുമായി. അത് കൊണ്ട് ബാര്‍സലോണക്ക് വേണ്ടി കളിക്കുമ്പോഴുള്ള ഫോം, നാടിനു വേണ്ടിയിരങ്ങുബോള്‍,  കളിക്കുമ്പോള്‍ അതെ രീതിയില്‍ വരുന്നില്ല എന്ന വാദത്തില്‍ ഒരു ചെറിയ വസ്തുതയുണ്ടെകിലും, അത് മൊത്തത്തില്‍ ശരിയല്ല. മേല്‍പ്പറഞ്ഞ തന്ത്രപാളിച്ചയാണ്, ഈ വാദത്തിനു ഒരു പരിധി വരെ ഉത്തരം നല്‍കുന്നത്.    

എങ്കിലും ഇത്തരത്തിലുള്ള താല്‍കാലിക തിരിച്ചടികളൊന്നും, മെസ്സി എന്നാ പ്രതിഭയുടെ വീര്യം കുറക്കുകയില്ല. 2007-ലെ കോപ പരാജയത്തിനു പകരം വീട്ടാന്‍ ഈ വരുന്ന ജൂലായില്‍, സ്വന്തം മണ്ണില്‍ ആതിതേയത്വം വഹിക്കുന്ന  അര്‍ജന്റീന ഇറങ്ങും. സെര്‍ജിയോ ബാറ്റിസ്റ്റ എന്ന പരിശീലകന്‍ ചാലിപികുന്ന ടീം കിരീടത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നുമില്ല. മെസ്സി ഒരിക്കല്‍ കൂടി തന്‍റെ മാന്ത്രികത്വം പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങിയിറങ്ങും. അത് കൂടാതെ രണ്ടു വട്ടം തുടര്‍ച്ചയായി, ഫിഫയുടെ ലോക ഫുട്ബോളറായ ഈ താരത്തിന്റെ ദൂര കാഴ്ച അയല്‍ രാജ്യവും, ചിരവൈരാളികള്‍, ബ്രസീല്‍ ആതിതേയത്വം വഹിക്കുന്ന 2014-ലെ ലോക കപ്പ് തന്നെ. തന്‍റെ ഫുട്ബോള്‍ ജീവിതം കഴിയും വരെ പ്രൊഫഷണല്‍ ലീഗില്‍ ബാര്‍സലോണക്ക് വേണ്ടി മാത്രമേ കളിക്ക് എന്ന് കൂടി മെസ്സി പ്രഖ്യാപിച്ചു കഴിഞ്ഞു. ഇനി വരാനിരിക്കുന്ന നാളുകള്‍ മെസ്സി എന്ന പ്രതിഭയുടെ, ഫുട്ബോള്‍ ചരിത്രത്തിലെ 'പാന്‍തിയോണിലേക്കുള്ള' പ്രയാണത്തിന്റെതാണ്. കൊടുമുടികള്‍ ഇനിയും കീഴടക്കാന്‍, മെസ്സിയുടെ യാത്ര വിശ്രമമില്ലാതെ തുടരുന്നു. ഈ കുറിപ്പ് അവസാനിപിക്കുമ്പോള്‍, ഓര്‍മ്മ വരുന്നത് കഴിഞ്ഞ ലോക കപ്പ് കാലത്ത് പ്രചരിച്ച ഒരു ഫലിതമാണ്: 

ക്രിസ്ടിയാണോ റൊണാള്‍ഡോ: "ഫുട്ബോള്‍ കളിക്കാനാണ്, ദൈവം എന്നെ ഭൂമിയിലേക്ക്‌ അയച്ചത്"....

മെസ്സി: " ഞാന്‍ ആരെയും അയച്ചിട്ടില്ല" !!     

Sunday, April 3, 2011

ലോകം കീഴടക്കിയപ്പോള്‍

അങ്ങനെ നീണ്ട 28 വര്‍ഷത്തെ, കാത്തിരിപ്പിനു ശേഷം, ടീം ഇന്ത്യ ലോക ക്രിക്കറ്റിന്റെ കൊടുമുടിയില്‍, ഒരിക്കല്‍ കൂടി ചുംബിച്ചു. ഏപ്രില്‍ 2, എന്ന തീയതി വരാനിരിക്കുന്ന തലമുറകള്‍ക്ക് ഒരു ചരിത്ര സംഭവവും. നുവാന്‍ കുലസേകരയുടെ പന്തിനെ, ബൌണ്ടറിക്ക് മീതെ പായിച്ചു കൊണ്ട്, ഇന്ത്യന്‍ നായകന്‍, മഹേന്ദ്ര സിംഗ് ധോണി, 1983-ല്‍ കപില്‍ ദേവിന്റെ ചെകുത്താന്മാര്‍ നേടിയെടുത്ത മേധാവിത്വം, ഒരു തനിയാവര്‍ത്തനമാക്കി. 1983-ല്‍ ലോര്‍ഡ്സിലെ ആ ചരിത്ര വിജയം, ഇന്ത്യന്‍ ക്രിക്കറ്റിനു പുതിയ വാതായനങ്ങളാണ് തുറന്നുവിട്ടത്. മുംബൈ വാണ്‍ഖെടെ സ്റ്റേഡിയത്തില്‍, കുറിക്കപ്പെട്ടത് ഒരു മഹായജ്ഞത്തിന്റെ പരിസമാപ്ത്യാണ്. 1983-നു ശേഷം, നടന്ന ആറു ലോക കപ്പിലും, ഇന്ത്യ പല സുപ്രധാന ഘട്ടങ്ങളിലും വഴുതി വീണു. ലോക കുടുമുടിയില്‍, തിരികെ എത്താനുള്ള ഈ വെംബല്ലില്‍, പല വട്ടം കാലിടറിയപ്പോള്‍, പൊലിഞ്ഞത് നൂറു കോടി ജനങ്ങളുടെ സ്വപ്നങ്ങളും, പ്രതീക്ഷകളുമാണ്. അത് കൊണ്ട്, 2011-ലോക കപ്പ്‌ നേടുക എന്ന ഉറച്ച ലക്ഷ്യത്തോടെയുള്ള അശ്വമേധം, പൂര്‍ണ്ണ വിശ്വാസത്തോടെയാണ്, ധോണിയും സംഘവും, തുടങ്ങിവെച്ചത്. 

ഗ്രൂപ്പ് ഘട്ടത്തില്‍, ബംഗ്ലാദേശിനെയും, അയര്‍ലന്‍ഡിനെയും, ഓറഞ്ച് പടയാളികളായ ഹോളണ്ടിനെയും, വെസ്റ്റ് ഇന്‍ഡീസിനെയും, കീഴടക്കികൊണ്ട് മുന്നേറിയ ഇന്ത്യ, പക്ഷെ ദക്ഷിണാഫ്രിക്കക്ക് മുന്നില്‍ നിലം പതിച്ചു. നായകന്‍ ആണ്ട്രൂ സ്ട്രോസ്സിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ ചിറകിലേറി, വിജയത്തിലേക്ക് ചീറിപാഞ്ഞ ഇംഗ്ലണ്ടിനെ, അവസാന പന്തില്‍ സമനിലയില്‍ കുരുക്കി. പക്ഷെ, ഗ്രൂപ്പ് പോരാട്ടങ്ങളുടെ പല അത്യാസന്ന ഘട്ടങ്ങളിലും ഇന്ത്യക്ക് അടി പതറുന്നതായി കാണപ്പെട്ടു. തങ്ങളുടെ ടീം കോമ്പിനേഷനില്‍, ഒരു പൂര്‍ണത കൈവരിക്കാന്‍, ചില ബുദ്ധിമുട്ടുകള്‍ നേരിട്ടും,  ബാറ്റിംഗ് തകര്‍ച്ചകള്‍ ഉള്‍ക്കൊണ്ടും, തങ്ങളുടെ 'അക്കിലിസ് ഹീലായ' ഫീല്‍ഡിങ്ങില്‍ മുങ്ങിപ്പൊങ്ങിയും നീങ്ങിയപ്പോള്‍, 'അതികായെരെന്നും', ടൂര്‍ണമെന്റ് ജയിക്കാനുള്ള ഏറ്റവും കെല്‍പ്പുള്ള ടീം എന്നുമൊക്കെയുള്ള നാമധേയങ്ങള്‍, ചിറകൊടിഞ്ഞു വീഴുമൊ എന്നുള്ള സംശയങ്ങള്‍ മുളച്ചു പൊങ്ങി. മികവുറ്റതും, കറുത്തതുമായ ഒരു ബാറ്റിംഗ് നിരയും കൊണ്ടാണ്, ഇന്ത്യ തങ്ങളുടെ മേധാവിത്വമുറപ്പാക്കാന്‍, ഇറങ്ങി തിരിച്ചത്. ഏഴാം വിക്കറ്റ് വരെ ശക്തരായ ഒരു ബാറ്റിംഗ് നിര, മറ്റു രാജ്യങ്ങല്‍ക്കില്ലായിരുന്നു. ഈ ബാറ്റിംഗ് നിരയാണ്, ബൌളിങ്ങിലെയും, ഫീല്‍ഡിങ്ങിലെയും, പഴുതുകളും, പോരായ്മകളും അടച്ചു, ടീമിന്റെ വിജയസാധ്യതകള്‍ പരമാവധി ഉയര്‍ത്തിയത്‌. പക്ഷെ, ടോസ് നേടി കൂറ്റന്‍ സ്കോറുകള്‍ വാരിക്കൂട്ടിയിട്ടും, ഇംഗ്ലണ്ട് അതിനെ മറികടക്കാന്‍ വാക്ക് വരെയെത്തി. കൂടാതെ, 5 ഓവറുകളുടെ "ബാറ്റിംഗ് പവര്‍പ്ലേ" ഒരു പഴത്തൊലിയായി  മാറി. കൂറ്റന്‍ അടികള്‍ക്ക് ശ്രമിച്ചു, മൂന്നും-നാലും വിക്കറ്റുകള്‍ നഷ്ടപ്പെടുന്ന കാഴ്ചയാണ്,  ദക്ഷിണാഫ്രിക്കക്കും, വെസ്റ്റ് ഇന്‍ഡീസിനുമെതിരെ നമുക്ക് കാണാന്‍ കഴിഞ്ഞത്. കൂടാതെ, മൂന്നു പേസ്-ഒരു സ്പിന്നര്‍ എന്ന നിരയാണോ, അതൊ രണ്ടു പേസ്-രണ്ടു സ്പിന്നര്‍ എന്ന കൂട്ടുകെട്ടാണോ നല്ലത് എന്ന ചോദ്യം, പല കുറി തെളിഞ്ഞു വന്നു. ആ ഒരു പല്ലവി മുഴുമിക്കാന്‍ കഴിയാതെ കിങ്കര്‍ത്തവ്യത നില കൊണ്ടിട്ടും, അതില്‍ വേവലാതിപ്പെടാതെ ഏറ്റവും അനിവാര്യമായ, സ്ഥിഗതികള്‍ക്ക് അനുസൃതമായ കൂട്ടുകെട്ടാണ് ധോണി തിരഞ്ഞെടുത്തത്. അത് ചില നേര പാളിയെങ്കിലും, 'നോക്ക്-ഔട്ട്‌' ഘട്ടം മുതല്‍ ആ തന്ത്രങ്ങള്‍ ഫലങ്ങള്‍ കൊയ്യാന്‍ തുടങ്ങി. കൂടാതെ, ഫീല്‍ഡിങ്ങിന്റെ നിരവാരമേറെ മെച്ചപ്പെടുത്തി, ഗ്രൗണ്ടില്‍ ഉഴുതു മറിഞ്ഞു, ബൌണ്ടറികള്‍ മാത്രമല്ല വറ്റിച്ചത്, സിംഗിളുകളും പലപ്പോഴായി വരണ്ടു. 

സച്ചിന്‍-ഒരു നിത്യ വിസ്മയം:

ഒരു തരത്തില്‍, ഇന്ത്യക്കീ ലോക കപ്പ്‌ ഒരു തിരിച്ചു പിടിക്കല്‍ കൂടിയായിരുന്നു. അവസാനമായി 1983-ല്‍ കപ്പ്‌ നേടി, ഏകദിന ക്രിക്കറ്റിനു പുതിയ മാനങ്ങള്‍ സമ്മാനിച്ചതിന് ശേഷം ഒരു നീണ്ട വിടവായിരുന്നു. ആ ലോക കപ്പിന്നും, ഇന്നത്തെ ദിവസത്തിനുമിടയില്‍ നട്ടെല്ലായി, നെടുംതൂണായി നിലയുറപ്പിച്ച പോരാളിയാണ്, സച്ചിന്‍ ടെന്‍ഡുല്കര്‍. പാകിസ്ഥാനെതിരെ 'തീ കൊണ്ട് മാമോദിസ' മുങ്ങി, 21 കൊല്ലമായി തന്റെ വിസ്മയങ്ങള്‍ക്ക് അവധി നല്‍കാതെ, എന്നും ചലിക്കുന്ന ഒരു നിതാന്ത യന്ത്രം. ആ 'കുരുന്നു പ്രതിഭ' ഇന്നൊരു പ്രതിഭാസമായി മാറിയിരിക്കുന്നു. ബാറ്റിംഗ് റെക്കോര്‍ഡുകള്‍ ഒന്നൊന്നായി കീഴടക്കി മുന്നേറിയപ്പോഴും, ഒരു തീരാ നഷ്ടം എന്നും സച്ചിനെ അലട്ടി കൊണ്ടേയിരുന്നു-ഒരു ലോക ജേതാവായ ടീമിന്റെ ഭാഗമാവാനുള്ള ഭാഗ്യം. 1992 മുതല്‍ ലോക കപ്പ്‌ ടീമുകളില്‍ കളിച്ചു, 5 ടൂര്‍ണമെന്റുകളില്‍, നിരാശ മാത്രം കൈവന്നതിനു ശേഷമാണ്, ഒരവസാന അങ്കത്തിനു സച്ചിന്‍ തന്റെ ആറാം ലോക കപ്പിനിറങ്ങിയത്. ലോക കപ്പുകളിലും, സച്ചിന്റെ ഒറ്റയാന്‍ പോരാട്ടങ്ങള്‍ കണ്ണഞ്ചിപ്പിച്ചു. 1996-ലും, 2003-ലും ഏറ്റവും കൂടുതല്‍ റണ്‍സ്. ഒരു നിശ്ചയദാര്‍ട്യത്തോടെ, ആലോചിച്ചുറപ്പിച്ച മനസ്സോടും കൂടിയാണ്, സച്ചിന്‍ തന്റെ ആറാം പോരാട്ടത്തിനു കളത്തിലിറങ്ങിയത്. അവസാനം 2 സെഞ്ചുറിയും, രണ്ടു അര്‍ദ്ധ-സെഞ്ചുറികളോടും കൂടിയാണ്, സച്ചിന്‍ ഫൈനല്‍ മത്സരത്തില്‍ പ്രവേശിച്ചത്‌. ഫൈനലില്‍ ലസിത് മലിംഗയുടെ, ഔട്ട്‌-സ്വിന്ഗ്രിലൂടെ, വിക്കറ്റിനു പിന്നില്‍, സംഗക്കാരക്ക് ക്യാച് നല്‍കി 18 റണ്‍സിന് പുറത്താകുമ്പോള്‍, ഒരു പക്ഷെ തന്റെ അവസാന ലോക കപ്പില്‍, കൊടുമുടിയിലെത്താന്‍ കഴിയുമോ എന്ന് കൂടി സച്ചിന്‍ സംശയിചിട്ടുണ്ടാകണം. പക്ഷെ, 21 വര്‍ഷമായി, നിസ്വാര്‍ത്ഥതയോടെ പോരാടുന്ന, പടയാളിക്കായി, ടീമിലെ മറ്റു 14 പേരും സമ്മാനം നല്‍കാന്‍ തിരുമാനിക്കുകയായിരുന്നു. ഗൌതം ഗംഭീറും, ക്യാപ്റ്റന്‍ ധോണിയും, യുവരാജും, കൊഹലിയും, സഹീര്‍ ഖാനും, ഹര്‍ഭജന്‍ സിങ്ങുമെല്ലാം, ലോക കപ്പ്‌ സച്ചിന് നേടിക്കൊടുക്കാന്‍ കച്ചമുര്രുക്കുകയും  ചെയ്തു. ശ്രീലങ്കയുടെ സ്കോറിനെ മാറി കടന്നു, 275 എന്ന ലക്ഷ്യം നേടാന്‍ ഗംഭീറും, ധോണിയും, കോഹ്ലിയും നടത്തിയ    പ്രായണത്തിലൂടെ ഇന്ത്യ ലോകത്തിന്റെ നെറകിലെത്തിയപ്പോള്‍, സച്ചിന്റെ ജീവിതാഭിലാഷം സഫലീകരിക്കപ്പെടുകയായിരുന്നു. താന്‍ ജനിച്ച്, കളി പഠിച്ചു, ചെറുപ്പത്തിന്റെ സിംഹഭാഗവും ചെലവഴിച്ച, മുംബൈ മണ്ണില്‍, ഒരു ലോക കപ്പ്‌ ജയം. ലോക കപ്പ്‌' വിജയത്തിന് ശേഷം സച്ചിനെ തോളിലേറ്റി ടീമിലെ യുവ തുര്‍ക്കികള്‍ സ്റ്റേഡിയം വലംവെച്ചു. അതിന്റെ ഒരു രസതന്ത്രം സഞ്ജയ്‌ മഞ്ജരേക്കര്‍ വിരാട്ട് കൊഹ്ലിയില്‍ നിന്നും തിരക്കിയപ്പോള്‍, "നീണ്ട 21 വര്‍ഷം നാടിന്‍റെ പ്രതീക്ഷകളുടെയും, സ്വപ്നങ്ങളുടെയും ഭാരമേന്തിയ ഒരു ധീര പോരാളിയാണ് സച്ചിന്‍. അങ്ങനെയുള്ള ആ പോരാളിയെ  കുറച്ചു നേരത്തേക്ക് തങ്ങള്‍ തോളില്‍ എത്തിയപ്പോള്‍, അതൊരു കടംതീര്‍ക്കല്‍ കൂടിയാകുന്നു". ഇതില്‍ കൂടുതല്‍, എന്ത് വാക്കുകളാണ് സച്ചിന്‍ എന്ന മഹാപ്രതിഭയെ കുറിച്ച് പറയാന്‍ വേണ്ടത്!! ഇനിയും പല അങ്കങ്ങള്‍ക്കും തയ്യാറാകുമ്പോഴും, നേടാനുള്ള കൊടുമുടികളുടെ ദൂരം പതിന്മടങ്ങാക്കുകയും ചെയ്യുമ്പോഴും, സച്ചിന്‍ ഏപ്രില്‍-2 എന്ന സുവര്‍ണ്ണ തീയതിയെ, എന്നും നെഞ്ചില്‍ സൂക്ഷിക്കും. 

