Pages

Showing posts with label ക്രിക്കറ്റ്. Show all posts
Showing posts with label ക്രിക്കറ്റ്. Show all posts

Sunday, April 3, 2011

ലോകം കീഴടക്കിയപ്പോള്‍

അങ്ങനെ നീണ്ട 28 വര്‍ഷത്തെ, കാത്തിരിപ്പിനു ശേഷം, ടീം ഇന്ത്യ ലോക ക്രിക്കറ്റിന്റെ കൊടുമുടിയില്‍, ഒരിക്കല്‍ കൂടി ചുംബിച്ചു. ഏപ്രില്‍ 2, എന്ന തീയതി വരാനിരിക്കുന്ന തലമുറകള്‍ക്ക് ഒരു ചരിത്ര സംഭവവും. നുവാന്‍ കുലസേകരയുടെ പന്തിനെ, ബൌണ്ടറിക്ക് മീതെ പായിച്ചു കൊണ്ട്, ഇന്ത്യന്‍ നായകന്‍, മഹേന്ദ്ര സിംഗ് ധോണി, 1983-ല്‍ കപില്‍ ദേവിന്റെ ചെകുത്താന്മാര്‍ നേടിയെടുത്ത മേധാവിത്വം, ഒരു തനിയാവര്‍ത്തനമാക്കി. 1983-ല്‍ ലോര്‍ഡ്സിലെ ആ ചരിത്ര വിജയം, ഇന്ത്യന്‍ ക്രിക്കറ്റിനു പുതിയ വാതായനങ്ങളാണ് തുറന്നുവിട്ടത്. മുംബൈ വാണ്‍ഖെടെ സ്റ്റേഡിയത്തില്‍, കുറിക്കപ്പെട്ടത് ഒരു മഹായജ്ഞത്തിന്റെ പരിസമാപ്ത്യാണ്. 1983-നു ശേഷം, നടന്ന ആറു ലോക കപ്പിലും, ഇന്ത്യ പല സുപ്രധാന ഘട്ടങ്ങളിലും വഴുതി വീണു. ലോക കുടുമുടിയില്‍, തിരികെ എത്താനുള്ള ഈ വെംബല്ലില്‍, പല വട്ടം കാലിടറിയപ്പോള്‍, പൊലിഞ്ഞത് നൂറു കോടി ജനങ്ങളുടെ സ്വപ്നങ്ങളും, പ്രതീക്ഷകളുമാണ്. അത് കൊണ്ട്, 2011-ലോക കപ്പ്‌ നേടുക എന്ന ഉറച്ച ലക്ഷ്യത്തോടെയുള്ള അശ്വമേധം, പൂര്‍ണ്ണ വിശ്വാസത്തോടെയാണ്, ധോണിയും സംഘവും, തുടങ്ങിവെച്ചത്. 