കൂറ്റന്‍ സ്കോറ്കള്‍ക്ക് അതിവേഗം അസ്ഥിവാരമിട്ട സെഹവാഗ്, നേടുംതൂണായ ഗംഭീര്‍, ചെറുപ്പമാണെകിലും മനക്കരുത്തില്‍ അരക്കിട്ടുറപ്പിച്ച കൊഹലി, മുന്നൂറിലേറെ റണ്‍സും, തന്റെ ത്വരിതമായ ശൈലിയില്‍, ഇടം കൈയ്യന്‍ സ്പിന്നിലൂടെ 13 വിക്കറ്റുകള്‍, യുവരാജ് സിങ്ങു (ടൂര്‍ണമെന്റില്‍  4 'മാന്‍ ഓഫ് ദി മാച്ച്' പുരസ്കാരങ്ങള്‍ ജയിച്ച ശേഷം, യുവി മൊത്തം ടൂര്‍ണമെന്റിലെ താരമായി), ഉശിരന്‍ ഫീല്‍ഡിങ്ങും, വാലട്ടതിനു മുന്‍പ് ഊക്കം നല്‍കുന്ന റൈന, സിദ്ധിയോടെ ബൌളിങ്ങിന്റെ കുന്തമുനയായി, പുതിയ പന്തും, പഴയ പന്തും, വ്യവസ്ഥാപന രൂപമായും, മറിച്ചും, സ്വിങ്ങു ചെയ്യാന്‍ കഴിവുള്ള, പേസ് നിരയില്‍, സ്ട്രൈക്കരായ സഹീര്‍ ഖാന്‍, ഓഫ്‌-സ്പിന്‍ താരം ഹര്‍ഭജന്‍, ഇടവും-വലവും പേസ് ബൌളര്‍മാരായ മുനാഫും, നെഹ്രയും എല്ലാം തങ്ങളുടെ വേഷങ്ങളില്‍ വേണ്ടുവോളം നിറഞ്ഞു കളിച്ചു. രണ്ടു പ്രാവശ്യം മാത്രം അവസരം ലഭിച്ച വലം കൈയ്യന്‍ ഓഫ്‌-സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍, മങ്ങി പോയെങ്കിലും ടീമിന്റെ ഭാഗമായ യൂസുഫ് പത്താന്‍, പിയുഷ് ചാവ്ല, കേരളത്തിന്റെ സ്വന്തം താരമായ ശ്രീശാന്ത്‌........എല്ലാവരും കിണഞ്ഞു ശ്രമിച്ചു. ഈ പതിനാലു പേരെയും, കഴിവോടെയും, ദീര്‍ഘ വീക്ഷണത്തോടെയും, തന്ത്രങ്ങള്‍ നെയ്തെടുത്തും, അവ നടപ്പിലാക്കിയും, നയിച്ച നായകന്‍ മഹേന്ദ്ര സിംഗ് ധോണി. ഇതാണ്, ഇന്ത്യ ടീമിന്റെ വിജയ രഹസ്യം.

പക്ഷെ, വെറും പതിനഞ്ചു പേര്‍ ഒത്തുചേര്‍ന്നത് കൊണ്ട് മാത്രമായില്ല. ശരിയായ നിര്‍ദേശങ്ങളും, കാഴ്ചപാടും, തന്ത്രങ്ങളും കൂടിച്ചേര്‍ന്നാല്‍ മാത്രമേ ഒരു ടീമിന് മുന്നേറാന്‍ സാധിക്കുകയുള്ളൂ. അതാണ്‌, ഗാരി കിര്‍സ്റെന്‍ എന്നാ പരിശീലകനിലൂടെ, ഇന്ത്യക്ക് ലഭിച്ചത്. സാഹചര്യങ്ങളെ വേണ്ട വിധം മനസ്സിലാക്കി, അതിനോട് മല്ലിടിച്ചു, പറന്നുയരാനുള്ള, യുക്തിയും, മന്ത്രങ്ങളുമാണ്, കിര്‍സ്റെന്‍ ഇന്ത്യന്‍ ടീമിന് പകര്‍ന്നു നല്‍കിയത്. കിര്‍സ്റെനെ സഹായിക്കുന്ന പാടി അപ്ടന്‍ എന്ന അസിസ്റ്റന്റ്‌ കോച്ചും, പിന്നെ ബൌളിംഗ് പരിശീലകനായ എറിക് സിമ്മന്സുമെല്ലാം തന്നെ ഈ ഐതിഹാസിക ജയത്തിന്റെ തുല്യ പങ്കാളികളാണ്.


സമ്മര്‍ദ്ദത്തിനു മീതെ പറക്കുന്നവര്‍:


ലോക കപ്പു പോലെയുള്ള, തീക്ഷ്ണമായ കളിയരങ്ങുകളില്‍, സമ്മര്‍ദ്ദം എന്നും ഒരു ഒഴിച്ച് കൂടാനാകാത്ത ഘടകമാണ്. കായിക പോരാട്ടങ്ങള്‍ വെറും മൈതാനത്തില്‍ മാത്രമല്ല അരങ്ങേറുന്നത്. വലിയൊരു ഭാഗവും, മനസ്സിന്റെ ഒരു പോരാട്ടം കൂടിയാണത്. സമ്മര്‍ദത്തെ ഏറ്റവും നന്നായി പ്രതിയോഗിച്ചു, വിജയം കൈ വരിക്കുന്ന നൂതന തന്ത്രം. അവിടെയാണ് പലപ്പോഴും, കളി നിയന്ത്രിക്കപ്പെടുന്നത്. തീയില്‍ കുരുക്കുന്ന, യഥാര്‍ത്ഥ ഇരുമ്പിനെ പോലെയുള്ള മനക്കട്ടി. ഞെരുങ്ങുന്ന മത്സരങ്ങളില്‍, ഈ സമ്മര്‍ദത്തിനു കീഴടങ്ങാത്ത ടീമുകളാണ്, പലപ്പോഴും മറു കരയിലെത്തുന്നത്. ഈ ലോക കപ്പിലും, അതിനു മുന്‍പും, ഇന്ത്യക്ക്, സമ്മര്‍ദത്തിനു മേല്‍ ആധിപത്യമുറപ്പിക്കാന്‍ പല വട്ടം കഴിഞ്ഞിട്ടുണ്ട്. സ്വന്തം കഴിവുകളില്‍ ഉറച്ച ആത്മവിശ്വാസവും, ഇതു സാഹചര്യവും മറികടക്കാം എന്നുള്ള ബോധവുമുണ്ടെങ്കില്‍, ഏതു വന്മാരങ്ങളെയും കടപുഴക്കാം എന്ന സങ്കല്‍പ്പമാണ്, ധോണി-കിര്‍സ്റെന്‍ കൂട്ടുകെട്ടില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നത്. അതിന്റെ ഫലങ്ങള്‍ വിദേശ മണ്ണില്‍ ടെസ്റ്റ്‌ ജയങ്ങള്‍, ഏകദിന പ്രകടങ്ങള്‍ എന്നിവയില്‍ കഴിഞ്ഞ കുറച്ചു സമയമായി കാണപെടുകയും ചെയ്യുന്നുണ്ട്. സമ്മര്‍ദത്തെ സ്പോണ്‍ജു പോലെ ഒപ്പിയെടുക്കാനുള്ള മനക്കരുത്താണ് ലോക കപ്പിന്റെ 'നോക്ക്-ഔട്ട്‌' റൌണ്ടിലെ മൂന്നു സുപ്രധാന മത്സരങ്ങളിലും പ്രകടമായത്. ക്വാര്‍ടറില്‍    ഓസ്ട്രേലിയക്കെതിരെ 260 ഓളം റണ്‍സിന്റെ ലക്ഷ്യം പിന്തുടര്‍ന്ന് നേടിയപ്പോഴും, പാകിസ്ഥാനെതിരെ കടുത്ത സെമിയില്‍, 260 റണ്‍സ് പ്രതിരോധിച്ചു, 10 വിക്കറ്റുകള്‍ വീഴ്ത്തിയതും, ഇതിന്റെ ഭാഗമാണ്. വിധി നിര്‍ണയിക്കുന്ന ഫൈനലില്‍ ഒരിക്കല്‍ കൂടി, തുടക്ക വിക്കറ്റുകള്‍ നഷ്ടപ്പെട്ടിട്ടും, 275 എന്ന ലക്ഷ്യം നേടിയെടുത്തു, മനക്കരുത്തും വിശ്വാസവും, ഇന്ത്യയെ പടിപ്പടിയായി മുകളിലേക്കുയര്‍ത്തി. അങ്ങനെ മാനസിക പ്രകേതത്തിലും, ടീം ഇന്ത്യ മുന്‍പന്തിയിലായി.                  

കായിക വിജയങ്ങള്‍ക്ക് ഒരു transcendental-എഫ്ഫക്റ്റ്‌ എന്നുമുണ്ടായിട്ടുണ്ട്. പലപ്പോഴും, ജീവിത സാഹചര്യങ്ങള്‍ സങ്കീര്‍ണമായ, വറുതി കൊണ്ട് പൊറുതി മുട്ടുന്ന ഒരു ജനതയ്ക്ക്, ഒരു താല്‍ക്കാലിക ആശ്വാസമാണ് കായിക വിജയങ്ങള്‍. പലപ്പോഴും ഒളിമ്പിക് മെഡലുകള്‍ നേടുമ്പോഴും, ലോക കപ്പ്‌ കിരീടങ്ങള്‍ ചൂടുമ്പോഴും, ഈ മാസ്മരിക ശക്തി ഉയര്‍ന്നു വന്നിട്ടുമുണ്ട്. പട്ടിണിയും, ദുരിതവും കളമാടുമ്പോഴും, ദൈനന്ദിന ജീവിത സമരങ്ങളില്‍ മല്ലിടിക്കുമ്പോഴും, മഹത്തായ കായിക വിജയങ്ങള്‍, ജനലക്ഷങ്ങളെ അല്പ്പനെരത്തെക്കെങ്കിലും, ഒരു മാസ്മരികാനുഭൂതി നല്‍കിക്കൊണ്ട്, ഒരു ഉയര്തെഴുനെല്പ്പിനു ആക്കം കൂട്ടുകയും ചെയ്യാറുണ്ട്. 2006-ല ലോക കപ്പ്‌ ഫുട്ബോള്‍ കിരീടം നേടുമ്പോള്‍, ഇറ്റലിയുടെ ആഭ്യന്തര ഫുട്ബോള്‍ മേഖല തകര്‍ച്ചയുടെ വക്കിലായിരുന്നു. അഴിമതിയും, വാതു വെപ്പും മറ്റും കൊണ്ട്, പല പേരെടുത്ത ക്ലബ്ബുകളും കരിനിഴലില്‍ കഴിയുകയായിരുന്ന ഇത്തരമൊരു സാഹചര്യത്തിലാണ്, കാന്നവാരോയുടെ നേതൃത്വത്തില്‍ ലോക കപ്പ്‌ സ്വന്തമാക്കുന്നത്. നൂറ്റിയിരുപതു കോടി ജനങ്ങളുടെ സ്വപ്നങ്ങളെയും,  ആകാംക്ഷകളെയും ചിറകിലേറ്റി ധോണിയും സംഘവും നേടിയെടുത്തതും ആ ഒരു മാസ്മരികാനുഭൂതിയാണ്. ജനാഭിലാഷവും, ഒരു രാജ്യത്തിന്റെ അഭിമാന ചരിത്ര വേളയും,  ലോകം കീഴടക്കിയ ഒരു സംഘത്തിന്റെ മൊത്തത്തില്ലുള്ള ഒരു പ്രാതിനിധ്യ സ്വഭാവവും എല്ലാം ഗണിച്ചു നോക്കുമ്പോള്‍, 2011 ക്രിക്കറ്റ് ലോക കപ്പ്‌ വിജയം, ഒരു തരം 'release'(മുക്തി) അനുഭവമാണ് പ്രധാനം ചെയ്യുന്നത്. അടിപൊളി ഗ്ലാമറിന്റെ കണ്ണഞ്ചിപിക്കുന്ന, ട്വന്റി-ട്വന്റി ലോകം, ഏകദിന 50-ഓവര്‍ ക്രിക്കറ്റിനു മരണമൊഴി മുഴകിയിട്ടും, ചരമകുറിപ്പുകള്‍ എഴുതിയിട്ടും, ആ 'മായാ ലോകം' വിജയം കണ്ടില്ല. 50 ഓവര്‍, ക്രിക്കറ്റിനു ഇനിയും ജീവനുണ്ടെന്നും, കളിയുടെ മൂന്ന് തരം മേഖലകളും, കുറച്ചു കൂടെ ആസൂത്രണങ്ങളോടെയും, വ്യവസ്ഥയോടെയും നിലനില്‍ക്കാം എന്നും അരക്കിട്ടുറപ്പിക്കപെടുകയായിരുന്നു, ഈ ലോക കപ്പില്‍.       

അങ്ങനെ ദേശീയത ഒരു പുതിയ മാനം കണ്ടെത്തുന്നു. എന്നാല്‍ സ്ഥാപിത താല്‍പ്പര്യങ്ങളും, വിപണിയുടെ മൂല്യ-വ്യവസ്ഥകളും, ഈ വിജയത്തിന് പുതിയ ലക്ഷ്യങ്ങളാണ് കല്‍പ്പിക്കുന്നത്. ലോക കപ്പ്‌ ജയത്തോടെ ഇന്ത്യന്‍ ടീമിന്റെ 'ബ്രാന്‍ഡ് വാല്യു' പതിന്മടങ്ങ്‌ വര്‍ധിക്കുമ്പോള്‍, അതിനെയെങ്ങനെ പരമാവധി ചൂഷണം ചെയ്തു, പ്രയോജനപ്പെട്ടുത്താം എന്നും ഇത്തരം സ്ഥാപിത താല്പ്പര്യങ്ങലുള്ള ശക്തികള്‍ ആര്‍ജവത്തോടെ ആലോചിച്ചു, കച്ചകെട്ടി ഇറങ്ങുന്നുമുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ്, മാധ്യമങ്ങളുടെയും, വിപണിയുടെയും നീക്ക്-പോക്കുകള്‍. അങ്ങനെ വരുമ്പോള്‍, പല വട്ടം ദേശീയത ബലാല്‍ക്കാരമായി, കുത്തിനിറച്ചു, ആരാധകരെ തരം തിരിച്ചു കാണിക്കുന്ന ഒരു വ്യവസ്ഥയും അരങ്ങത്തുണ്ട്‌. ഈ നൂലാ-മാലയിലൂടെയാണ് പുരോഗമന ചിന്താഗതിയെ തിരിച്ചുവിട്ടു, കായിക വിജയങ്ങളെയും, പോരാട്ടങ്ങളെയും, അതിരു കവിയാതെ കാക്കേണ്ട ഒരു പൊതു താല്‍പ്പര്യം, സൌഹാര്‍ദത്തിനായും, മത മൈത്രിക്കായും നില നില്‍ക്കുന്നത്. അതുപ്പോലെ തന്നെ ഓരോ കായിക-ക്രിക്കറ്റ് ആരാധകനും-ആസ്വാദകനും, ആഗ്രഹിക്കുന്നതും, ആവശ്യപ്പെടുന്നതും മറ്റൊന്നുമല്ല.           

Sunday, March 27, 2011

കളി കാര്യമാകുമ്പോള്‍

"Nobody Died, I Just Lost A Tennis Match" - Boris Becker


തുടര്‍ച്ചയായ രണ്ടു വര്ഷം വിംബിള്‍ഡന്‍ പുരുഷ വിഭാഗം സിംഗില്‍സ് കിരീടം നേടിയ ശേഷം, 1987 -ല്‍ പീറ്റര്‍ ഡൂഹനോട് ആദ്യ റൗണ്ടില്‍, പരാജയപ്പെട്ടു പുറത്തായപ്പോള്‍, ബോറിസ് ബെക്കര്‍ പറഞ്ഞ വാക്കുകളാണിത്. ഇതിന്റെ സാരാംശം,താന്‍ തോറ്റത് കൊണ്ട്, ലോകമൊന്നുമിടിഞ്ഞു വീണിട്ടില്ല എന്ന് ബോധ്യപ്പെടുത്തലാണ്. 30 മാര്‍ച്ച്‌ എന്ന തീയതി ഇങ്ങടുത്തെത്തുമ്പോള്‍, പഞ്ജാബിലെ മൊഹാലിയിലെ, പീ.സി-എ സ്റ്റേഡിയത്തില്‍ കാഹളമുയരുമ്പോള്‍, ഓര്‍മ്മവരുന്നത്‌ ബെക്കറിന്റെ ഈ വാക്കുകളാണ്. 


ഒടുവില്‍, പ്രതീക്ഷകള്‍ക്കും, ആകാംക്ഷകള്‍ക്കും, വിരാമമിട്ടുകൊണ്ട് ആ ദിവസം വരുകയായി. 2011 ലോക കപ്പ്‌ ക്രിക്കറ്റ് മാമാങ്കം അരങ്ങേറിയത് മുതല്‍, ഏവരും ഉറ്റു നോക്കുകയും,  കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരിക്കുകയും, കണക്കുകൂട്ടുകയും ചെയ്ത, മനസ്സിന്റെ മണിച്ചെപ്പില്‍, നെയ്തെടുത്ത സ്വപ്നം. ഇന്ത്യയും, പാകിസ്താനും കളിക്കളത്തില്‍ നേര്‍ക്കുനേര്‍. ധാക്കയില്‍ പാകിസ്താന്‍ വെസ്റ്റ് ഇന്‍ഡീസിനെയും, അഹമദാബാദില്‍ ഇന്ത്യ ഓസ്ട്രെലിയയെയും, വിഴീതിയപ്പോള്‍, തെളിഞ്ഞത് ഈ പോരാട്ടമാണ്. മാര്‍ച്ച്‌ 30-നു മൊഹാലിയില്‍, ലോക കപ്പിന്റെ രണ്ടാം സെമിയില്‍, ഈ രണ്ടു, വന്‍ ക്രിക്കറ്റ് ശക്തികളും, മാറ്റുരയ്ക്കും. ക്രിക്കറ്റ് ലോകത്തിന്റെ കൊടുമുടിയില്‍, വിജയശ്രീലാളിതരായി, നാല് വര്‍ഷക്കാലം വാഴാനുള്ള സുവര്‍ണ്ണാവസരത്തിന്റെ, അവകാശത്തിനായുള്ള, പോരാട്ടത്തിലേക്ക് കടന്നുകൂടാനുള്ള, അധികാരം.       


ക്രിക്കറ്റ്‌ ചരിത്രത്തില്‍ ഇന്ത്യ-പാക് മത്സരങ്ങള്‍ എന്നും, വീറോടും, വാശിയോടുമാണ് അരങ്ങേറിയിട്ടുള്ളത്. ഇരു രാജ്യങ്ങളുടെയും, സ്വാതന്ത്ര്യത്തിനു ശേഷം ടെസ്റ്റ്‌-ഏകദിന മറ്റും ഇപ്പോഴത്തെ പുതിയ പതിപ്പായ ട്വെന്റി-ട്വെന്റിയില്‍ വരെ പല കരുത്തുറ്റതും, നെഞ്ചിടിപ്പുകള്‍ പല തവണ വേലിയേറ്റം നടത്തിയ പാരമ്പര്യവുമാണ് ഇരു രാജ്യങ്ങളും കളിയരങ്ങില്‍, പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. പൊതുവേയുള്ള ഇരുവരും തമ്മിലുള്ള പരമ്പരകള്‍ എന്നും മറക്കാന്നാവാത്തതായിരുന്നു. രണ്ടു രാജ്യങ്ങളും, കൊമ്പുകോര്‍ത്തപ്പോള്‍ എന്നും, ആവേശഭരിതമായ പോരാട്ടങ്ങളാണ്, ബാക്കിപത്രമായത്. ഏകദിന ലോക കപ്പില്‍, ഈ പോരാട്ടങ്ങളുടെ, നിറവും, പകിട്ടും, പല മടങ്ങാണ് വര്‍ധിക്കുന്നത്. 1992 മുതല്‍ 2003 വരെയുള്ള, തുടര്‍ച്ചയായ 4 ലോക കപ്പിലും, ഇന്ത്യ-പാക് മത്സരങ്ങള്‍ അരങ്ങേറുകയും, ഇവയെല്ലാത്തിലും, ജയം ഇന്ത്യയുടെ ഭാഗത്തുമായിരുന്നു. ഇതില്‍ രണ്ടെണ്ണം, ഗ്രൂപ്പ് ഘട്ടത്തിലായിരുന്നപ്പോള്‍, മറ്റു രണ്ടും, നോക്ക്-ഔട്ട്‌ മത്സരങ്ങളായിരുന്നു. ഈ പത്താം ലോക കപ്പില്‍, ഈ രണ്ടു രാജ്യങ്ങളും ഏറ്റുമുട്ടുമ്പോള്‍, വെറും 'മറ്റൊരു കളിയെന്നതിനെക്കാളുപരി', ഒരു നയതന്ത്രാഭ്യാസം കൂടിയാണ്, മൊഹാലിയില്‍ അരങ്ങുതകര്‍ക്കുക. ഇരു രാജ്യങ്ങളുടെ ഭരണ തലവന്മാര്‍, മുതല്‍ സാധാരണ കാണികള്‍, വരെ അണിചേരുന്ന ഒരു മഹായത്നം. കോടികള്‍ ടെലിവിഷനിലൂടെയും, ഇന്റെര്‍നെറ്റിലൂടെയും, റേഡിയോവിലൂടെയും, പങ്കാളികളാകുമ്പോള്‍, തിളച്ചുമറിയുന്ന, ഒരു വറചട്ടിയാകും, കളിയരങ്ങ്. 

എന്നാല്‍ കളിയെന്നതിനെക്കാളുപരി, ഒരു യാഥാര്‍ത യുദ്ധമാണ്, ഇന്ത്യ-പാകിസ്താന്‍ മത്സരങ്ങള്‍ എന്നുവരുത്തില്‍, കളിയരങ്ങുകള്‍, പോര്‍ക്കളങ്ങളാക്കാനുള്ള ഒരു ഗ്ലാഡ്യറ്റൊരിയാല്‍ മനോഭാവം. ധ്വിപക്ഷീയമായി പല പ്രശ്നങ്ങളും, വിഷയങ്ങളും, കീറാമുട്ടിയായും , വിലങ്ങുതടിയായും,  നില നില്‍ക്കുമ്പോഴും, ക്രിക്കറ്റിനെ ഒരു ബ്രഹ്മാസ്ത്രമാക്കി, പയറ്റി സമ്പൂര്ണ സംഹാരം എന്ന 'ഉപ തലക്കെട്ടാണ്' പല ശക്തികളും, ലക്ഷ്യം വെക്കുന്നത്. കളിക്കാരെ പോരാളികളാക്കിയും, യുദ്ധത്തിനു സമാനമായ അന്തരീക്ഷം സൃഷ്ട്ടിച്ചും, വിപണിയെ കൊഴുപ്പിച്ചും, തീ പുകച്ചുകൊണ്ട് വൈര്യം കെടാതെ സൂക്ഷിക്കുന്ന, ഒരു അഹന്ത ഭാവം. ഇത്തരം ഒരു ചിത്രീകരണത്തിന്റെയും, വിരോധാഭാസത്തിന്റെയും, രാഷ്ട്രീയവും-സാമൂഹികവുമായ ലക്ഷ്യവുമെന്താണ്. ഇത്തരമൊരു 'പ്രഷര്‍ കുക്കര്‍' അവസ്ഥ എങ്ങനെയാണ് സംജാതമാകുന്നത്? എന്താണ് പിന്നാമ്പുറത്തെ കളികള്‍. ഇവിടെ അതാണ്‌ അന്വേഷിക്കപ്പെടെണ്ടത്. 

കളിയെന്നാല്‍ 'വെടിവെപ്പൊഴുവാക്കികൊണ്ടുള്ള യുദ്ധം' എന്നാണു ജോര്‍ജ് ഓര്‍വെല്‍ വിശേഷിപ്പിക്കുന്നത്. വെറും ഒരു കായിക ഇനത്തെ ഇത്തരം ഒരു ചട്ടകൂടില്‍ തലക്കുന്നതിന്റെ താല്‍പര്യവും, ഉദ്ദേശ്യവുമെന്താണ്? ഇവിടെ ചരിത്രം ഒരു സുപ്രധാന ഘടകമായിട്ടാണ് സ്ഥിതിചെയുന്നത്‌. ചരിത്രം, പല ഓര്‍മ്മകളുടെ ഒരു നിധിപ്പെട്ടികൂടിയായാണ്, ഈ ഒരവസ്ഥയില്‍, കഥാപാത്രമാവുന്നത്‌. അത്തരമൊരു സ്ഥിതിവിശേഷണം മനുഷ്യ മനസ്സുകളെ കീഴടക്കാനായും, ഉപയോഗപ്പെടുത്തിടുണ്ട്. കാലം ഏല്‍പ്പിച്ച മുറിപ്പാടുകളെ, ചരിത്രം ആഴത്തില്‍ ഉണങ്ങാതെ സൂക്ഷിച്ചു, അത് പല അവസരങ്ങളിലും, പുരാത് വരുത്തുകയും ചെയുന്നു. കളിയരങ്ങുകള്‍, ഇത്തരമൊരു പ്രയോഗശാലയായി, മാറിയിട്ട് കാലമേറെയായി. ഈ ഉണങ്ങാത്ത ഓര്‍മ്മകളെ, വൈര്യം കൂടിയും, മേമ്പൊടി ചേര്‍ത്തും, അവതരിപ്പിക്കുമ്പോള്‍, ആവേശം പതിന്മടങ്ങ്‌ വര്‍ധിക്കുന്നു. ഇതിന്റെ പല ഉദാഹരണങ്ങളും അക്ക്മ്മിട്ടു നിരത്താന്‍ കഴിയും. ഇംഗ്ലണ്ടും-അര്‍ജന്റീനയും കൊമ്പു കോര്‍ക്കുന്ന ഫുട്ബോള്‍ മത്സരങ്ങള്‍ അരങ്ങേറുമ്പോള്‍, കഴിഞ്ഞു പോയ ഫാല്‍ക്ലാന്‍ഡ് യുദ്ധത്തിന്റെ ഓര്‍മ്മാകലാണ് തളം കെട്ടുന്നത്. അത് പോലെ ഇംഗ്ലണ്ട് ജര്‍മനിയെ നേരിടുമ്പോള്‍, മുന്‍പില്‍ കൊണ്ടുവരപ്പെടുന്നത് ലോക മഹായുദ്ധങ്ങളുടെയും, രാഷ്ട്രീയ വൈര്യത്തിന്റെയും, ഒരു മാരക മിശ്രിതമാണ്. ഇത്തരം പല പരസ്പര മത്സരവും,വൈര്യവും, കഴുകന്‍ തന്ത്രങ്ങളുമെല്ലാം കുത്തിനിറക്കപ്പെട്ട, ഒരു രാസവസ്തുവാന് പലപ്പോഴും സ്പോര്‍ട്സ്. ഈ പകയുടെയും, ശത്രുതയുടെയും, രസതന്ത്രം, കളിനിലങ്ങളെ പോര്‍ക്കളങ്ങളാക്കുന്നതും, രക്തത്തിന് ദാഹിക്കുന്ന, വേട്ടനായ്ക്കാളായി കായിക താരങ്ങളെ രൂപാന്തരപ്പെടുത്തുനതും, വ്യക്തമായ താല്‍പ്പര്യങ്ങളുടെ പശ്ചാത്തലത്തിലാണ്. ഇന്ത്യയും-പാകിസ്ഥാനും മാറ്റുരക്കുമ്പോള്‍, കളിയേക്കാള്‍, പ്രതികാരത്തിന്റെയും, മജ്ജയിലും-മാംസത്തിലും, കുത്തിനിറക്കപ്പെട്ട ഒരു 'കൃത്രിമമായ' ദേശീയതയുടെയും, വംശീയതയുടെയും,  മുറവിളികള്‍ കൂടി നമ്മുക്ക് കേള്‍ക്കാം. ഇപ്പോള്‍ തന്നെ ഈ സെമി മത്സരം '26 നവംബര്‍ മുംബൈ ആക്രമണത്തിനു ശേഷം' ഇന്ത്യന്‍ മണ്ണില്‍ അരങ്ങേറുന്ന ആദ്യ ഇന്ത്യ-പാക് മത്സരമാനെന്നാണ് നാഴികക്ക് നാല്പതു വട്ടം മുഖ്യധാര മാധ്യമങ്ങള്‍ വിളിച്ചു കൂവുന്നത്. കലക്കു വെള്ളത്തില്‍ മീന്‍ പിടിക്കാമെന്ന മോഹവുമായി, പല വ്യവസ്ഥാപിത താല്പര്യങ്ങളും, ഈ മുറവിളികള്‍ക്ക്, കോറസ് ആലപിക്കുന്നത്. 

കച്ചവട താല്പര്യങ്ങള്‍ ആവോളം സംരക്ഷിച്ചു, ലാഭം ആകുവോളം കൊയ്യാനുള്ള, നൂതന കുതന്ത്രങ്ങളുമായി, കോര്‍പ്പറെറ്റ് ലോകവും, ഈ ഒരു മാത്സര്യത്തിനു കൊഴുപ്പെകുന്നു. പരമ്പര വൈരികള്‍ എന്ന പട്ടം നല്‍കി, ഇന്ത്യ-പാക് പോരാട്ടങ്ങളെ മറ്റേതൊരു മത്സരത്തെക്കാളും, ആവേശഭരിതമാക്കി, വില്‍ക്കാന്‍ നടക്കുന്ന വ്യഗ്ര ശ്രമങ്ങളും ഇവിടെ പ്രതിഫലിക്കുന്നുണ്ട്. കളിയുടെ ജയവും-തോല്‍വിയും പല തരം വേലിയേറ്റങ്ങളാണ് അതിര്‍ത്തിക്കിരുവശവും, വരുത്തിതീര്‍ക്കുന്നത്. തോല്‍വികളില്‍, കിണഞ്ഞ ശ്രമത്തെക്കാളുപരി, 'മറ്റേതെങ്കിലും' തരത്തിലുള്ള, 'വേറെ കളികളുമുണ്ടോ' എന്നും, മാധ്യമങ്ങളുടെ കുറ്റവിചാരണക്ക് ശേഷം, നീണ്ട അന്വേഷണങ്ങളും, റിപ്പോര്‍ട്ടുകളും, സ്ഥാനങ്ങള്‍ തെറിക്കുന്നതുമെല്ലാം, ഒഴിച്ചുകൂടാനാകാത്ത ഘടകങ്ങളാണ്. മറ്റാരോട് തോറ്റാലും, ഇന്ത്യ പാക്കിസ്ഥാനോടും, നേരെ മറിച്ചും, കീഴ്പ്പെടരുതെന്നും, അങ്ങനെ സംഭവിച്ചാല്‍ അത് ഒരു കാലത്തും പൊറുക്കാത്ത 'തെറ്റായി', 'അപമാനമായി',  ജനങ്ങള്‍ക്ക്‌ മുന്‍പില്‍, അവതരിപ്പിക്കപെടുമ്പോള്‍, നിസ്സഹായരാകുന്നത്, യഥാര്‍ത്യത്തില്‍ കളിക്കാരാണ്. ഏതുവിധേനെയും തോല്‍വി ഒഴിവാക്കുക, അല്ലാത്ത പക്ഷം 'കഴുക്കോലിനര്‍ഹരാവുന്ന ' പ്രതിഭാസം. കീറിമുറിച്ചും, ചികഞ്ഞുനോക്കിയും, മൈക്രോസ്കോപ്പിലൂടെ കളിയുടെ നെല്ലും-പതിരും വേര്‍പ്പെടുത്തുന്ന, സാധന-സാമഗ്രികള്‍ കാണാതെ പോകുന്ന ഒന്നാണ് കളിക്കാരുടെ മനസ്സ്. അവരെങ്ങനെയാണ്, ഇതെല്ലാം ഉറ്റുനോക്കുന്നത്, അതിജീവിക്കുന്നത്. 

ഇന്ത്യ-പാക് മത്സരങ്ങളില്‍, എല്ലാ കളി വൈദഗ്ദ്യരും വാചാലരവുന്ന, സുപ്രധാന ഘടകമാണ്, മനസ്സ്. കളിയിന്നു, മൈതാനത്തിനേക്കാള്‍, അരങ്ങേറുന്നത് മനസ്സിലാണ്. ഉരുക്ക് പോലത്തെ മനക്കരുത്തും, എതിരാളിയെ തകര്‍ക്കാനുള്ള പോര്‍വീര്യവു മായ ഈ ഇരട്ട നയങ്ങളും, കൂര്പിച്ചാല്‍ ശത്രുപാളയത്തില്‍, നാശം വിത്ക്കാമെന്നാണ് ഇരു ടീമുകളുടെയും കണക്കുകൂട്ടല്‍. കണക്കുകള്‍ പിഴച്ചാല്‍, കാല്‍ച്ചുവട്ടിലെ മണ്ണ് ചോര്‍ന്നോലിക്കുമെന്ന,  ഒരു തീരാഭയം ഉള്‍വിളിയായി തങ്ങിനില്‍ക്കും. മനസ്സിന്റെ ഈ കണ്കെട്ട്, ആരാധകരും, ആസ്വാദകരും ഏറ്റുവാങ്ങിയിട്ടുണ്ട്. എതിര്‍ ടീമിന്റെ കളിക്ക്, അര്‍ഹിക്കുന്ന പ്രോത്സാഹനം നല്‍കാനുള്ള മടിയും, ഈ വിരോധത്തിന്റെ, മാനസിക വശമായി, കുറിക്കാവുന്നതാണ്. ജാവേദ്‌ മിയന്ധാധ്, തന്റെ അവസാന കളിയില്‍ (ഇന്ത്യക്കെതിരെ 1996-ല്‍ ബാംഗ്ലൂരില്‍ നടന്ന ക്വാര്‍ടര്‍ മത്സരം) ഔട്ടായാപ്പോള്‍, "ഈയുള്ളവനെ ഇനി കാണേന്‍ടതില്ലല്ലോ, എന്ന് തെറിവിളി കൊണ്ട് അഭിഷേകം ചെയ്ത ഇന്ത്യന്‍ ആരാധകരെ, പ്രസിദ്ധ ക്രിക്കറ്റ് ചരിത്രകാരന്‍, രാമചന്ദ്ര ഗുഹ ഇന്നും ഓര്‍ക്കുന്നു. എന്നാല്‍, നല്ല കളിക്ക്, വേണ്ട അംഗീകാരം കൊടുത്ത ചരിത്രവും, ഇന്ത്യ-പാക് ക്രിക്കറ്റിനുണ്ട്‌. 1999-ലെ ചെന്നൈ ടെസ്റ്റ്‌ ജയത്തിനു ശേഷം, സ്റ്റേഡിയം വലംവച്ച  പാക്കിസ്ഥാന്‍ ടീമിനെ, എഴുന്നേറ്റു നിന്ന്, ഹര്‍ഷാരവം കൊണ്ട് പൊതിഞ്ഞ സംഭവവും, അത് പോലെ, 2004-ലെ പാക്‌ 'സൗഹൃദ' ഏക ദിന പരമ്പര ഇന്ത്യ നേടിയപ്പോള്‍, രണ്ടു രാജ്യത്തെ കൊടികളുമേന്തി, ലാഹോര്‍ തെരുവുകളില്‍ നൃത്തം ചവിട്ടിയ കഥകളും, നിലനില്‍ക്കുന്നുണ്ട്. 

മന്‍മോഹന്‍ സിംഗിന്റെ, പാക് പ്രധാനമാന്ത്രിക്കയുള്ള സ്വീകരണം ഒരു പക്ഷെ ഇന്ന് ചീഞ്ഞുനാറി, അഴിമതിയില്‍ മുങ്ങി, അമേരിക്കന്‍ ധ്രിധരാഷ്ട്രാലിങ്കനത്തില്‍ ചാഞ്ഞു കിടക്കുന്ന 'വീരഘാഥകള്‍' പുറത്തു വിട്ട വിക്കിലീക്സ് വെളിപ്പെടുത്തലുകളുടെയും, പിരിമുറുക്കത്തിന്റെയും, ഇടയില്‍ നിന്നു രക്ഷ നേടാനുള്ള, 'ലൈഫ് ജാക്കട്ടാകുകയും' ചെയ്യാം. പക്ഷെ, അടിവരയിട്ടു പറയേണ്ട ഒരു വസ്തുതയുണ്ട്. ഇരു ടീമുകളുടെയും, 11 വീതം കളിക്കാരുക്ക്, കൂടുതല്‍, ആകംക്ഷകളും, ധര്മാസങ്കടങ്ങളും, കൊടുക്കാതിരുന്നാല്‍ നന്ന്. അതിനെക്കാള്‍ ഉപരി, കളിയെ വെറും, കായിക ഇനമായി, മാത്രം നോക്കി കണ്ടുകൊണ്ടു, അത് കാര്യത്തിലേക്ക്, കടക്കാതിരിക്കാനായി നോക്കേണ്ട കടമയും, ഓരോ യഥാര്‍ത്ഥ ക്രിക്കറ്റ്‌ പ്രേമിക്കുണ്ട്. ഏറ്റവും നന്നായി കളിക്കുന്ന ടീം ജയിച്ചു മുന്നേറട്ടെ; നല്ല ക്രിക്കറ്റ്‌, ഇന്ത്യ-പാക്‌ ഭേദമന്യേ, നമുക്ക് ആസ്വദിക്കാം, അഭിനന്ദിക്കാം. ബെക്കര്‍ പറഞ്ഞത് പോലെ, ആര് ജയിച്ചാലും, തോറ്റാലും, ലോകമൊന്നുമിടിഞ്ഞു വീഴില്ല !!                             