ഗ്രൂപ്പ് ഘട്ടത്തില്‍, ബംഗ്ലാദേശിനെയും, അയര്‍ലന്‍ഡിനെയും, ഓറഞ്ച് പടയാളികളായ ഹോളണ്ടിനെയും, വെസ്റ്റ് ഇന്‍ഡീസിനെയും, കീഴടക്കികൊണ്ട് മുന്നേറിയ ഇന്ത്യ, പക്ഷെ ദക്ഷിണാഫ്രിക്കക്ക് മുന്നില്‍ നിലം പതിച്ചു. നായകന്‍ ആണ്ട്രൂ സ്ട്രോസ്സിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ ചിറകിലേറി, വിജയത്തിലേക്ക് ചീറിപാഞ്ഞ ഇംഗ്ലണ്ടിനെ, അവസാന പന്തില്‍ സമനിലയില്‍ കുരുക്കി. പക്ഷെ, ഗ്രൂപ്പ് പോരാട്ടങ്ങളുടെ പല അത്യാസന്ന ഘട്ടങ്ങളിലും ഇന്ത്യക്ക് അടി പതറുന്നതായി കാണപ്പെട്ടു. തങ്ങളുടെ ടീം കോമ്പിനേഷനില്‍, ഒരു പൂര്‍ണത കൈവരിക്കാന്‍, ചില ബുദ്ധിമുട്ടുകള്‍ നേരിട്ടും,  ബാറ്റിംഗ് തകര്‍ച്ചകള്‍ ഉള്‍ക്കൊണ്ടും, തങ്ങളുടെ 'അക്കിലിസ് ഹീലായ' ഫീല്‍ഡിങ്ങില്‍ മുങ്ങിപ്പൊങ്ങിയും നീങ്ങിയപ്പോള്‍, 'അതികായെരെന്നും', ടൂര്‍ണമെന്റ് ജയിക്കാനുള്ള ഏറ്റവും കെല്‍പ്പുള്ള ടീം എന്നുമൊക്കെയുള്ള നാമധേയങ്ങള്‍, ചിറകൊടിഞ്ഞു വീഴുമൊ എന്നുള്ള സംശയങ്ങള്‍ മുളച്ചു പൊങ്ങി. മികവുറ്റതും, കറുത്തതുമായ ഒരു ബാറ്റിംഗ് നിരയും കൊണ്ടാണ്, ഇന്ത്യ തങ്ങളുടെ മേധാവിത്വമുറപ്പാക്കാന്‍, ഇറങ്ങി തിരിച്ചത്. ഏഴാം വിക്കറ്റ് വരെ ശക്തരായ ഒരു ബാറ്റിംഗ് നിര, മറ്റു രാജ്യങ്ങല്‍ക്കില്ലായിരുന്നു. ഈ ബാറ്റിംഗ് നിരയാണ്, ബൌളിങ്ങിലെയും, ഫീല്‍ഡിങ്ങിലെയും, പഴുതുകളും, പോരായ്മകളും അടച്ചു, ടീമിന്റെ വിജയസാധ്യതകള്‍ പരമാവധി ഉയര്‍ത്തിയത്‌. പക്ഷെ, ടോസ് നേടി കൂറ്റന്‍ സ്കോറുകള്‍ വാരിക്കൂട്ടിയിട്ടും, ഇംഗ്ലണ്ട് അതിനെ മറികടക്കാന്‍ വാക്ക് വരെയെത്തി. കൂടാതെ, 5 ഓവറുകളുടെ "ബാറ്റിംഗ് പവര്‍പ്ലേ" ഒരു പഴത്തൊലിയായി  മാറി. കൂറ്റന്‍ അടികള്‍ക്ക് ശ്രമിച്ചു, മൂന്നും-നാലും വിക്കറ്റുകള്‍ നഷ്ടപ്പെടുന്ന കാഴ്ചയാണ്,  ദക്ഷിണാഫ്രിക്കക്കും, വെസ്റ്റ് ഇന്‍ഡീസിനുമെതിരെ നമുക്ക് കാണാന്‍ കഴിഞ്ഞത്. കൂടാതെ, മൂന്നു പേസ്-ഒരു സ്പിന്നര്‍ എന്ന നിരയാണോ, അതൊ രണ്ടു പേസ്-രണ്ടു സ്പിന്നര്‍ എന്ന കൂട്ടുകെട്ടാണോ നല്ലത് എന്ന ചോദ്യം, പല കുറി തെളിഞ്ഞു വന്നു. ആ ഒരു പല്ലവി മുഴുമിക്കാന്‍ കഴിയാതെ കിങ്കര്‍ത്തവ്യത നില കൊണ്ടിട്ടും, അതില്‍ വേവലാതിപ്പെടാതെ ഏറ്റവും അനിവാര്യമായ, സ്ഥിഗതികള്‍ക്ക് അനുസൃതമായ കൂട്ടുകെട്ടാണ് ധോണി തിരഞ്ഞെടുത്തത്. അത് ചില നേര പാളിയെങ്കിലും, 'നോക്ക്-ഔട്ട്‌' ഘട്ടം മുതല്‍ ആ തന്ത്രങ്ങള്‍ ഫലങ്ങള്‍ കൊയ്യാന്‍ തുടങ്ങി. കൂടാതെ, ഫീല്‍ഡിങ്ങിന്റെ നിരവാരമേറെ മെച്ചപ്പെടുത്തി, ഗ്രൗണ്ടില്‍ ഉഴുതു മറിഞ്ഞു, ബൌണ്ടറികള്‍ മാത്രമല്ല വറ്റിച്ചത്, സിംഗിളുകളും പലപ്പോഴായി വരണ്ടു. 