Sunday, July 25, 2010

ലോക കപ്പ്‌ 2010: വസന്തം പെയ്തിറങ്ങിയ ദിനരാത്രങ്ങള്‍

വുവുസെലകളുടെയിരംബമവസാനിച്ചു; അവ നിശ്ചലമായി. കൊടിതോരനങ്ങലെല്ലാം ഭംഗിയായി മടക്കിവെക്കപെട്ടു കഴിഞ്ഞു. വര്‍ണ ശബളമായ വെടിക്കെട്ടും, കരിമരുന്നു പ്രയോഗവും തീര്‍ന്നു, പൊടിപടലങ്ങള്‍ മാത്രമാണ് കാറ്റില്‍ തങ്ങി നില്‍ക്കുന്നത്. ഒരു മാസക്കാലം പകലും, രാത്രിയും പെയ്തു തീര്‍ന്ന വസന്ത മഴയുടെ താളങ്ങള്‍ മാത്രമാണ് നാം ഇന്ന് ശ്രവിക്കുന്നത്. ജൂലൈ 11-നു ജോഹാനെസ്ബര്‍ഗിലെ പടുകൂറ്റന്‍ സോക്കര്‍ സിറ്റിയില്‍ പുതിയ ലോക ചാമ്പ്യന്മാരുടെ കിരീടധാരണത്തിനു സാക്ഷ്യം വഹിച്ചു കൊണ്ടു, നീണ്ട ഒരു മാസത്തെ ഉല്ലാസത്തിമര്‍പ്പും, ഹര്ഷാരവങ്ങളും, ബാക്കിപത്രമാക്കി മഹാമേളയുടെ കൊടിയിറക്കം. വസന്തം വിരിഞ്ഞത്, കാല്പന്തുകളിയുടെ ചാരുതയുടെയും, നൈസര്‍ഗികതയുടെയും ഏകോപനത്തിലൂടെ എന്നാണ് ലോകം വിവരിക്കുന്നത്. സന്തോഷവും, വിസ്മയുവും, ആഫ്രിക്കയുടെ മണ്ണിലേക്കിറങ്ങി വരികയായിരുന്നു. ഇരു കൈയും നീട്ടി, ദക്ഷിണാഫ്രിക്കകാരും, അതിലുപരി ഒരു വന്‍കര മൊത്തമാകെയും ഈ മാമാങ്കത്തെ വരവേറ്റു.  മാമാങ്കം തീര്‍ന്നു, ബാക്കിയായത് ഓര്‍മകളാണ്; എന്നും നെഞ്ചോട്‌ ചേര്‍ത്ത്, മനസ്സിന്റെ മണിചെപ്പിലൊതുക്കി, തുരുംബെടുക്കാതെ സൂക്ഷിക്കാന്‍ പറ്റിയ പത്തരമാറ്റിന്റെ ഓര്‍മ്മകള്‍. ജൂണ്‍ 11-നു സോക്കര്‍ സിറ്റിയില്‍ ഉസ്ബെക് റെഫറി രാവ്ഷന്‍ ഇര്മാറ്റൊവിന്റെ വിസിലില്‍  ഉരുളാന്‍ തുടങ്ങിയ ജാബുലാനി, കൃത്യം ഒരു മാസത്തിന്റെ പിരിമുര്രുക്കങ്ങള്‍ക്കും, സ്വപ്നങ്ങള്‍ക്കുമൊടുവില്‍, ഇന്ഗ്ലിഷ് റെഫറി ഹോവാര്‍ഡ് വെബ്ബിന്റെ അവസാന വിസിലില്‍ അതെ വേദിയില്‍ ഓട്ടം നിര്‍ത്തി. ആകാംശയുടെയും, ആഹ്ലാദത്തിന്റെയും, നെടുവീര്‍പ്പിന്റെയും, സങ്കടത്തിന്റെയും, ഒരു മഹാസംഗമത്തിന്റെയും, ശുഭാവസാനം.

ക്വാര്‍ടര്‍-ഫിനള്‍ക്ക് മുമ്പേയുള്ള വിവരണം നേരത്തെ, ഇതേ സൈറ്റില്‍ എഴുതിയിട്ടുള്ളതിനാല്‍, അതിലേക്കു കടക്കുന്നില്ല. അതിനു ശേഷം നടന്ന പോരാട്ടങ്ങലെയുമാണ് ഇവിടെ നോക്കുന്നത്. കൂടാതെ, മൊത്തമായുള്ള ഒരവലോകനവും.


# കിരീടം, ചൂടാന്‍ എന്ത് കൊണ്ടും തങ്ങള്‍ക്കു കഴിവുണ്ടെന്ന് തെളിയിച്ചു കൊണ്ടായിരുന്നു സ്പെയിനിന്റെ ധീരമായ പ്രയാണം. അവരുടെ എതിരാളികളായി, കലാശക്കളിയില്‍ എത്തിയത് ഹോളണ്ടും. തീര്‍ത്തും വ്യത്യസ്ത രീതികളില്‍, കലാശക്കൊട്ടിലെക്ക് നീങ്ങിയ രണ്ടു ടീമുകള്‍. ആദ്യ കളിയില്‍, സ്വിട്ട്സര്‍ലാണ്ടിന്റെ, കൈയ്യില്‍ നിന്നേറ്റ ഒരു ഗോള്‍ തോല്‍വിക്ക് ശേഷം, പെട്ടെന്നാണ് സ്പെയിന്‍ വീണ്ടും ഒത്തുചേര്‍ന്നു കളിച്ചത്. പല പുതിയ ചലനങ്ങളും നടത്തി, അവര്‍ നൂറു മേനി കൊയ്തു. അതിനു വിപരീതമായി, ഓറഞ്ചു പട എല്ലാ കളികളിലും, ക്ലീന്‍ ഷീറ്റുമായാണ് ഫൈനലില്‍ എത്തിയത്. കളിച്ച കളികളില്‍, ഒന്നില്‍ പോലും തോല്‍വി അറിയാതെയാണ് അവര്‍ മുന്നേറിയത്. വെറും ഗ്രൂപ്പ് കളികളിലും, പിന്നീട് നടന്ന നോക്ക്-ഒവുട്റ്റ് പോരാന്റാങ്ങള്ളിലും മാത്രമല്ല, അതിനും, മുന്‍പേ യോഗ്യതാ മത്സരങ്ങളിലും വെറും ജയം മാത്രം. അതാണ്‌ ഹോളണ്ടിന്റെ റെക്കോര്‍ഡ്‌. 1970-ലെ ബ്രസീലിനെ അനുസ്മരിപ്പിച്ചുകൊണ്ടുള്ള, കിരീടത്തിലേക്കുള്ള പ്രയാണം. സ്പെയിനിനും, ഉണ്ടായിരുന്നു അനുസ്മരണം. 'ലാ റോക്ക' എന്ന നാമത്തില്‍ അറിയപെടുന്ന, ചുവപ്പന്‍ പട  1974-ലില്‍ പടിഞ്ഞാറന്‍ ജര്‍മനി നേടിയ ഒരു റെക്കോര്‍ഡ്‌. 1972-ഇല്‍ യുറോപ്പിയന്‍ പട്ടം സ്വന്തമാക്കിയ ആ ടീം, രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ലോക കപ്പും നേടി. അതെ പാതയിലായിരുന്നു സ്പെയിനും. 2008-ല്‍ വിയന്നയില്‍, ജര്‍മനിയെ ഒറ്റ ഗോളിനു പരാജയപ്പെടിത്തിയത്തിനു ശേഷം, അവര്‍ യുറോപ്പിയന്‍ ചാമ്പ്യന്മാരായി, ലോക കപ്പ്‌ എന്ന കൊടുമുടി കൂടി കീഴടക്കാന്‍ ബാക്കി. പക്ഷെ രണ്ടു ടീമുകള്‍ക്കും, ഒരു യോജിപ്പ്. വളരെയെര്രെ പ്രതീക്ഷ നല്‍കിയ ശേഷം, സുപ്രധാന ഘട്ടങ്ങളില്‍ മുട്ട് മടക്കുകയെന്ന ഒരു നിരാശപ്പെടുത്തുന്ന നാമകരണം. ഇതിനു മുന്‍പ്, രണ്ടു തവണ ഫൈനലില്‍ എത്തിയിട്ടുള്ള ഹോളണ്ട്, 1974-ല്‍ പശ്ചിമ ജര്‍മനിയോടും, 1978-ല്‍ അര്‍ജന്റീനയോടും പരാജയത്തിന്റെ കൈപ്പു നീരിറക്കേണ്ടി വന്നു. സ്പെയിനാകട്ടെ 1950-നാണ് അവസാനം സെമി-ഫൈനലില്‍ എത്തിയത്. അന്ന് പക്ഷെ നോക്ക്-ഒവുട്റ്റ് കളികളില്‍ ഉണ്ടായിരുന്നില്ല. മാത്രമല്ല, രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം, വളരെ കുറച്ചു രാജങ്ങള്‍ മാത്രം എത്തിയ മേള. അത് കൊണ്ടു പലതും മാറ്റി കുറിക്കണം എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് രണ്ടു ടീമുകളും കലാശക്കൊട്ടിലെക്കെത്തിയത്.  പക്ഷെ തീര്‍ത്തും നിരാശപ്പെടുത്തുന്ന ഫൈനലാണ് കളിക്കപ്പെടത്. ഗോള്‍ ക്ഷാമം തീര്‍ത്തും വിളയാടിയ 90 മിനിറ്റില്‍, കൂടുതലും, കണ്ടത് കൈയെട്ടങ്ങലയിരുന്നു. റെസ്ലിങ്ങിനെയും , രഗ്ബിയെയും ഓര്‍മിപ്പിച്ച കളിയില്‍ പിറന്നത്‌ 13 കാര്‍ഡുകള്‍; എല്ലാം മഞ്ഞ. അതില്‍ 9 ഹോളണ്ടിനും, നാല് സ്പെയിനിനും. ആ ഒന്‍പതില്‍, രണ്ടു മഞ്ഞ കാര്‍ഡ് കണ്ടു, ഹോളണ്ടിന്റെ ഹൈറ്റിങ്ങ, പുറത്തു പോയി. തുടര്‍ച്ചയായി, രണ്ടാം ലോക കപ്പിലും, കാര്യങ്ങള്‍ ഫലം കാണാതെ, നിയോഗിത സമയവും, കടന്നപ്പോള്‍ എക്സ്ട്രാ-ടൈം വേണ്ടി വന്നു. പക്ഷെ ഈ പ്രാവശ്യം കളി പെനല്ടികളിലേക്ക് കടക്കാതെ, എക്സ്ട്രാ-ടൈമില്‍ തന്നെ ഒതുങ്ങി. ബാര്സലോണ താരമായ ആന്ദ്രെ ഇനിഎസ്ട, സ്പെയ്നിന്റെ ഉശിരന്‍ മധ്യ നിര താരം. മികവുറ്റ, കിടിലന്‍ നീക്കങ്ങള്‍ സൃഷ്ടിക്കുകയും, അവ മുന്നേറ്റങ്ങളായി മാറ്റുകയും ചെയ്യുന്ന കളിക്കാരന്‍. സ്ട്രൈക്കര്രായ ഡേവിഡ്‌ വിയ്യക്ക്‌ വേണ്ടി, കൃത്യമായ പാസ്സുകള്‍ കൊണ്ടു വിസ്മയം സൃഷ്ട്ടിക്കുന്ന ഇനിഎസ്ട.  എക്സ്ട്രാ-ടൈമിന്റെ രണ്ടാം പകുതിയില്‍, മുന്നേറിയ ഇനിഎസ്ട, ഹോളണ്ടിന്റെ പെനാല്‍ടി ബോക്സ്നിറെ, വലത്തെയട്ടത്തു നിന്ന് കയറിവന്നു, തൊടുത്ത ഉഗ്രന്‍ ഷോട്ട് വല കുലിക്കിയതോടെ, സ്പെയിനിന്റെ അനശ്വരതയിലേക്കുള്ള യാത്ര തുടങ്ങുകയായി. പ്രതിരോധം ശക്തമാക്കിയ സ്പെയിന്‍, ഈ ലോക കപ്പില്‍, വെറും രണ്ടു ഗോളുകള്‍ മാത്രമാണ് വിട്ടുകൊടുത്തത്. ഫൈനലിലും, കഥ വേറെയായിരുന്നില്ല. ശക്തമായ  സ്പാനിഷ് പടച്ചട്ട വലിച്ചുകീറാന്‍ ഹോലണ്ടിനായില്ല. എങ്കിലും, ചില വിള്ളലുകള്‍ വീഴ്ത്തി, ഓറഞ്ചു പട മുന്നേറ്റങ്ങള്‍ നടത്തിയപ്പോഴും, ഗോളിയും, നായകനുമായ ഇകേര്‍ കസ്സിയാസ്   അതെല്ലാം പരാജയപ്പെടുത്തി. നിധി കാക്കും പോലെ, ഗോള്‍ വല സൂക്ഷിച്ച, കസ്സിയാസ് പല ഉഗ്രന്‍ സേവുകളും നടത്തി. ജയത്തോടെ സ്പെയിന്‍ മറ്റൊരു, റെക്കോര്‍ഡ്‌ കൂടി തിരുത്തി. ലോക കപ്പില്‍ തങ്ങളുടെ ഗ്രൂപ്പിലെ ആദ്യത്തെ കളി തോറ്റ ഒരു ടീമും, കപ്പില്‍ മുത്തമിട്ടിട്ടുണ്ടായിരുന്നില്ല. ആ കഥ ഇന്ന് മാറി. കൂടാതെ, വളരെ കുറച്ചു ഗോളുകള്‍ അടിച്ചു, ലോക കപ്പ്‌ ജയിക്കുന ടീമും, സ്പെയിനാണ്. കളിച്ചു ജയിച്ച എല്ലാ കളികളിലും, അടിച്ച ഗോളുകളുടെ, അധിക എണ്ണം, രണ്ടിനപ്പുറം താണ്ടിയില്ല ചുവപ്പ് പടയ്ക്ക്.

വിസന്റെ ടെല്‍ ബോസ്ക്, എന്ന പഴയ റിയാല്‍ മാദ്രിദ് പരിശീലകനന്റെ കീഴിയില്‍, സ്പെയിന്‍ മൂര്ച്ചയേരിയതും, ചാരുതയുമാര്‍ന്ന ഫുട്ബോള്‍ കാഴ്ചവെച്ചു. അതിലൂടെ, പല കൃത്യതയാര്‍ന്ന, മുന്നേറ്റങ്ങളും, അവസരങ്ങളും, സൃഷ്ടിക്കാന്‍ നടത്താന്‍ അവര്‍ക്ക് കഴിഞ്ഞു. കഴിവുകള്‍ കൊണ്ടു നിറഞ്ഞു തുളുമ്പുന്ന, പറ്റിയ സ്ഥാനങ്ങളില്‍ കഴിവുറ്റ കളിക്കാരുള്ള, 'ലാ റോക്കയെ' തടുക്കുക അസാധ്യമായിരുന്നു. തുടക്കത്തിലെ, സ്വിസ്സുകാര്‍ എല്ല്പ്പിച്ച തിരിച്ചടിക്ക്, ശേഷം പുത്തന്‍ ഉണര്‍വോട് കൂടി, നിറഞ്ഞു കളിച്ച സ്പെയിന്‍, അവസാന നിമിഷം, കലമുടയ്ക്കുന്നവര്‍ എന്ന വിധി തിരുത്തി എഴുതി. വര്‍ഷങ്ങളായി, ലോക നിലയില്‍, സ്പെയിന്‍, വളരയേറെ പ്രതീക്ഷയും, വൈഭവവും, പ്രദര്‍ശിപ്പിച്ച ശേഷം അവസാന കടമ്പയില്‍ വീഴുകയായിരുന്നു. ഉപരിയായി, ഡച് പ്രഭാവം, എപ്പഴും സ്പാനിഷ്‌ ഫുട്ബാളിന്‍ മേലുണ്ടായിരുന്നു. അത് അവര്‍ക്ക് വലിയ രീതിയില്‍ സഹായവും നല്‍കിയിട്ടുണ്ട്. ഇതിഹാസമായ ജോഹാന്‍ ക്രൈയഫ്ഫ്, 'ടോട്ടല്‍ ഫുട്ബോളിന്റെ' ഉപജ്ഞാതാവായ കൂടാതെ രിനെസ് മൈക്കള്‍, ലൂയിസ് വാന്‍ ഗാല്‍ , ഫ്രാങ്ക് റായ്ക്കാര്ട്, എന്നീ ഡച്ചുകാര്‍, പല സ്പാനിഷ് ക്ലബുകളില്‍ കളിക്കാരും,  പരിശീലകരുമായിരുന്നു. അവിടെ പയറ്റി തെളിഞ്ഞ തന്ത്രങ്ങള്‍, കൃത്യതയോടെ മുന്നോട്ടു കൊണ്ടുവന്നു. ബര്സലോനയാണ്, ഡച് തന്ത്രങ്ങളും, ഫിലോസഫികളും, വീറോടെ സ്വീകരിച്ചത്. ഒരു പക്ഷെ സ്പെയിനിന്റെ തുടക്ക പതിനൊന്നില്‍, ഏഴു ബാര്‍സലോണ താരങ്ങളാണ് ഉണ്ടായിരുന്നത്, ഈ കാര്യം അരക്കിട്ട് ഉറപ്പിക്കുന്നു. കൂടാതെ, 'ബാര്‍ക' എത്രത്തോളം, സ്പെയിന്‍ ദേശീയ ടീമിന്റെ അന്തരത്തില്‍, ഇഴുകി ചേര്‍ന്നിരിക്കുന്നു എന്ന് കൂടി ഇത് തെളിയിക്കുന്നു. 'ടിക്കി ടക' എന്ന നാമദേയത്തില്‍ അറിയപ്പെടുന്ന പാസ്സിംഗ് തന്ത്രമാണ് സ്പെയിനിന്റെ, കളിക്ക് കാത്ലായുള്ളത്. 'പാസ്സ് കൊണ്ടുത്തു, നീങ്ങുക' എന്നാണു 'ടികി ടാകയുടെ' കാതല്‍. 'ലോങ്ങ്‌ റേഞ്ച്' ബോളുകളെക്കാള്‍, ചെറിയ-ചെറിയ പാസ്സുകള്‍ കൊണ്ടു കളി തീര്‍ക്കുക എന്നാ മികവുറ്റ കളി തന്ത്രം. ഇത്തരം പസ്സിങ്ങിലൂടെ, പുറത്തു വരുന്നത്, ടീം വര്‍ക്കാണ്. കാല്പാന്തു കളി, 11 കളിക്കാരെയും, കോര്‍ത്തിണക്കി കൊണ്ടു നടക്കുന്ന പോരാട്ടമാണെന്നും, അല്ലാതെ ഗോലടിക്ക്നവന്റെ ഒറ്റയ്ക്കുള്ള തിളങ്ങളല്ല എന്നുള്ള അനുഭവം സ്പെയിനിന്റെ കളി രീതിയില്‍ ഊട്ടിയുറപ്പിക്കപ്പെടുകയാണ്. ഈ വചനം, സ്പെയിനിന്റെ ഫുട്ബോള്‍ സംസ്കാരത്തിലേക്ക്  ഊര്ന്നിര്രങ്ങിയിട്ടുണ്ട്. അത് കൂടാതെ, ബഹുമുഖ പ്രതിഭകളായ  പല തരം കഴിവുകളുള്ള, ബോള്‍ എര്രെ നേരം അടക്കിവെക്കാന്‍ സാധിച്ചു കൊണ്ടു, എതിരാളികളെ വെള്ളം കുടിപ്പിക്കാന്‍ കെല്‍പ്പുള്ള, ഒരു കൂട്ടം കളിക്കാരന് സ്പെയിനിന്റെ ശക്തി. ഈ കളി ശൈലിയാണ് അവരെ, യുവ തുര്‍ക്കികളെ കൊണ്ടു നിറഞ്ഞ ജര്‍മനിയെ പരാജയപ്പെടുത്താന്‍, സഹായിച്ചത്. വേഗതയും, കത്തിയുടെ മൂര്ച്ചയുമുള്ള പ്രത്യാക്രമണങ്ങളും കൈവശം വെച്ച്, ഇന്ഗ്ലാണ്ടിനെയും, അര്‍ജന്റീനയെയും മുട്ടുക്കുത്തിച്ച ജര്‍മനിക്ക്, സ്പെയിനിന്റെ സമ്പന്നമായ അനുഭവത്തിന്റെയും മുന്നില്‍ അടിയറവു പറയേണ്ടി വന്നു. അവരുടെ സ്വന്തം കളിയില്‍, സ്പെയിന്‍ ജര്‍മനിയെ കുടിക്കിയ സ്പെയിന്‍, അവരുടെ എതിരാളികളെ അവസരങ്ങള്‍ കൊടുക്കാതെ ശ്വാസം മുട്ടിച്ചു. സ്പെയിനിന്റെ കളി, ഫൌളുകള്‍ നന്നേ കുറവുള്ളതായിരുന്നു ; ഫൈനലിന് മുന്‍പ് വരേ അവര്‍ വാങ്ങിയത് വെറും രണ്ടു മഞ്ഞ കാര്‍ഡുകളായിരുന്നു.അതവര്‍ക്ക്, ലോക കപ്പിനെ കൂടാതെ, 'ഫെയര്‍ പ്ലേ' ട്രോഫിയും നേടിക്കൊടുത്തു. ഡേവിഡ്‌ വിയ്യാ, ഹോളണ്ടിന്റെ വെസ്ലി സ്നൈദര്‍, ജര്‍മനിയുടെ മ്യുള്ളര്‍ മറ്റും ഉറുഗ്വേയുടെ ഡിഗോ ഫോര്‍ലാന്‍, എന്നിവര്‍ക്കൊപ്പം അഞ്ചു ഗോളുകളോടെ, ടോപ്‌ സ്കോററായി. ഒറ്റ സ്ട്രൈക്കരായി പലപ്പോഴും ഇറങ്ങിയ, വിയ്യ തന്റെ രണ്ടു കാലുകളെയും, നല്ല രീതിയിലുപയോഗിച്ചു, വേണ്ട വിതം ആക്രമിച്ചു കളിച്ചു. സാവി, സാബി അലോണ്‍സോ, കര്ലെസ് പുയോള്‍,  സെര്‍ജിയോ റാമോസ്, കാപ്ടെവില്ല, ബുസ്കെട്സ്, സെസ് ഫാബ്രഗാസ്, മറ്റും പീക്കേയും തുടക്ക നിരയിലും, ജീസസ് നവാസ്, പെട്രോ, ല്ലോരന്റ്റ്, ഡേവിസ് സില്‍വ എന്നിവര്‍ ബഞ്ചിലുമായി, അണി നിരക്കുമ്പോള്‍, സ്പെയിന്‍ പതിന്മടങ്ങ്‌ ശക്തിയാര്‍ജിച്ചു, ഒരു മഹാമേരുവായി നില കൊള്ളുന്നു. അങ്ങനെ എല്ലാ തരത്തിലും, പല ശരിത്തെറ്റുകള്‍ക്കിടയിലും, 'സ്പെയിന്ഷ് അര്മാട' ലോക കരയില്‍, ധ്രിടമായി  നങ്കൂരമിട്ടു. ഇതിനു വിപരീതമായി, ഹോളണ്ട് ഫൈനലില്‍ കളിച്ചത്, തീര്‍ത്തും ബീബത്സമായിരുന്നു.  അത്തരതില്ലുള്ള കളിയെ അവര്‍ ആവും പോലെ വാഴ്ത്തുകയും ചെയ്തു. പഴ പ്രതാപ കാലത്തെ, വിസ്മയം തീര്‍ത്ത, 'ടോട്ടല്‍ ഫുട്ബോളിന്റെ' ഏഴകലത്ത് പോലുമെത്തുകയ്യില്ല. സ്നൈടരും, റോബ്ബനും പടര്‍ന്നു പന്തലിചെങ്കിലും, അവസാന കടമ്പയില്‍, ഒരു പടി മുന്‍പില്‍ നിന്ന ടീമായ, സ്പെയ്നിനു കീഴ്പെട്ടു. അങ്ങനെ കളിച്ച മൂന്ന് ലോക കപ്പ്‌ ഫൈനല്‍ മത്സരങ്ങളിലും, വിജയം കാണാതെ,  നിര്‍ഭാഗ്യം ഹോളണ്ടിനെ വേട്ടയാടിക്കൊണ്ടിരിക്കുന്നു.