സച്ചിന്‍-ഒരു നിത്യ വിസ്മയം:

ഒരു തരത്തില്‍, ഇന്ത്യക്കീ ലോക കപ്പ്‌ ഒരു തിരിച്ചു പിടിക്കല്‍ കൂടിയായിരുന്നു. അവസാനമായി 1983-ല്‍ കപ്പ്‌ നേടി, ഏകദിന ക്രിക്കറ്റിനു പുതിയ മാനങ്ങള്‍ സമ്മാനിച്ചതിന് ശേഷം ഒരു നീണ്ട വിടവായിരുന്നു. ആ ലോക കപ്പിന്നും, ഇന്നത്തെ ദിവസത്തിനുമിടയില്‍ നട്ടെല്ലായി, നെടുംതൂണായി നിലയുറപ്പിച്ച പോരാളിയാണ്, സച്ചിന്‍ ടെന്‍ഡുല്കര്‍. പാകിസ്ഥാനെതിരെ 'തീ കൊണ്ട് മാമോദിസ' മുങ്ങി, 21 കൊല്ലമായി തന്റെ വിസ്മയങ്ങള്‍ക്ക് അവധി നല്‍കാതെ, എന്നും ചലിക്കുന്ന ഒരു നിതാന്ത യന്ത്രം. ആ 'കുരുന്നു പ്രതിഭ' ഇന്നൊരു പ്രതിഭാസമായി മാറിയിരിക്കുന്നു. ബാറ്റിംഗ് റെക്കോര്‍ഡുകള്‍ ഒന്നൊന്നായി കീഴടക്കി മുന്നേറിയപ്പോഴും, ഒരു തീരാ നഷ്ടം എന്നും സച്ചിനെ അലട്ടി കൊണ്ടേയിരുന്നു-ഒരു ലോക ജേതാവായ ടീമിന്റെ ഭാഗമാവാനുള്ള ഭാഗ്യം. 1992 മുതല്‍ ലോക കപ്പ്‌ ടീമുകളില്‍ കളിച്ചു, 5 ടൂര്‍ണമെന്റുകളില്‍, നിരാശ മാത്രം കൈവന്നതിനു ശേഷമാണ്, ഒരവസാന അങ്കത്തിനു സച്ചിന്‍ തന്റെ ആറാം ലോക കപ്പിനിറങ്ങിയത്. ലോക കപ്പുകളിലും, സച്ചിന്റെ ഒറ്റയാന്‍ പോരാട്ടങ്ങള്‍ കണ്ണഞ്ചിപ്പിച്ചു. 1996-ലും, 2003-ലും ഏറ്റവും കൂടുതല്‍ റണ്‍സ്. ഒരു നിശ്ചയദാര്‍ട്യത്തോടെ, ആലോചിച്ചുറപ്പിച്ച മനസ്സോടും കൂടിയാണ്, സച്ചിന്‍ തന്റെ ആറാം പോരാട്ടത്തിനു കളത്തിലിറങ്ങിയത്. അവസാനം 2 സെഞ്ചുറിയും, രണ്ടു അര്‍ദ്ധ-സെഞ്ചുറികളോടും കൂടിയാണ്, സച്ചിന്‍ ഫൈനല്‍ മത്സരത്തില്‍ പ്രവേശിച്ചത്‌. ഫൈനലില്‍ ലസിത് മലിംഗയുടെ, ഔട്ട്‌-സ്വിന്ഗ്രിലൂടെ, വിക്കറ്റിനു പിന്നില്‍, സംഗക്കാരക്ക് ക്യാച് നല്‍കി 18 റണ്‍സിന് പുറത്താകുമ്പോള്‍, ഒരു പക്ഷെ തന്റെ അവസാന ലോക