# ജര്‍മനി എന്ന ടീമിന്റെ, കളി വിടരുന്നതിനു കൂടി ലോക കപ്പ്‌ സാക്ഷിയായി. ചെറുപ്പം കളിയാടിയ ലോക കപ്പയിരുന്നു ദക്ഷിണാഫ്രിക്കയില്‍ അവര്‍ക്ക്. അനുഭവ സമ്പത്ത് ചെറുപ്പത്തോടെയായിരുന്നു, ജര്‍മനിക്ക് ഇത്തവണ മഴവില്‍ നാട്ടില്‍ ലഭിച്ചത്. മിറോസ്ലാവ് ക്ലോസെ എന്ന മുന്നേറ്റക്കാരനെ സഹായിച്ചത് ഒരു കൂട്ടം ഉഷിരരും, ഊര്ജലസ്വരരായ കളിക്കാരയിരുന്നു. കൂടാതെ ജര്‍മനി പണ്ട് ഉറച്ചു കൈയ്യില്‍ വച്ചിരുന്ന, തീവ്ര ദേശീയ വെറി, മാറ്റിവയ്ക്കുകയായിരുന്നു. വിവിധ ദേശീയതകള്‍ നിറഞ്ഞ ഒരു മഹാസംഗമമായിരുന്നു ജര്‍മന്‍ ടീം. കുടിയേറ്റ നിയമങ്ങള്‍ ലഘൂകരിച്ചതോടെ, പല ദേശീയതകളുടെ ചുറു ചുറുപ്പന്‍ കളിക്കാര്‍ ജര്‍മന്‍ ടീമിന്റെ ചിറകിലേറി, പറന്നു പൊങ്ങിയത്. കൂടാതെ അണ്ടര്‍-17, അണ്ടര്‍-20, എന്നീ തലങ്ങളില്‍ ഊഴ്നിറങ്ങി, ചികഞ്ഞെടുത്ത ഒരു കൂട്ടം കളിക്കാരെ കണ്ടെത്തി, അവരില്‍ സര്‍വ്വവും അര്‍പിക്കാനും ജര്‍മന്‍ അധികൃതര്‍ തയ്യാറായി. ടുണീഷ്യന്‍ വംശജനായ സാമി ഖദീര, ടര്‍കിഷ് വംശജനായ മെസുറ്റ് ഓസില്‍, ഘനക്കരനായ ജെറോം ബോട്ടെന്ഗ്, ബ്രസീലുകാരനായ കകാവു, സ്പെയിന്‍ രാജ്യത്തെ മരിയോ ഗോമെസ്; ഇവരല്ലാതെ 20-വയസു മാത്രം തികച്ചിട്ടും, തന്റെ ആദ്യ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ തന്നെ അഞ്ചു ഗോളടിച്ചു കൊണ്ടു, സുവര്‍ണ പാദുകം സ്വന്തമാക്കിയ തോമസ്‌ മ്യുള്ളര്‍, 25-വയസു പ്രായമെങ്കിലും, ടീമിനിറെ ചുക്കാന്‍ കൈയ്യില്‍ പിടിച്ചു, പ്രതിരോധവും, ആക്രമണവും ഒരു പോലെ നടത്തുന്ന ബാസ്ടിയന്‍ ശ്വൈന്‍സ്റൈഗര്‍, നായക സ്ഥാനമേറ്റെടുത്തു ഭംഗിയാക്കിയ ഫിലിപ് ലാം, മിന്നി തിളങ്ങി ഇടതു വിങ്ങില്‍, ആക്രമിച്ചു കളിക്കുന്ന പോടോല്സ്കി. ജര്‍മനി തീര്‍ത്തും, പ്രമാധിത്വത്തോടെയാണ് കളത്തിലിറങ്ങിയതു. നായകനായ മൈക്കള്‍ ബല്ലാക്ക്, ഇല്ലാതെ പോയിട്ടും, അത് ഒരുവിടവായി, അവരെ ബാധിച്ചതേയില്ല. പക്ഷെ, വിടര്‍ന്നു പൊങ്ങിയ ജര്‍മന്‍ നവ വസന്തം, സ്പെയിനിനു മുന്‍പില്‍ മുട്ട് മടക്കി. അവരുടെ കളിയില്‍ തന്നെ സ്പാനിഷ്‌ താരങ്ങള്‍. അവരെ പൂട്ടിയപ്പോള്‍, ജര്‍മനിക്ക് ഉത്തരം മുട്ടിപോയി. ഒടുവില്‍, ശക്തമായ അവരുടെ മതിലിനെ ഭേദിച്ചു, കാര്ലെസ് പുയോളിന്റെ ഹെഡര്‍, ഗോള്‍ വലയിലേക്ക് തുളച്ചു കയറി പോയി. പക്ഷെ, ഏറ്റവും കൂടുതലായി, എതിരാളികളുടെ വലയില്‍, 16 ഗോളുകള്‍ പായിച്ചു കയറ്റി. ഇതില്‍ ഒട്ടു മെടലിനയുള്ള മാച്ചില്‍, ഉറുഗ്വയെ രണ്ടിനെതിരെ, മൂന്ന് ഗോളുകള്‍ അടിച്ചു ജയിച്ചതും പെടും. നിറഞ്ഞ ആത്മവിശ്വാസത്തോടെ, ഇനിയും ഒരങ്കത്തിനു തയ്യാറെന്ന സന്ദേശത്തോടെയാണ്, ജര്‍മനി ദക്ഷിണാഫ്രിക്കയില്‍ നിന്നും പറയുന്നത്. ഈ ജര്‍മന്‍ സംഘത്തെ വാര്‍ക്കാന്‍,  തിരിച്ച ജോകിം ലവിന്റെ പ്രയത്നങ്ങള്‍ വീണ് പോയില്ല. അര്‍പിച്ച വിശ്വാസം, ഭൂരിഭാഗവും നിറവേറ്റ പെറ്റു. 


# തല കുനിക്കാതെ, ദക്ഷിണാഫ്രിക്ക വിട്ട ടീമാണ് ഉറുഗ്വേ. 40 വര്‍ഷത്തിനു ശേഷം, സെമി ഫൈനലിലേക്ക് ഒരു  കുതിപ്പ്. ഓസ്കാര്‍ ടബാരെസ്, എന്ന കഴിവുറ്റ പരിശീലകന്‍. ഏറെ പ്രതീക്ഷ നല്‍കി, ലാറ്റിന്‍ അമേരിക്കയില്‍ നിന്നും പങ്കെടുത്ത അഞ്ചു ടീമുകളില്‍, നാലെണ്ണം ക്വര്ടരില്‍ എത്തി. പക്ഷെ മുന്നോട്ടുള്ള യാത്രയില്‍, മൂന്ന് പേര്‍ പുറത്തു പോയപ്പോള്‍, ഉറുഗ്വേ മാത്രമാണ് ലാറ്റിന്‍ അമേരിക്കന്‍ സ്വപ്‌നങ്ങള്‍ ശിരസിലേറ്റിയത്. ഡിഗോ ഫോര്‍ലാന്‍ എന്ന മാന്ത്രികന്‍ നടത്തിയ ചടുല നീക്കങ്ങള്‍, പലതും ലക്‌ഷ്യം കണ്ടു. ടീമിന് വേണ്ടി, നൂറു ശതാമാനവും അര്‍പ്പിച്ചു കളിച്ച പ്രതിഭയാണ് ഫോരലാന്റെത്. സൌവര്ന പാദുകം, തലനാരിഴക്ക് നഷ്ടപ്പെട്ടെങ്കിലും, മൊത്തം ടൂര്‍ണമെന്റിലെയും മികച്ച താരമായി, സുവര്‍ണ ബോള്‍ സ്വന്തമാകി, ഫോര്‍ലാന്‍ തന്റെ കഴിവിന്റെ പൂര്‍ണ പ്രദര്‍ശനമാണ് ലോക കപ്പില്‍ കാഴ്ചവെച്ചത്. ലൂയിസ് സുവരെസും, നായകന്‍ ലുഗാനും, മികച്ച സഹായമാണ് ഫോര്‍ലാന് നല്‍കിയത്. മുന്നേറ്റങ്ങള്‍ ശക്തമാക്കുമ്പോഴും. ഗോളുകള്‍ ഫ്രീകിക്കിലൂടെയും, ഗ്രൌണ്ട് ഷോട്ടുകളിലൂടെയും നേടാനുള്ള അപാര കഴിവിന് ഉടമയാണ് ഫോര്‍ലാന്‍. മൂന്നാം സ്ഥാനത്തിനു വേണ്ടി ജര്‍മനിക്കെതിരെ രണ്ടാം പകുതിയില്‍, നേടിയ 'വോളി', അത്ര പെട്ടെന്നൊന്നും മനസ്സില്‍ നിന്നും മായുകയില്ല. പക്ഷെ ലൂയിസ് സുവാറസിന്റെ, 'ദൈവത്തിന്റെ  കൈ സഹായം' ഇല്ലായിരുന്നെങ്കില്‍ ഘാന സെമിയിലേക്ക് കയറിയേനെ. ഗോളിന് മുന്‍പില്‍, കൈ കൊണ്ടു തടുത്ത ആ സംഭവത്തില്‍, സുവാറസിനു കിട്ടിയതു റെഡ് കാര്‍ഡും. എക്സ്ട്രാ-ടൈമിന്റെ അവസാന നിമിഷത്തില്‍ അസമോവ ജിയാന്‍ തൊടുത്ത പെനാല്‍ടി, ക്രോസ്-ബാറില്‍ തട്ടി തിരികെ വന്നപ്പോള്‍, ഉറുഗ്വയ്ക്ക് ശ്വാസം നേരെ വീണത്‌. പിന്നീടുള്ള, പെനാല്‍ടി ഷൂട്ട്‌-ഔട്ടില്‍ ഘാനക്ക് മുകളിലൂടെ ഉറുഗ്വേ കയറിപ്പോയി. ധീരമായി, വിട്ടുകൊടുക്കാതെ കളിച്ച ഉറുഗ്വയ്ക്ക് ലഭിച്ച നാലാം സ്ഥാനം തീര്‍ത്തും, ഒത്തിണക്കത്തിന്റെയും, കേളി ശൈലിയുടേയും, പര്യവസാന മാണ്‌. 

# ആഫ്രിക്കന്‍ സ്വപ്നങ്ങളെ, ഒറ്റക്കെട്ടായി നെഞ്ചിലേറ്റിയ, അനുഭവമാണ്‌ ഘാനയ്ക്കു. മറ്റെല്ലാ, പടക്കുതിരകളും അടിയറവു, പറഞ്ഞു, പാതി വഴിയില്‍ വീണപ്പോഴും, ഘാന മുന്നെട്ടത്തില്‍ മാറ്റം വരുത്തിയില്ല, ക്വാര്‍-ടരിലും, ഉശിരന്‍ പോരാട്ടമാണ് അവര്‍ പുറത്തെടുത്തത്. അസമോവ ജിയാന്‍, സുല്ലി മുന്ടാരി, സ്റീഫന്‍ അപ്പിയ, മറ്റും കെവിന്‍-പ്രിന്‍സ് ബോട്ടെന്ഗ്, എന്നീ നിര ഘാനയെ കൊടുമുടിക്ക് കീഴില്‍ വരെയെത്തിച്ചു. ലൂയിസ് സുവാറെസ് കൈകൊണ്ടു തടുട്ട്തിട്ട നീക്കം, ഘാന ഒരിക്കലും മറന്നില്ല. സുവാരെസിന്റെ 'ചോരക്കു വേണ്ടി' ആര്‍പ്പു വിളികള്‍ ഉയര്‍ന്നു. പന്ത് സുവാരസത്തിന്റെ കാലില്‍ പിന്നീട് എത്തിയപ്പ്ഴെല്ലാം, കൂക്ക് വിളികളോടെയാണ്, കാണികള്‍ വരവേറ്റത്.  'ബ്ലാക്ക് സ്ടാര്സ്' തിളങ്ങി, ആഫ്രിക്കക്കു ഫുട്ബോള്‍  പുത്തരിയല്ലെന്നും, അവര്‍ക്ക് തനതായ ശൈലിയും, ആവേശവും കൈമുതലായി ഉണ്ട് എന്നും അവര്‍ ആവര്‍ത്തിച്ചു കാണിച്ചു. ഒരു വന്‍കര മുഴുവനും ഘാനക്ക് പിന്നില്‍ അണിനിരന്നു കൊണ്ടു, തങ്ങളുടെ ഹര്‍ഷാരവങ്ങള്‍ കൊണ്ടും, തൊണ്ട കീറിയും തെളിയിച്ചു. 