കപ്പില്‍, കൊടുമുടിയിലെത്താന്‍ കഴിയുമോ എന്ന് കൂടി സച്ചിന്‍ സംശയിചിട്ടുണ്ടാകണം. പക്ഷെ, 21 വര്‍ഷമായി, നിസ്വാര്‍ത്ഥതയോടെ പോരാടുന്ന, പടയാളിക്കായി, ടീമിലെ മറ്റു 14 പേരും സമ്മാനം നല്‍കാന്‍ തിരുമാനിക്കുകയായിരുന്നു. ഗൌതം ഗംഭീറും, ക്യാപ്റ്റന്‍ ധോണിയും, യുവരാജും, കൊഹലിയും, സഹീര്‍ ഖാനും, ഹര്‍ഭജന്‍ സിങ്ങുമെല്ലാം, ലോക കപ്പ്‌ സച്ചിന് നേടിക്കൊടുക്കാന്‍ കച്ചമുര്രുക്കുകയും  ചെയ്തു. ശ്രീലങ്കയുടെ സ്കോറിനെ മാറി കടന്നു, 275 എന്ന ലക്ഷ്യം നേടാന്‍ ഗംഭീറും, ധോണിയും, കോഹ്ലിയും നടത്തിയ    പ്രായണത്തിലൂടെ ഇന്ത്യ ലോകത്തിന്റെ നെറകിലെത്തിയപ്പോള്‍, സച്ചിന്റെ ജീവിതാഭിലാഷം സഫലീകരിക്കപ്പെടുകയായിരുന്നു. താന്‍ ജനിച്ച്, കളി പഠിച്ചു, ചെറുപ്പത്തിന്റെ സിംഹഭാഗവും ചെലവഴിച്ച, മുംബൈ മണ്ണില്‍, ഒരു ലോക കപ്പ്‌ ജയം. ലോക കപ്പ്‌' വിജയത്തിന് ശേഷം സച്ചിനെ തോളിലേറ്റി ടീമിലെ യുവ തുര്‍ക്കികള്‍ സ്റ്റേഡിയം വലംവെച്ചു. അതിന്റെ ഒരു രസതന്ത്രം സഞ്ജയ്‌ മഞ്ജരേക്കര്‍ വിരാട്ട് കൊഹ്ലിയില്‍ നിന്നും തിരക്കിയപ്പോള്‍, "നീണ്ട 21 വര്‍ഷം നാടിന്‍റെ പ്രതീക്ഷകളുടെയും, സ്വപ്നങ്ങളുടെയും ഭാരമേന്തിയ ഒരു ധീര പോരാളിയാണ് സച്ചിന്‍. അങ്ങനെയുള്ള ആ പോരാളിയെ  കുറച്ചു നേരത്തേക്ക് തങ്ങള്‍ തോളില്‍ എത്തിയപ്പോള്‍, അതൊരു കടംതീര്‍ക്കല്‍ കൂടിയാകുന്നു". ഇതില്‍ കൂടുതല്‍, എന്ത് വാക്കുകളാണ് സച്ചിന്‍ എന്ന മഹാപ്രതിഭയെ കുറിച്ച് പറയാന്‍ വേണ്ടത്!! ഇനിയും പല അങ്കങ്ങള്‍ക്കും തയ്യാറാകുമ്പോഴും, നേടാനുള്ള കൊടുമുടികളുടെ ദൂരം പതിന്മടങ്ങാക്കുകയും ചെയ്യുമ്പോഴും, സച്ചിന്‍ ഏപ്രില്‍-2 എന്ന സുവര്‍ണ്ണ തീയതിയെ, എന്നും നെഞ്ചില്‍ സൂക്ഷിക്കും. 