#ഒരു പക്ഷെ, വന്‍ ശക്തികളായ, ബ്രസീലിന്റെയും, അര്‍ജന്റീനയുടെയും, പുറത്തു പോകലയിരിക്കും, ഈ ലോക കപ്പിന്റെ, ഏറ്റവും വലിയ ദുഃഖ കഥ. രണ്ടു വ്യത്യസ്ത രീതികളില്‍, ക്വാര്ടരില്‍ തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നതു, ഈ രണ്ടു ടീമുകളുടെയും, ഫുട്ബോള്‍ ഫില്ലോസോഫിയെ കുറിച്ച് കാര്യമായ, എടുതുകാട്ടലുകള്‍ നല്‍കുന്നു. അര്‍ജന്റീനയുടെ പതനം, കഴിഞ്ഞ ലോക കപ്പിലെ പോലെ തന്നെ, ഇത്തവണയും ജര്‍മനിയുടെ കൈയില്‍ ഏറ്റ പരാജയത്തോടെയായി. കഴിഞ്ഞ തവണ, പെനാല്‍ടി ഷൂട്ട്‌-ഔട്ടില്‍ ആയിരുന്നെങ്കില്‍, ഇത്തവണ അത് 90 മിനുടുനുള്ളില്‍. ഇതിഹാസമായ, ഡിഗോ മറഡോണ, പരിശീലനത്തിന്റെ കടിഞ്ഞാന്‍ കൈയ്യില്‍ വാങ്ങിയ പിന്നെ, അര്‍ജന്റീനയുടെ യോഗ്യത മത്സരങ്ങളുടെ ഇടയിലേക്ക്, നവ ഉന്മേഷം പകരും എന്നാണ് കരുതപ്പെട്ടിരുന്നത്. പക്ഷെ വളരെഏറെ, പ്രയാസപെട്ടു, തോല്‍വികള്‍ ഏറ്റുവാങ്ങി, ഒരു ഘട്ടത്തില്‍, ലോക കപ്പ്‌ ഫൈനല്‍ റൌണ്ട് കളിക്കുമോ എന്ന് തന്നെ, സംശയിക്കപ്പെട്ടിരുന്ന ടീമായിരുന്നു അര്‍ജന്റീന. ഏതാണ്ട് 110-ഓളം കളിക്കാരെ മാറി-മാറി ഉപയോഗിച്ചാണ്, മറഡോണ യോഗ്യത റൌണ്ടുകള്‍ അവസാനിപ്പിച്ചത്. പക്ഷെ, ദക്ഷിണാഫ്രിക്കയില്‍ എത്തിയ ടീം, അനായാസമായി മുന്നേറിയപ്പോള്‍, കഥ മാറുകയാണെന്ന്, പലരും വിശ്വസിച്ചു. കിടയറ്റ ആറ്‌ സ്ട്രൈക്കര്‍ മാരുമായി, എത്തിയ അര്‍ജന്റീനയുടെ കേളിശൈലി, ആക്രമണമായിരുന്നു. മെസ്സിയെ പ്ലേ മേക്കറായി,  മുന്‍നിര്‍ത്തി ടെവെസിനും, ഹിഗ്വൈനിനും ആക്രമണകരമായ, മുന്നേറ്റങ്ങള്‍ നടത്താനുള്ള , തന്ത്രമാണ് മറഡോണ പ്രകടിപ്പിച്ചത്. ആക്രമണമാണ്, ഏറ്റവും വലിയ പ്രതിരോധം എന്ന് വിശ്വസിക്കുന്ന, ശൈലി വളരെയെര്രെ, അര്‍ജന്റീനക്ക് , ഗ്രൂപ്പ്‌ പോരാട്ടങ്ങളിലും, പ്രീ-ക്വര്ടരിലും, ഗുണം ചെയ്തു. പക്ഷെ, ആദ്യത്തെ, ശക്തമായ, ടീം എന്ന നിലയില്‍, ജര്‍മനി അവരെ തറപറ്റിച്ചു. പ്രതിരോധം തീരെ, ശേഷികുറഞ്ഞ മേഖലയായിരുന്നു, അര്‍ജന്റീനക്ക് , ഈ ലോക കപ്പില്‍. ബുര്ടിസ്സോ, ഒട്ടമേണ്ടി, ഹൈന്‍സ, മറ്റും ഡെമിക്കെലിസ് അടങ്ങുന്ന പ്രതിരോധ നിരയില്‍, വിള്ളലുകള്‍ വീഴ്ത്താന്‍ ജര്‍മനിക്ക് നല്ല രീതിയില്‍ സാധിച്ചു. വളരെ മുന്‍തൂക്കമുള്ള, ആക്രമണങ്ങള്‍ നടത്താന്‍ സാധിച്ച ജര്‍മനിക്ക് മുന്‍പില്‍, അര്‍ജന്റീനയുടെ പ്രതിരോധം, മുട്ടുമടക്കി. വെറും ആക്രമണം മാത്രം നടത്തിയാലും കാര്യങ്ങള്‍ എങ്ങും എത്തില്ല എന്ന് കൂടി അര്‍ജന്റീനക്ക് ജര്‍മനി മനസില്ലാക്കി കൊടുത്തു. ജര്‍മനി, വേഗതകൊണ്ടും, മൂര്‍ച്ചയേറിയ പ്രത്യാക്രമണങ്ങള്‍ കൊണ്ടും, അര്‍ജന്റീനയെ കേപ് ടൌണില്‍ തൂത്തുവാരി. അവരുടെ തന്ത്രങ്ങളില്‍, അച്ചുതണ്ടായ, മെസ്സിയെ പൂട്ടിതോടെ, അര്‍ജന്റീനക്ക് എങ്ങോട്ടും തിരിഞ്ഞു, നുഴഞ്ഞുകയറാന്‍ പോലും പറ്റാതെ, കുഴഞ്ഞു. മെസ്സിയുടെ മേലുള്ള, അമിതമായ ആശ്രയം, ടീമിന് വിനയായി. ഒരു പക്ഷെ ശക്താമായ, പ്രതിരോധ നിരയില്‍, തിളങ്ങിയിരിക്കാമായിരുന്ന, കളിക്കാരും, ഇത്തവണത്തെ ചാമ്പ്യന്‍സ് ലീഗ് കിരീടം ചൂടിയ ഇന്റര്‍ മിലാന്റെ താരങ്ങളായ സേവിയര്‍ സാനെട്ടിയെയും, എസ്തബന്‍ കെമ്ബിയസ്സോവിനെയും, നിരാകിര്ച്ചു, ടീമില്‍ ഇടം നല്‍കാതിരുന്നത്, അര്‍ജന്റീനയെ ശരിക്കും, പ്രതികൂലമായി ബാധിച്ചു. ഉശിരന്‍ പ്ലേമേക്കറായ, റിക്വേല്മിയുടെ അഭാവവും ടീമിന് ഒട്ടും ഗുണം ചെയ്തില്ല. അത് ക്കോട് കിടിലമായ ആക്രമണനിരയുണ്‍ടായിട്ടും, അര്‍ജന്റീനക്ക്, അടി തെറ്റിയത്. കൂടാതെ മറഡോണ എന്ന കളിക്കാരന്‍, അല്ല മറഡോണ എന്ന പരിശീലകന്‍. തന്ത്രങ്ങള്‍ മെനയാനുള്ള, വൈഭവം, മറഡോണയേക്കാള്‍ കൂടുതല്‍, ജര്‍മനിയുടെ ജോക്കിം ലോവിനാണെന്ന് കൂടി തെളിയിക്കപ്പെട്ടു. 


ബ്രസീലിന്റെ പതന കഥ, ശൈലി മറന്നും, മാറിയും കളിച്ചതിന്റെ ഫലമായിരുന്നു. കളിച്ചു ശീലിച്ച, ശൈലിയില്‍ കാതലായ, മാറ്റങ്ങള്‍, വരുത്തി ഡുന്ഗ, പ്രതിരോധത്തില്‍ ഊന്നല്‍ നല്‍കി. ഇത്തരത്തിലുള്ള ഗെയിം പ്ലാനില്‍, പ്രത്യാക്രമണങ്ങളാണ്, മുന്‍നിരത്തപെട്ടത്‌. ഒറ്റ സ്ട്രൈക്കാരായ, ഫാബിയാനോവിനെ മുനില്‍ നിര്‍ത്തി, മധ്യ നിരയില്‍ റോബിന്യോവിനെയും,  കകയെയും മുന്നേറ്റങ്ങള്‍ നടത്താനുള്ള തന്ത്രം. പ്രതിരോധ നിരയില്‍, ജില്ബെര്ടോ സില്‍വ, മൈകോണ്‍, ഫെലിപ്പേ മെലോ എന്നിവരുടെ സാന്നിധ്യം. പക്ഷെ കാര്യങ്ങള്‍, ബ്രസീലിനു, ഉതകിയില്ല. ഇത്തരം അന്യമായ കളി, അവരുടെ ശൈലിയെയും, ചാരുതയെയും, ചതിച്ചു, ഗ്രൂപ്പ് കളികളില്‍, വടക്കന്‍ കൊറിയക്കെതിരെ വെള്ളം കുടിച്ചു പോയ, ബ്രസീല്‍ പക്ഷെ ആ കളി ജയിച്ചു, അവര്‍ ഐവറി കാസ്ടിനെയും പരാജയപ്പെടുത്തി. എന്നാല്‍, പോര്ച്ചുഗളിനോട്, സമനില വഴങ്ങി. ചിലിയെയും, ഒന്നാം പകുതി വരേ ഹോളണ്ടിനെയും, ആധിപത്യത്തില്‍ വീഴ്ത്താന്‍ ബ്രസീലിനു സാധിച്ചു. പക്ഷെ സ്നൈടരുടെ, ഹെടരുകള്‍, ലക്ഷ്യസ്ഥാനത്തു  കൊണ്ടപ്പോള്‍, ബ്രസീല്‍ വീണു. പരുക്കന്‍ കളി പുറത്തെടുത്ത മെലോ റെഡ് കാര്‍ഡ് കണ്ടു പുറത്തു പോയതോടെ, ബ്രസീലിന്റെ താളം ആകെ തെറ്റിയിരുന്നു. അവരുടെ ഭാരത്തില്‍ തന്നെ, ബ്രസീല്‍ കുപ്പും കുത്തി വീണു. ഒറ്റ ദിവസിത്തിന്റെ, ഇടവേളക്കിടയില്‍, പരാജയം ഏറ്റു വാങ്ങിയ ഈ രണ്ടു ലാറ്റിന്‍ അമേരിക്കന്‍ ശക്തികളും, ഈ ടൂര്‍ണമെന്റില്‍ നിന്നും, അത്യാസന്ന നിലയില്‍, പുറത്തായി. വിപരീതാമായ, സ്വീകരണവും, പ്രതികരനുവുമാണ്, നാട്ടില്‍ രണ്ടു ടീമുകള്‍ക്കും ലഭിച്ചത്. ഡുന്ഗക്ക്, സ്ഥാനം നഷ്ടമായി, പഴി കേള്‍ക്കെട്നി വന്നപ്പോള്‍, അര്‍ജന്റീന മറഡോണയോട്, എന്നപേക്ഷിച്ചു. ധീരതയോടെ മറഡോണയെ വാഴ്ത്തി, ഫുട്ബാള്‍ ഫെടെരഷനും, മറഡോണയ്ക്ക്, ബ്രസീലില്‍ നടക്കുന്ന അടുത്ത ലോക കപ്പ്‌ വരേ കോണ്ട്രാക്റ്റ് നീട്ടി കൊടുത്തു. പക്ഷെ, മറഡോണ അതേട്ടെടുക്കുമോ, എന്ന് പറഞ്ഞിട്ടില്ല.


#കളി വിരുന്നു ഒരുക്കുന്നതിലും, സംഘടനത്തിലും നിറച്ചു വൈഭവം കാട്ടിയാണ് ദക്ഷിണാഫ്രിക്ക ഈ ലോക കപ്പ്‌ സംഘടിപ്പിച്ചത്. റഗ്ബി, ക്രിക്കറ്റ്‌ എന്നീ മഹാമേളകള്‍, ഒരുക്കിയ ശേഷം കാല്‍പ്പന്തു കളിയും, വിജയത്തോടെ നടത്താന്‍ ഈ 'മഴവില്‍ നാടിനു' കഴിഞ്ഞു. എല്ലാ മേഖലകളിലും, അത് നിര്‍മാണത്തിലും, സംഘാടനത്തിലും പ്രാഗല്‍ബ്യമാണ് കാഴ്ചവെച്ചത്. 10 കൂറ്റന്‍ സ്റ്റേഡിയങ്ങളാണ് ദക്ഷിണാഫ്രിക്ക പണികഴിപ്പിച്ചത്; 10 വന്‍ വേദികള്‍. ജോഹന്നസ്ബര്‍ഗിലെ സോക്കര്‍ സിറ്റിയും, എല്ലിസ് പാര്‍ക്കും, പോര്‍ട്ട്‌ എലിസബത്തിലെ നെല്‍സന്‍ മണ്ടേല ബേ, ഡര്‍ബനിലെ മോസേസ് മഭിധ, കേപ് ടൌണിലെ ഗ്രീന്‍ പോയിന്റ്‌ എന്നിങ്ങനെ ദ്രിശ്യ വ്സിമയം തീര്‍ക്കുന്ന വേദികള്‍. സോക്കര്‍ സിറ്റി സ്റ്റേഡിയം, ആഫ്രിക്കയുടെ വംശിയ പൈതൃകങ്ങള്‍ ഉള്‍കൊള്ളിച്ചു, രൂപകല്‍പ്പന ചെയ്യപെട്ടതാണ്. 'കലബാഷ്' എന്ന ആഫ്രിക്കന്‍ കലത്തിന്റെ/ചട്ടിയുടെ  രൂപത്തിലാണ്, സ്റ്റേഡിയത്തിന്റെ പുറം ചട്ട. നാനാ പൈത്രുകങ്ങളും, സംസ്കാരങ്ങളും ഒത്തു ചേരുന്നു എന്ന സങ്കല്പം. ആഫ്രിക്കയില്‍ തന്നെ ഏറ്റവും കൂടുതല്‍ ആളുകളെ, ഉള്‍കൊള്ളിക്കാന്‍ സാധികുന്നതാണ് സോക്കര്‍ സിറ്റിയുടെ വിശേഷണം. കാണികളുടെ ഇരിപ്പിടങ്ങള്‍ മാത്രമല്ല, ചെത്തി മിനുക്കിയ പുല്‍മൈധാനങ്ങലായിരുന്നു പിച്ചുകള്‍. എവിടെയും ഒരു കുറവും, തെറ്റും, പാകപ്പിഴവും, കൂടാതെ ഒരു മാസം കാര്യങ്ങള്‍ ഭംഗിയായി ചെയതവസാനിപ്പിച്ചു. ഇതിനെല്ലാം കൈതാങ്ങയത് നൂറു കണക്കിനുള്ള സന്നദ്ധ സേവകരാണ്.   ഒരു മാസത്തിന്റെ അധ്വാനത്തിനും, കരുത്തിനും, ഫിഫക്ക് സന്തോഷിക്കാം, അഭിമാനിക്കാം.

പക്ഷെ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാതെ, പിഴവുകള്‍ അകറ്റാതെ, മുന്നോട്ടു പോകാന്‍ ഫിഫക്ക് സാധ്യമല്ല. ചില മത്സരങ്ങളില്‍, പല സീറ്റുകളും, ഒഴിഞ്ഞു കിടന്നു. ഇത്തരത്തിലുള്ള സാഹചര്യം, ഉണ്ടായതു, ടിക്കറ്റുകള്‍ വെറും ഇന്റര്‍നെറ്റ്‌ വഴി മാത്രം കൊടുക്കാനുള്ള തീരുമാനം കാരണമായിരുന്നു. കൌണ്ടറില്‍ നിന്നും, വാങ്ങുന്നവരന്നു, നല്ലൊരു ശതമാനം, ആഫ്രിക്കന്‍ ജനത. പട്ടിണിയും, ദാരിദ്ര്യവും, കൈയാടുന്ന അവരുടെ ജീവിതത്തില്‍ ഫുട്ബോളിന്‌, വലിയ സ്ഥാനമാണ്‌. അവര്‍ക്ക് ഇന്റര്‍നെറ്റ്‌ മിക്കപ്പോഴും, അപ്രാപ്യമാണ്. കൂടാതെ, വിമാന ട്ടിക്കറ്റുകളുടെയും, ഹോട്ടല്‍ ചാര്‍ജുകളും, കൂട്ടുനതിലൂടെ, ആഫ്രിക്കക്കുള്ളില്‍ നിന്നും, ബഹു ഭൂരിപക്ഷം പേരും, ഈ മേളയില്‍, പങ്കു ചേരാതെ പോയി. നേരിട്ടു ഫിഫ ഇതിനു ഉത്തരവാദി അല്ലെങ്കിലും, മരിച്ചു കോണ്ട്രാക്റ്റ് കൊടുത്ത മാച് എന്ന സംരംഭം, വെറും കച്ചവട താല്പര്യങ്ങള്‍ മാത്രം ലക്‌ഷ്യം വച്ച്, പ്രവര്‍ത്തിച്ചു, എന്ന് നമ്മുക്ക് തിട്ടപെടുത്താം. ഇത് നിരവധി ആരാധകരെയും, കാണികളെയും, ബെല്ടിനു താഴെ അടിക്കുന്നതിനു സമമായിരുന്നു. ഇതാരം ഏജന്‍സികളെയും, സംരംബങ്ങളെയും, നിലക്ക് നിര്‍ത്തേണ്ട ജോലിയും ഫിഫക്കുണ്ട്. 

ദക്ഷിണാഫ്രിക്കക്ക്, വാണിജ്യ ഇനത്തിലും, വിനോദ സഞ്ചാരയിനത്തിലും, ലാഭം നേടിക്കൊടുത്ത മേളയായി ലോക കപ്പ്‌. ലോകത്തിനു മുന്‍പില്‍ തുറന്ന മനസ്സോടെ, ഏതു മത്സരം നടത്താനും, തൊടുന്നതും, നടത്തുന്ന മത്സരങ്ങള്‍ പൊന്നാക്കാനും, സാധിക്കുന്ന പ്രാഗത്ഭ്യം. കൂടാതെ തനതു ഗോത്ര-സാംസ്കാരിക പൈതൃകങ്ങളെ കാല്‍പ്പന്തു കളിയില്‍ ഉള്‍ക്കൊള്ളിക്കാനും ദക്ഷിന്നഫ്രിക്കക്ക് സാധിച്ചു. ജാബുലാനി, സക്കുമി, വുവുസേല എന്ന പദങ്ങള്‍ ഇന്ന് ഏവരുടെയും ചുണ്ടില്ലുണ്ട്. കാതടപ്പിക്കുന്ന, ആയിരം തേനീച്ചകള്‍ മുഴക്കുന്ന സംഗീതമായാണ്, വുവുസേലയെ പലരും ലോക കപ്പില്‍ കണ്ടതും. പലരും, പരാതിപ്പെട്ടെങ്കിലും, ആ ഇരമ്ബത്തിനു ഒരീണമുണ്ടായിരുന്നു. വനാന്തരങ്ങളുടെ, സംസ്കാരത്തിന്റെ, സാഹോദര്യത്തിന്റെ, സൗഹൃദയത്തിന്റെ പൊന്നീണം. 

എന്നാല്‍ ഇതെല്ലാം കൂടാതെ  ആശങ്കകളും, നില നില്‍ക്കുന്നുണ്ട്. അതില്‍ പ്രധാനമായും, പടു കൂറ്റന്‍ സ്റ്റേഡിയങ്ങളെ കുറിച്ചാണ് വേവലാതിയാണ്. ചില വേദികള്‍ക്ക്, സമാനമായ, ക്ലബ്ബുകള്‍ ഇല്ല എന്നതും ആശങ്ക പരത്തുന്നു. ഉധാഹരനത്തിന്നു പോളോക്വയ്ന്‍. "കൂറ്റന്‍ വെള്ളാനകളായി മാറരുത് ഇവയെന്നും ഏവരും പറയുന്നു. പല റഗ്ബി മത്സരങ്ങളും, ഈ വേദികളില്‍ നടത്തെപ്ടും, ഇത്തരത്തിലുള്ള പല നടപടികളും, എടുക്കപെടെണ്ടതുണ്ട്. 

# വീണ്ടും, ടെക്നോലോജി കാര്യമായി, ഉപയോഗപ്പെടുത്തണം എന്ന് അടിവരയിട്ടു രേഖപെടുത്തപെട്ട മേളയായി ഈ ലോക കപ്പ്‌. റെഫറിയിങ്ങിലെ പാകപ്പിഴകള്‍ കളിയാടിയ മേള കൂടിയായി ഇത്തവണ. കാര്യമായ മാറ്റം, വീക്ഷണത്തിലും കാഴ്ചപ്പാടിലും, ഫിഫക്ക് കൊണ്ടു വരേണ്ടതുണ്ട്. തീര്‍ച്ചയായും ഈ വിഷയത്തില്‍ പല ഭാഗത്ത് നിന്നും ഉയര്‍ന്നു വരുന്ന, ആവശ്യങ്ങള്‍ നിരാകരിക്കാന്‍ ഇനി ഫിഫക്കവില്ല. 