കൂറ്റന്‍ സ്കോറ്കള്‍ക്ക് അതിവേഗം അസ്ഥിവാരമിട്ട സെഹവാഗ്, നേടുംതൂണായ ഗംഭീര്‍, ചെറുപ്പമാണെകിലും മനക്കരുത്തില്‍ അരക്കിട്ടുറപ്പിച്ച കൊഹലി, മുന്നൂറിലേറെ റണ്‍സും, തന്റെ ത്വരിതമായ ശൈലിയില്‍, ഇടം കൈയ്യന്‍ സ്പിന്നിലൂടെ 13 വിക്കറ്റുകള്‍, യുവരാജ് സിങ്ങു (ടൂര്‍ണമെന്റില്‍  4 'മാന്‍ ഓഫ് ദി മാച്ച്' പുരസ്കാരങ്ങള്‍ ജയിച്ച ശേഷം, യുവി മൊത്തം ടൂര്‍ണമെന്റിലെ താരമായി), ഉശിരന്‍ ഫീല്‍ഡിങ്ങും, വാലട്ടതിനു മുന്‍പ് ഊക്കം നല്‍കുന്ന റൈന, സിദ്ധിയോടെ ബൌളിങ്ങിന്റെ കുന്തമുനയായി, പുതിയ പന്തും, പഴയ പന്തും, വ്യവസ്ഥാപന രൂപമായും, മറിച്ചും, സ്വിങ്ങു ചെയ്യാന്‍ കഴിവുള്ള, പേസ് നിരയില്‍, സ്ട്രൈക്കരായ സഹീര്‍ ഖാന്‍, ഓഫ്‌-സ്പിന്‍ താരം ഹര്‍ഭജന്‍, ഇടവും-വലവും പേസ് ബൌളര്‍മാരായ മുനാഫും, നെഹ്രയും എല്ലാം തങ്ങളുടെ വേഷങ്ങളില്‍ വേണ്ടുവോളം നിറഞ്ഞു കളിച്ചു. രണ്ടു പ്രാവശ്യം മാത്രം അവസരം ലഭിച്ച വലം കൈയ്യന്‍ ഓഫ്‌-സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍, മങ്ങി പോയെങ്കിലും ടീമിന്റെ ഭാഗമായ യൂസുഫ് പത്താന്‍, പിയുഷ് ചാവ്ല, കേരളത്തിന്റെ സ്വന്തം താരമായ ശ്രീശാന്ത്‌........എല്ലാവരും കിണഞ്ഞു ശ്രമിച്ചു. ഈ പതിനാലു പേരെയും, കഴിവോടെയും, ദീര്‍ഘ വീക്ഷണത്തോടെയും, തന്ത്രങ്ങള്‍ നെയ്തെടുത്തും, അവ നടപ്പിലാക്കിയും, നയിച്ച നായകന്‍ മഹേന്ദ്ര സിംഗ് ധോണി. ഇതാണ്, ഇന്ത്യ ടീമിന്റെ വിജയ രഹസ്യം.

പക്ഷെ, വെറും പതിനഞ്ചു പേര്‍ ഒത്തുചേര്‍ന്നത് കൊണ്ട് മാത്രമായില്ല. ശരിയായ നിര്‍ദേശങ്ങളും, കാഴ്ചപാടും, തന്ത്രങ്ങളും കൂടിച്ചേര്‍ന്നാല്‍ മാത്രമേ ഒരു ടീമിന് മുന്നേറാന്‍ സാധിക്കുകയുള്ളൂ. അതാണ്‌, ഗാരി കിര്‍സ്റെന്‍ എന്നാ പരിശീലകനിലൂടെ, ഇന്ത്യക്ക് ലഭിച്ചത്. സാഹചര്യങ്ങളെ വേണ്ട വിധം മനസ്സിലാക്കി, അതിനോട് മല്ലിടിച്ചു, പറന്നുയരാനുള്ള, യുക്തിയും, മന്ത്രങ്ങളുമാണ്, കിര്‍സ്റെന്‍ ഇന്ത്യന്‍ ടീമിന് പകര്‍ന്നു നല്‍കിയത്. കിര്‍സ്റെനെ സഹായിക്കുന്ന പാടി അപ്ടന്‍ എന്ന അസിസ്റ്റന്റ്‌ കോച്ചും, പിന്നെ ബൌളിംഗ് പരിശീലകനായ എറിക് സിമ്മന്സുമെല്ലാം തന്നെ ഈ ഐതിഹാസിക ജയത്തിന്റെ തുല്യ പങ്കാളികളാണ്.