# ലോക കപ്പിന്റെ, നിഴലില്‍, 'പ്രവചനങ്ങള്‍' നടത്തിയ പോള്‍ എന്ന നീരളിയവട്ടെ, ശരിക്കും താര പരിവേഷം കൈക്കൊണ്ടു. ഒരു പക്ഷെ, ആദ്യം എല്ലാ ജര്‍മന്‍ മത്സരങ്ങളും 'കുറിക്കു കൊള്ളിച്ചതും', പിന്നീട് കലാശക്കളികളെ കുറിച്ച് 'പറഞ്ഞതും' വാണിജ്യവത്കരിക്കപെട്ടുകൊണ്ടിരിക്കപെടുന്ന, കായിക ലോകത്തിലേക്കും, ഒരെടുത്തുനോട്ടമാണ്. ഫുട്ബോളിനെ ചൂഴ്ന്നു കിടക്കുന്ന, കച്ചവട താത്പര്യങ്ങള്‍, ഗ്ലാമറിന്‍റെയും, പണമൊഴുക്കിന്റെയും ലോകത്തെ കാണിച്ചു തരുന്നു. 

ഒരു   മാസം നീണ്ട കായിക ഉത്സവത്തിന് തിരശ്ശീല വീഴുമ്പോള്‍, മനസ്സില്‍ ഒഴുകിയെത്തുന്നത് ഒരായിരം ദ്രിശ്യവിസ്മയങ്ങളാണ്. തികട്ടിവരുന്ന ഒരായിരം നല്ല വേളകള്‍.  ജാതി, മതം, ജന്മദേശം, ഭാഷ, സംസ്കാരം, നിറം, എന്നീ മതിക്കെട്ടുകളും, അതിര്‍വരമ്പുകളും, താണ്ടി ലോകം 'സുന്ദരമായ കളിയെ' പ്രണയിച്ച ഒരു മാസം. ഒറ്റ ശബ്ദമായ് ഉയര്‍ന്ന കണ്‍ടനാദം. 'ജോഗോ ബോനിടോയെ' വാഴ്ത്തിയ മുപ്പതു ദിവസം. ഉണര്‍ത്തുപാട്ടായി നമ്മെ തഴുകിയ  മുപ്പതു ദിനരാത്രങ്ങള്‍. കരിമരുന്നു പ്രയോഗം തീര്‍ന്നു, പ്രക്ഷേപകര്‍ അവരുടെ ജോലികള്‍ അവസാനിപ്പിച്ചു, കളിക്കാരും/കോച്ചുമാരും/കളി നിയന്ത്രിക്കുന്നവരും, ദക്ഷിണാഫ്രിക്കന്‍ തീരത്ത്‌ നിന്നും വിടചൊല്ലി: ഇനി നാല് വര്‍ഷത്തിനു ശേഷം ബ്രസീലില്‍ കാണാമെന്ന പ്രതിഞ്ഞയോടെ. കാത്തിരിപ്പുകള്‍ തുടങ്ങുകയായി. മനസ്സില്‍ ശൂന്യതയും, ഹൃദയത്തില്‍ എവിടെയോ ഒരു വിങ്ങലും. തൊണ്ട ഇടറുന്നു.  ഓര്‍മ്മകള്‍ മാത്രമാണ് ഇപ്പോള്‍ കൈമുതല്‍..........ഓര്‍മകള്‍ക്ക് നന്ദി ദക്ഷിണാഫ്രിക്ക.   
  

ലോക കപ്പ്‌ - ഒരു മധ്യാവലോകണം

ഫുട്ബോള്‍ മാമാങ്കം അലതല്ലി, ഒരു നീണ്ട പ്രയാണം പകുതി വഴിയില്‍ എത്തി നിലുകുമ്പോള്‍, ഒരു തിരിഞ്ഞുനോട്ടം അത്യാവശ്യമാണ്. അവസാന എട്ടു അഥവാ ക്വാര്‍ട്ടര്‍-ഫൈനല്‍ കളിക്കുന്ന ടീമുകളെ കണ്ടെത്തിയതോടെ, ഈ മഹാമേളയുടെ ഭൂരിഭാഗം പോരാട്ടങ്ങളുടെയും കിതപ്പുകള്‍ മാത്രമാണ് ബാക്കിപത്രമായി അവശേഷിക്കുന്നത്. നാടകം നന്നായി അവതരിപ്പിച്ചു, തങ്ങളുടെ വേഷങ്ങള്‍ അഴിച്ചു വെച്ച്, രണഭൂമിയില്‍ നിന്നും പല ടീമുകളും, ജന്മനാട്ടില്‍ തിരിച്ചെത്തി കഴിഞ്ഞു. 32 തുടങ്ങി ഇപ്പോള്‍ വെറും എട്ടായി ചുരുങ്ങിയ ഈ മേളയുടെ ടീമുകള്‍ക്ക്, ഇനി അഗ്നിപരീക്ഷണത്തിന്ന്റെയും, തീക്ക്ഷണമായ കനല്‍ക്കാട്ടുകളുടെയും, പോര്‍വിളികളുടെയും, നാളുകളാണ്. കലാശകൊട്ടിലേക്ക് പതിയെ നീങ്ങുമ്പോള്‍, ഒരു മധ്യ അവലോകനം നടത്താനുള്ള ശ്രമമാണ് ഈ വരികളില്‍. അതിനു മുന്‍പ് വരാനിരിക്കുന്ന ക്വാര്‍ടര്‍-ഫൈനല്‍ മത്സരങ്ങളിലേക്ക് ഒരെത്തിനോട്ടം. നെല്‍സണ്‍ മണ്ടേല ബേയ് സ്ടടിയത്തില്‍, വെള്ളിയാഴ്ച വൈകീട്ട് ആദ്യ കളിയില്‍, തങ്ങളുടെ ആറാം ലോക കപ്പ്‌ എന്ന ലക്ഷ്യത്തോടെ ബ്രസീല്‍, എന്നും ചുണ്ടിനും ചായകോപ്പയ്ക്കും, ഇടയില്‍ കിരീടം നഷ്ടപെടുത്തുന്ന ഹോളണ്ടിനെ നേരിടും. അന്നേ രാത്രി യുറുഗ്വായ് ആഫ്രിക്കന്‍ ഭൂഖണ്ടത്തെ മൊത്തമായി പ്രതിനിദാനം, ചെയ്യുന്ന ഘനയുമായി കൊമ്പുകള്‍ കോര്‍ക്കും. ശനിയാഴ്ച കേപ് ടൌണില്‍ മൂന്നാം ലോക കിരീടം എന്ന സ്വപ്നവുമായി, അര്‍ജന്റീന, മൂന്നു വട്ടം കൊടുമുടി കീഴടക്കിയ ജര്‍മനിക്കെതിരെ കളത്തില്‍ ഇറങ്ങും. പിന്നെ അവസാന ക്വാര്ട്ടര്രില്‍ പാരഗ്വായ്‌, യുറോപ്പിയന്‍ ചാംബ്യന്മാരായ സ്പെനിനെ    നേരിടും. 

# ഈ ലോക കപ്പില്‍ ഗോള്‍ വൃഷ്ടി നന്നേ കുറവാണ്. ചില കളികള്‍ ഒഴിച്ചാല്‍ മിക്ക കളികളിലും, ടീമുകള്‍ ഗോളുകള്‍ വളരെ പിശുക്കിയാണ് മെനജ്ഹെടുത്തത്. ഇതില്‍ നിന്നും പല നിഗമനങ്ങളും വായിച്ചെടുക്കാം. മിക്ക ടീമുകളുടെയും, പ്രതിരോധ നിര വന്‍ മതില്‍ തന്നെ രൂപപ്പെടുത്തി. ബ്രസീലിനെതിരെ വടക്കന്‍ കൊറിയയുടെ കളി തന്നെയാണ് ഉദാഹരണം. ആദ്യ പകുതിയില്‍, ബ്രസീലിയന്‍ മുന്നേറ്റ നിറയെ തീര്‍ത്തും, അവര്‍ വെള്ളം കുടിപ്പിച്ചു. ഇതല്ലാതെ, പല ഗോളികളും, മിന്നുന്ന പ്രകടനമാണ് കാഴ്ച വെച്ചത്. അര്‍ജന്റീനക്കെതിരെ നൈജീരിയന്‍ ഗോള്‍ കീപ്പര്‍, വിന്സന്റ് എനിയെമയുടെ ഉശിരന്‍ സേവുകള്‍, ഒരു വന്‍ തോല്‍‌വിയില്‍ നിന്നാണ് അവരെ കര കയറ്റിയത്. മിക്ക ടീമുകളും, നിരാഷതയും, നിറം മങ്ങിയതുമായ പ്രകടനമാണ് കാഴ്ചവെച്ചത്. പല വമ്പന്‍ സ്രാവുകളും, ഡീയില്‍, കടക്കുമ്പോള്‍, കിതക്കുന്നതാണ്, ഈ ലോക കപ്പ്‌ കണ്ടത്. പക്ഷെ 10 ഗോളുകള്‍ അടിച്ചു, അര്‍ജന്റീന ഈ സമവാക്യം തെറ്റിക്കുകയാണ്. ആക്രമിച്ചു, ചാരുതയോടെ കളിക്കാതെ ഗോളുകള്‍ പിറക്കുകയില്ലെന്നും. ഗോളടിക്കാതെ ജയമില്ലെന്നും കൂടി, മറഡോണയുടെ കുട്ടികള്‍ തെളിയിച്ചു. ജാഗ്രതയെ കാറ്റില്‍ പറത്തി, മെസ്സിയും, ടെവെസും, ഹിഗ്വൈനും മറ്റും, മൂര്‍ച്ചയേറിയ മുന്നേട്ടങ്ങലാണ് നടത്തിക്കൊണ്ടിരിക്കുന്നത്. വൈകിയാണെങ്കിലും, ബ്രസീലും, ഈ ചുവടു പിടിക്കാന്‍ തുടങ്ങിയിട്ടുണ്ട്. പ്രീ-ക്വര്ട്ടര്രില്‍, ചിലിക്കെതിരെ, ഗിയറൊന്നു മാറ്റിയാണ് കാകയും, കൂടരും, കളത്തില്‍, നിറഞ്ഞഹാടിയത്. ലാറ്റിന്‍ അമേരിക്കന്‍ ശൈലിയെ മറന്നിട്ടില, എന്ന് കൂടി, ആ പ്രകടനതില്ലോടെ ബ്രസീല്‍ ലോക തോട് വിളിച്ചു പറഞ്ഞു.  

# "പ്രൊഫഷണല്‍ ഗ്ലാമറും. പണക്കൊഴുപ്പും കൈതമുലയുള്ള ലീഗുകള്‍", എന്ന അടിവരയിട്ടു നടക്കുന്ന പല നാടുകുളുടെയും, പതനമാണ് ഈ ലോക കപ്പ്‌ കണ്ടത്. വെറും വിടുവായിത്തവും, കന്നാഞ്ചിപ്പിക്കുന്ന കാഴ്ചയിലും, പണതോക്കുകളും, കൊണ്ടു മാത്രം, ലോക കിരീടം ചൂടാം എന്നാരും, മോഹിക്കണ്ട എന്നുകൂടി, ഈ പ്രാവശ്യം തീര്‍പ്പ് കല്‍പ്പിക്കപ്പെട്ടു. ഇന്ഗ്ലാണ്ടിന്റെ കാര്യം തന്നെയാണ്, അതിനു ഏറ്റവും നല്ല ഉദാഹരണം. കൂടാതെ ഇറ്റലിയും, ഫ്രാന്‍സും കൂടി ആദ്യ റൌണ്ടില്‍ നിന്ന് വിട ചൊല്ലിയതോടെ, ഈ അഭിപ്രായം, അരക്കിട്ട് ഉറപ്പിക്കും പോലെയായി. ഇത്തരം ക്ലബുകളില്‍, കളിച്ചു, പയറ്റി തെളിഞ്ഞ്ഹത്, കൂടുതലും, ലാറ്റിന്‍ അമേരിക്കന്‍ ടീമംഗങ്ങള്‍ ആണ്. 

# ഇത് ലാറ്റിന്‍ അമേരിക്കയുടെ ലോക കപ്പാണെന്നുകൂടി, ക്വാര്‍ടര്‍-മത്സരങ്ങള്‍ തുടങ്ങാനിരിക്കെ, തലക്കെട്ടായി, നമുക്ക് മുമ്പില്‍, ഒരു സത്യ പ്രസ്താവനയായി പറന്നു കിടക്കുന്നു. മത്സരിച്ച 5 ടീമുകളില്‍ നാലെണ്ണം, നാല് ക്വാര്‍ടര്‍ പോരാട്ടങ്ങളില്‍ സ്ഥാനം നേടി. കൂടാ ഈ അഞ്ചു ടീമുകളും, ഗ്രൂപ്പ്‌ മാച്ചുകള്‍ എന്ന പടവുകള്‍ താണ്ടി മുന്നോട്ടു വന്നു. അതേ സമയം, 13 ടീമുകള്‍ പ്രതിനിധാനം ചെയ്ത യുറോപ്പില്‍ നിന്നും വെറും 3 ടീമുകളാണ് ക്വാര്‍ടര്‍ വരെ എത്തിയത്. അതിലും, ജേതാക്കളായ ഇറ്റലിയും, രണ്ടാം സ്ഥാനക്കാരായ ഫ്രാന്‍സും, ഗ്രൂപ്പ്‌ ഘട്ടത്തിലെ കടപുഴകി വീണു. മോശമായ പ്രകടനവും, പുതിയ തന്ത്രങ്ങള്‍ മെനയാന്‍ മടിക്കുകയും കൂടി ചെയ്തപ്പോള്‍, ഈ ടീമുകള്‍ക്ക് ഒന്നും രക്ഷയില്ലാതെ വന്നു. തലനാരിയഴ്ക്ക് രക്ഷപ്പെട്ട ഇന്ഗ്ല്ണ്ട്, പക്ഷെ ചിരവൈരികളായ ജര്‍മനിക്കുമുംബില്‍, മുട്ട് മടക്കി. ക്പ്പെല്ലോയ്യുടെ മാജിക് യോഗ്യത രൌണ്ടുകള്‍ക്കപ്പുരം, വെളിച്ചംകണ്ടില്ല. 

# ആഫ്രിക്കന്‍ വന്‍ കരയില്‍ നടക്കുന്ന, മഹാമേളയില്‍, പക്ഷെ തീര്‍ത്തും, നിരാശാജനകമായ, പ്രകടനമാണ്, അവിടത്തെ ടീഅമുകള്‍ പുറത്തെടുത്തത്. ഘാനയെ ഒഴിച്ചാല്‍, ആതിഥേയരായ, ദക്ഷിണാഫ്രിക്കയുല്പ്പ്ടെ, ഗ്രൂപ്പ്‌ ഘട്ടത്തിന്നപ്പുറം പുരോഗമിച്ചില്ല. ഫ്രാന്‍സിനെ കുലുക്കനായെങ്കിലും, ദക്ഷിണാഫ്രിക്ക ലോക കപ്പിന്റെ ചരിത്രത്തില്‍ പുതിയൊരു അദ്ധ്യായം കുറിച്ച്. ഗ്രൂപ്പ്‌ ഘട്ടത്തില്‍ തന്നെ പുറത്താകുന്ന, ആദ്യത്തെ ആതിഥേയ ടീം. കാംറൂനും, നൈജീരിയയും, ഐവറി കോസ്റ്റും, അല്ജീരിയയുമൊക്കെ, പുതു ചലനങ്ങള്‍ സൃഷ്ടിക്കുന്നതില്‍ പരാജയപ്പെട്ടു. ഘാന തങ്ങളുടെ ജര്‍മനി '06 -റിലെ പ്രകടനത്തില്‍ നിന്നും ഒരു പടി കൂടി മുന്നോട്ടു പോയി. നാല് വര്ഷം മുന്‍പ്. പ്രീ-ക്വാര്‍ടര്‍ വരേ എത്തിയെങ്കില്‍, ഇത്തവണ അത് ക്വാര്‍ട്ടര്‍ വരെയായി. ഒരു ഭൂഖണ്ഡത്തിന്റെ മുഴുവന്‍ സ്വപനങ്ങളും, പ്രതീക്ഷകളും, നെഞ്ചോടുചെര്‍ത്തി, 1990 -ല്‍ കാംറൂനിന്റെയും. 2002 -ല്‍ സെനഗളിനിന്റെയും, പാതയിലാണ് ഇത്തവണ ഘാന. ക്വാര്‍ടര്‍ കടമ്ബയില്‍നിന്നും, യുറുഗ്വെയേ തോല്പിച്ചു മുന്നേറ്റം കുറിക്കുകയാണെങ്കില്‍, പിന്നെ സുവര്‍ണ ഏടുകളിലായിരിക്കും, ആ വിജയ ചരിത്രം കുറിക്കപെടുക. മാന്ത്രികങ്ങള്‍ നടക്കുംമെന്ന പ്രതീക്ഷയില്‍, നമുക്ക്, ഘാനയും, അസമൊഅ ജിയാനെയും, യെവ്നെയും, സ്റീഫന്‍ അപ്പിയയെയും, മനസ്സില്‍ ഒരു പ്രത്യേക സ്ഥാനം കൊടുക്കാം.

# പരമ്പരാഗത ശൈലി തച്ചുടച്ചു, പുതിയ തന്ത്രം മെനയുന്ന ബ്രസീലിനെയാണ് ഈ ലോക കപ്പില്‍ നമ്മള്‍ കണ്ടത്. സ്ഥിരമായ ചാരുതയാര്‍ന്ന ലാറ്റിന്‍ അമേരിക്കന്‍ ശൈലി, ഉപേക്ഷിച്ചു, തീര്‍ത്തും, പ്രതിരോധത്തില്‍, ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ശൈലിയില്‍, ആക്രമണം, പ്രാധാനയ്മ അര്‍ഹിക്കുന്നില്ല. ദുന്ഗ 4 -2 -3-1 എന്ന ശൈലിയില്‍, ഉറച്ചു നിന്നപ്പോള്‍, ആരാധകരക്കും, കാണികള്‍ക്കും, നഷ്ടമായത്, എതിരാളികളുടെ, ഗോള്‍മുഖത്ത്, മിന്നല്‍പ്പിണരുകള്‍, സൃഷ്ടിക്കുന്ന, ബ്രസീലിന്റെ തന്ത് കളി ഭാവത്തെയാണ്. ഇത്തരത്തില്‍ എതിരാളികളെ മുക്കികൊന്നുകൊണ്ട്, കാക പ്ലേമേക്കരിന്റെ രൂപത്തില്‍, മധ്യഭാഗം, ശക്തമാക്കുന്നതോടെ, ഫാബിയാനോ മാത്രാമാണ് സ്ട്രൈക്കര്‍ എന്ന വേഷം കൈകാര്യം ചെയ്യുന്നത്. മറ്റു ടീമുകളെ നിഷ്പ്രബരാക്കാരുള്ള, ബ്രസീല്‍, ഈ പുതിയ ശൈലിയില്‍, അവരുടെ, സ്വന്തം ഭാവത്തെ തന്നെ യാണ് തച്ചുട്ചിരിക്കുന്നത്. അതേ സമയം, തൊണ്ണൂറു മിനുട്ടും നിറഞ്ഞു കളിക്കാതെ, എതിരാളികളെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ കൊണ്ടു പൊരുതിമുട്ടിക്കാതെ, കളിക്ക് ജീവസ്സത്തു കാത്തു സൂക്ഷിക്കാന്‍ കഴിയില്ല, എന്ന് അടിവരയിട്ടു, ഊട്ടിയുറപ്പിക്കുകയാണ്, മറഡോണയുടെ ചുണക്കുട്ടികള്‍. മെസ്സി പ്ലേ മേക്കരിന്റെ റോളില്‍, കലക്കുമ്പോള്‍, വേറെ രണ്ടു സ്ട്രൈക്കര്‍മാരുമായാണ് അര്‍ജന്റീന മുന്നേറ്റങ്ങള്‍ പണിതുയര്‍ത്തുന്നതു. ടെവേസ്സും, ഹിഗ്വൈന്നും, മുന്നീട്ട നിര സംബന്നമാക്കുമ്പോള്‍, പകരക്കാരായി ഇറങ്ങുന്ന, മിലിറ്റൊയും, അഗ്യുരോയും, പലര്മോയും, തങ്ങളുടെ ജോലികള്‍ക്കൂടി ഭംഗിയാക്കിയിട്ടുണ്ട്. പ്രതിരോധത്തില്‍, അല്പം വിള്ളലുകള്‍ വീണിട്ടുന്ടെങ്കിലും, ആക്രമണവും, പ്രത്യാക്രമണവും, സുന്ദരവും, മനം കവരുന്ന പാസുകളാലും, മിന്നല്‍ മുന്നേറ്റ നീക്കങ്ങളാലും, തങ്ങളുടെ പിഴവുകളെ, തരണം ചെയ്യാന്‍ അര്ജന്ടേനക്കു ആവുന്നുണ്ട്‌. കൂടാതെ അവരുടെ മധ്യനിര, കുറേക്കൂടി, അക്രമാത്മക ശൈലിയാണ് കാഴ്ചവെക്കുന്നത്. ഇതിനു വിപരീതമായി, ബ്രസീല്‍, തങ്ങളുടെ മധ്യ നിരയെ, വീണ്ടും, ഒരു പ്രതിരോധത്തിന്റെ, തോല്ച്ചട്ടക്കൊണ്ടാണ്, മൂടിയിരിക്കുന്നത്. ഈ ശൈലി കൊണ്ടു ഒരു പക്ഷെ ദുന്ഗ വിജയത്തിന്റെ പുതിയ ആയാമങ്ങള്‍ തേടുകയാവാം, പക്ഷെ ദ്രിശ്യവിസ്മയം സൃഷ്ടിക്കുന്ന, ഒരു അനുപമ നൂപുരദ്വനിയായി ഉയരുന്ന സാംബ നൃത്തച്ചുവടുകള്‍, വാര്‍ന്നോലിച്ചു പോകുന്ന സ്ഥിതിവിശേഷമാണ് ഈ പയറ്റില്‍, തെളിയുന്നത്.

# പക്ഷെ, അടവുകള്‍, ഒരിറ്റു പോലും, മാറ്റില്ല, എന്ന് ശടിക്കുന്നവരെയും, പതനതിന്ന്റെ പാതയിലേക്ക്, ഊര്ര്‍ന്നിര്രങ്ങുതാണ്, ഈ ലോക കപ്പ്‌ സാക്ഷ്യം വഹിച്ചത്. ഫാബിയോ കപ്പല്ലോ എന്ന ഇറ്റാലിയന്‍ പരിശീലകന്‍, ഇന്ഗ്ല്ണ്ടിനെ, യോഗ്യത രൌണ്ടുകളിലൂടെ, ഊളിയിട്ടു, നീന്തിച്ചു. തൊട്ടതെലാം പൊന്നായി, വിളയിച്ച്‌, ഇന്ഗ്ലാണ്ട് അനായാസം, കര കയറിയ്യപ്പോള്‍, ഏവരും, ഒരേ സ്വരത്തില്‍ പറഞ്ഞു, ഗാസ്സനീഗ്ഗ, നിര്‍മിച്ച ആ സ്വര്‍ണ കപ്പ്‌, ഈ വര്ഷം, ലണ്ടനിലേക്ക്. പക്ഷെ, യോഗ്യത മത്സരങ്ങളല്ല, യഥാര്‍ത്ഥ കളിയെന്നു, ഇന്ഗ്ലാണ്ട് പഠിച്ചു. ഒരു ൪-൪-൨ എന്ന വൃത്തത്തില്‍ നിന്നും, കാപ്പെല്ലോ, കാലമൊന്നു മാറ്റി ചവിട്ടാന്‍, തയ്യാര്രായതെയില്ല. ആ പിടിവാശി ടീമിന് വിനയായി, ഒടുവില്‍, കഷ്ടിച്ച് ഗ്രൂപ്പ്‌ കടന്ന ടീം, പ്രീ-ക്വരട്ടര്രില്‍, ജര്‍മനിക്കു മുന്പില്‍, കൂപ്പും കുത്തി വീണു. ഇനി കാപ്പെല്ലോ കോച്ചായി, തുടരുമോ, എന്ന കാര്യം തന്നെ സംശയത്തിന്റെ, നിഴലില്‍ നില കൊള്ളുന്നു.  പാളയത്തില്‍ പടയും, പടലപിണക്കങ്ങളും, എല്ലാം തന്നെ ടീമിനെ വേട്ടയാടി. നായക സ്ഥാനം നഷ്ടപെട്ട ജോണ്‍ ടെറി, കപ്പെല്ലോക്കെതിരെ മുറുമുറുപ്പ് കൂടി നടത്തിയതോടെ, ഇന്ഗ്ലാണ്ടിന്റെ പതനം പൂര്‍ണമായി. മറ്റൊരു, ടൂര്‍ണമെന്റില്‍ കൂടി, വാനോളം  പുകഴ്ത്തപ്പെട്ട, ടീം, ഗോള്‍ വരള്‍ച്ചയില്‍ മുങ്ങി, എങ്ങുമെത്താതെ മടങ്ങി.

# വന്‍ താരങ്ങള്‍ തിളങ്ങാതെ പോയ മേളകൂടിയായി, ഈ ലോക കപ്പ്‌. പകുതിയിലേറെ പേര്‍ പരിക്കിനിരയായി, ദക്ഷിണാഫ്രിക്കയിലേക്ക് വണ്ടി കയറാതിരുന്നപ്പോള്‍, മറ്റു പലരും പൂര്‍ണമായും, പരിക്കില്‍ നിന്നും മുക്തരാകാതെ, അര്‍ദ്ധവും, നിരാശപെടുത്തുന്ന, പ്രകടനങ്ങളുമാണ് കാഴ്ചവെച്ചത്. റിയോ ഫെര്ടിനണ്ട്, മൈക്കല്‍ ബല്ലാക്ക്, മൈക്കല്‍ എസ്സിയന്‍, എന്നിങ്ങനെ  പല വമ്പന്‍ താരങ്ങളും പരിക്കുകള്‍ക്ക്  കീഴ്പ്പെട്ടപ്പോള്‍, നഷ്ടമായത് ഉശിരന്‍ വീരന്മാരെയാണ്. പക്ഷെ ഈ വിടവുകള്‍ നികത്താന്‍ തിഎറി ഹെന്റി, വെയ്ന്‍ റൂണി, ക്രിസ്ടിയാണോ റൊണാള്‍ഡോ എന്നീ പടക്കുതിരകല്‍ക്കുമായില്ല. മെസ്സിയൊഴിച്ചാല്‍, വന്‍ കിട താരങ്ങളൊന്നും തന്നെ ശോബിക്കതേ പോയ കായിക മേളയാണിത്‌. നീണ്ട ക്ലബ്‌ സീസണു ശേഷം, പലരും കിതച്ചു കൊണ്ടാണ് ദക്ഷിണാഫ്രിക്കയില്‍ എത്തിയത്. ആ കിതപ്പുകളില്‍ ചെറിയ പരിക്കുകളും, പേശിവലിവുകളും ഒളിച്ചു കിടന്നു. ആര്യന്‍ റോബ്ബന്‍, ഫെര്‍ണാണ്ടോ ടോര്ര്സ്, ദ്രോഗ്ബ, ഫാബ്രെഗാസ്, എന്നീ കളിക്കാര്‍ ഏറ്റിക്കൊണ്ടുവന്ന, പരിക്കുകള്‍, അവരുടെ പരന്ന കളിയെ, ഒതുക്കി. സ്വതവ സിദ്ധ ശൈലിയില്‍, നിന്നും വേറിട്ട്‌ നിന്ന്, കായികക്ഷമതയുടെ പകുതിപോലും, തെളിയിക്കാന്‍ ഇവര്‍ക്കായില്ല. ക്ലബുകള്‍ക്ക് വേണ്ടി നീണ്ട സീസണുകള്‍, കളിച്ചു തിമര്‍ക്കുമ്പോഴും, തങ്ങളുടെ ശരീരങ്ങള്‍, എത്രത്തോള്ളം, അതിന്റെ അലചില്ലുകളും, ശ്വാസം മുട്ടലും, താങ്ങും എന്നതിന്റെ ഒരു വ്യക്തമായ കാഴ്ചപ്പാട് പലര്‍ക്കും നേടാന്‍ കഴിയാതെ പോയി. പ്രൊഫഷണല്‍ ലീഗുകളും, അവയുടെ ഗ്ലാമറും, പ്രസരിപ്പും ഇന്ന് ഒരു യാദ്ധര്ത്യമാണ്. ഒഴിച്ചുകൂടാന്‍ വയ്യാത്ത ഒരു സ്ഥിതിവിശേഷം. അത് കൊണ്ടു ഇതിനോട് പൊരുത്ത പെടുമ്പോഴും, ചില കരുതലുകളും, ചില അടി വരകളും അത്യാവശ്യമാണ്. രാജ്യത്തിന്നു വേണ്ടി ജേഴ്സിയണിയുമ്പോള്‍, അതിന്റെ പ്രൌവ്ടിയും, പ്രസരിപ്പും, ഒന്ന് വേറെതന്നെയാണ്. 

# ചെറുപ്പം കളിയാടിയ മാമാങ്കം കൂടിയായി ഈ ലോക കപ്പ്‌. വയസ്സന്‍മാരെ തട്ടി മാറ്റി, പുതു രക്തം ഊര്ജസ്വലതയോടെ പറന്നുയര്‍ന്നു. വസന്തം വിരിഞ്ഞത്, പുത്തന്‍ ഉണര്‍വ്വും, ചോരത്തിളപ്പും, കൈമുതലായുള്ള ടീമുകള്‍ക്കാനെന്നു കൂടി ഈ പ്രാവശ്യം തെളിയിക്കപ്പെട്ടു. മെസ്സി, ടെവസ്, ഹിഗ്വൈന്‍, മൈക്കല്‍ ബ്രാട്ളി, ജര്‍മനിയുടെ മേസുറ്റ് ഓസില്‍, തോമസ്‌ മ്യുള്ളര്‍,
ഘാനയുടെ കെവിന്‍ പ്രിന്‍സ് ബോട്ടെന്ഗ്, അയെവ്, മെക്സിക്കോയുടെ സേവിയര്‍ ഹെര്നാണ്ട്സ്
എന്നിവര്‍ ഈ ലോക കപ്പിന്റെ 'വണ്ടര്‍ കിട്സാണ്'. ജര്‍മനിയുടെ മൂര്‍ച്ചയേറിയ മുന്നേറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതും, ഈ നിറഞ്ഞു തുളുമ്പുന്ന യുവത്വം തന്നെ. കണ്ണഞ്ചിപ്പിച്ചുകൊണ്ടു, എതിരാളികളുടെ നടുവൊടിക്കുന്ന, മിന്നല്‍ പ്രത്യാക്രമണങ്ങള്‍ നടത്തുന്നതും, ജര്‍മനിയെ വേറിട്ട്‌ നില്‍പ്പിക്കുന്നതും, ഈ യുവ രക്ത്തം തന്നെ. ഓസിലും, മ്യുള്ളരും, പൊടോള്‍സ്കിയും, ക്ലോസേക്കും, ശ്വൈന്‍സ്ടിഗരും ഒത്തു ചേരുമ്പോള്‍, എതിരാളികളെ മരവിപ്പിച്ചു, അവരുടെ ഗോള്‍മുഖത്തേക്ക് ഉശിരന്‍ പാസുകളും, കൃത്യതയാര്‍ന്ന നീക്കങ്ങളും കൊണ്ടു വേട്ട നടത്തുന്ന , ജര്‍മന്‍ പോരാളികള്‍, പേടിസ്വപന്മായാണ് വിഹരിക്കുന്നത്. അതേ സമയം, കിഴവന്മാരുടെ ഒരു സംഘവുമായെത്തിയ, മുന്‍ ചാമ്പ്യന്‍ ഇറ്റലി, ഗ്രൂപ്പ്‌ രൌണ്ടിന്നപ്പുരം കാണാതെ പുര്രത്തു പോയി. മാര്സലോ ലിപ്പി, ജര്‍മനിയില്‍ 2006 -ല്‍ പ്രകടിപ്പിച്ച തന്ത്രങ്ങളപ്പാടെ, തകിടമര്രിഞ്ഞു. 

# സാങ്കേതിക വിദ്യകള്‍, അത്യാവശ്യമായും, ഫുട്ബോളില്‍ ഉപയോഗപ്പെടുത്തണം, എന്ന മുറവിളികള്‍ക്ക് ആക്കം കൂടുകയും ചെയ്തു, ഈ ലോക കപ്പില്‍. റഫറിമാരുടെ പാകപ്പിഴകള്‍ കൊണ്ടു അലങ്ക്രിതമായി ഇത്തവണത്തെ പോരാട്ടങ്ങള്‍. മാലി റഫറി കോമന്‍ കവുളിബാലിയുടെ പിഴവിന്റെ ഫലമായി, സ്ലോവേനിയക്കെതിരെ യു. എസ്. ഏ-ക്ക് ഒരു വിജയ ഗോളാണ് നഷ്ടമായത്. അത് പോലെ ഫ്രാന്‍സിന്റെ സ്റീഫന്‍ ലാന്നോയിയുടെ പിഴവുകള്‍ കാരണം ഐവറി കോസ്റ്റിനെതിരെ കാകയ്ക്ക് രണ്ടാമതൊരു മഞ്ഞ കാര്‍ഡ് കണ്ടു , പോര്ച്ചുഗലിനെതിരെയുള്ള കളിയില്‍ നിന്നും വിട്ടു നില്‍ക്കേണ്ടി വന്നു. കൂടാതെ, ഒറ്റ ദിവസം, രണ്ടു വ്യത്യസ്ത കളികളില്‍, റഫറി/ലൈന്‍സ്മാന്‍മാരുടെ തെറ്റായ തീരുമാനങ്ങള്‍ രണ്ടു ടീമുകളെ സാരമായി ബാധിച്ചു. ലാംപാര്‍ഡ് തൊടുത്ത ഷോട്ട്, ബാരിളിടിച്ചു, ഗോള്‍ വര കടന്നിട്ടും, ജര്‍മനിക്കെതിരെ ഇന്ഗ്ല്ണ്ടിനു ഗോള്‍ വഴങ്ങപ്പെട്ടില്ല. അന്നേരം ജര്‍മനി 2-1 എന്ന സ്കോര്രിനു മുന്നോട്ടു നില്‍ക്കുകയായിരുന്നു. ആ സമനില ഗോള്‍ കൈവിട്ടതോടെ, താളപ്പിഴ നഷ്ട്ടപെട്ട ഇന്ഗ്ലാണ്ട് ഒരിക്കലും, കര കയറ്രിയില്ല. അത് പോലെ, തീര്‍ത്തും ഒരു ഓഫ്‌-സൈഡ്‌ പൊസിഷനില്‍ നിന്നും, മെക്സിക്കൊക്കെതിരെ ടെവസ് നേടിയ ഹെട്ദര്‍, ഇറ്റലിയുടെ റഫറി, രോസ്സെട്ടി ശരിവച്ചു. തോറ്റു പുറത്തായ യിരു ടീമുകള്‍ക്കും നല്‍കാന്‍, ഫിഫ പ്രസിഡന്റ്‌ സെപ്പ് ബ്ലാട്ടരുടെ കൈയില്‍ വെറും മാപ്പ് മാത്രമാണ് ഉണ്ടായിരുന്നത്. പക്ഷെ നഷ്ടപ്പെട്ടവര്‍ക്ക് ഈ സാന്ത്വനമല്ലാതെ കാര്യമായിട്ടും, മറ്റൊന്നും നല്‍കാന്‍ ഫിഫക്കോ, ബ്ലാട്ടര്‍ക്കോ, കഴിഞ്ഞില്ല, ക്രിക്കറ്റും, ടെന്നിസിനും ശേഷം തുര്റന്ന മനസ്സോടെ ഫുട്ബോളിലും, സാങ്കേതിക വിദ്യകള്‍ വേണമെന്ന തീര്‍പ്പാനു, ജനങ്ങള്‍ ആവശ്യപ്പെടുന്നത്. 

# തനതു പാരമ്പര്യം. കത്ത് സൂക്ഷിക്കാന്‍  തന്നെ, ഈ ലോക കപ്പ്‌, ഊന്നല്‍ നല്‍കി. പല ഭാഗത്ത്‌ നിന്നും, മുരുവിലികളുയര്നിട്ടും, വുവുസേല, എന്ന നീണ്ട സംഗീത കുഴല്‍, അതിന്റെ മേല്ക്കൊഴ്മ നില നിര്‍ത്തി. ആയിരം കടന്നലുകള്‍, ഒന്നിച്ചു ഇരമ്പി വരുന്ന തു പോലുള്ള ഒരു പ്രതീതിയാണ് വുവുസേല, സബ്ദതാല്‍ നല്‍കുന്നത്.  

ലോക മേളയില്‍, ഇനി കലശാക്കളില്‍ മാത്രം ബാകി നില്‍കെ, രോമാഞ്ചതിന്നും, ആവേശത്തിന്നും, ഒരു കുറവുമില. ബ്രസീല്‍-അര്‍ജന്റീന എന്ന സ്വപ്ന ഫൈനല്‍ കൂടി, ഒരു സാക്ഷാത്കാരമായി, നിലകൊള്ളുമ്പോള്‍, ഫുട്ബോള്‍, കാല്‍പനികതയില്‍ പുതു കോട്ടകള്‍ പണിയുന്നു. "സുന്ദരമായ കളി" അതിന്റെ എല്ലാ നൂപുര ഭാവത്തോടും, നിര്രപ്പകിട്ടോടും,  ജന കൊടികളെ ലോകമെമ്പാടും കോര്‍ത്തിഇണക്കി, എല്ലാ വന്കരകള്‍ക്കും, ഒരു സംഗീതവും, ഒരു ഭാഷയും, നല്‍കി പരിപോഷിപ്പിച്ചു, മനുഷ്യായുസ്സിന്റെ മുഴുവന്‍ സ്രോതസ്സും ഒരു പന്തിനു പിന്നാലെ പായിക്കുന്നു. ജൂലായ്‌ 11-നു സോക്കര്‍ സിറ്റിയില്‍, അവസാനത്തെ വിസില്‍ മുഴങ്ങി, അടുത്ത ലോക ചാമ്പ്യന്മാരെ, തെരെഞ്ഞെട്ടുക്കുന്നത് വരേ, ലോകം, ആ ഒറ്റ പന്തിനു പിന്നാലെയുള്ള പ്രയാണം, അവസാനിപ്പിക്കുന്നില്ല.