സമ്മര്‍ദ്ദത്തിനു മീതെ പറക്കുന്നവര്‍:


ലോക കപ്പു പോലെയുള്ള, തീക്ഷ്ണമായ കളിയരങ്ങുകളില്‍, സമ്മര്‍ദ്ദം എന്നും ഒരു ഒഴിച്ച് കൂടാനാകാത്ത ഘടകമാണ്. കായിക പോരാട്ടങ്ങള്‍ വെറും മൈതാനത്തില്‍ മാത്രമല്ല അരങ്ങേറുന്നത്. വലിയൊരു ഭാഗവും, മനസ്സിന്റെ ഒരു പോരാട്ടം കൂടിയാണത്. സമ്മര്‍ദത്തെ ഏറ്റവും നന്നായി പ്രതിയോഗിച്ചു, വിജയം കൈ വരിക്കുന്ന നൂതന തന്ത്രം. അവിടെയാണ് പലപ്പോഴും, കളി നിയന്ത്രിക്കപ്പെടുന്നത്. തീയില്‍ കുരുക്കുന്ന, യഥാര്‍ത്ഥ ഇരുമ്പിനെ പോലെയുള്ള മനക്കട്ടി. ഞെരുങ്ങുന്ന മത്സരങ്ങളില്‍, ഈ സമ്മര്‍ദത്തിനു കീഴടങ്ങാത്ത ടീമുകളാണ്, പലപ്പോഴും മറു കരയിലെത്തുന്നത്. ഈ ലോക കപ്പിലും, അതിനു മുന്‍പും, ഇന്ത്യക്ക്, സമ്മര്‍ദത്തിനു മേല്‍ ആധിപത്യമുറപ്പിക്കാന്‍ പല വട്ടം കഴിഞ്ഞിട്ടുണ്ട്. സ്വന്തം കഴിവുകളില്‍ ഉറച്ച ആത്മവിശ്വാസവും, ഇതു സാഹചര്യവും മറികടക്കാം എന്നുള്ള ബോധവുമുണ്ടെങ്കില്‍, ഏതു വന്മാരങ്ങളെയും കടപുഴക്കാം എന്ന സങ്കല്‍പ്പമാണ്, ധോണി-കിര്‍സ്റെന്‍ കൂട്ടുകെട്ടില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നത്. അതിന്റെ ഫലങ്ങള്‍ വിദേശ മണ്ണില്‍ ടെസ്റ്റ്‌ ജയങ്ങള്‍, ഏകദിന പ്രകടങ്ങള്‍ എന്നിവയില്‍ കഴിഞ്ഞ കുറച്ചു സമയമായി കാണപെടുകയും ചെയ്യുന്നുണ്ട്. സമ്മര്‍ദത്തെ സ്പോണ്‍ജു പോലെ ഒപ്പിയെടുക്കാനുള്ള മനക്കരുത്താണ് ലോക കപ്പിന്റെ 'നോക്ക്-ഔട്ട്‌' റൌണ്ടിലെ മൂന്നു സുപ്രധാന മത്സരങ്ങളിലും പ്രകടമായത്. ക്വാര്‍ടറില്‍    ഓസ്ട്രേലിയക്കെതിരെ 260 ഓളം റണ്‍സിന്റെ ലക്ഷ്യം പിന്തുടര്‍ന്ന് നേടിയപ്പോഴും, പാകിസ്ഥാനെതിരെ കടുത്ത സെമിയില്‍, 260 റണ്‍സ് പ്രതിരോധിച്ചു, 10 വിക്കറ്റുകള്‍ വീഴ്ത്തിയതും, ഇതിന്റെ ഭാഗമാണ്. വിധി നിര്‍ണയിക്കുന്ന ഫൈനലില്‍ ഒരിക്കല്‍ കൂടി, തുടക്ക വിക്കറ്റുകള്‍ നഷ്ടപ്പെട്ടിട്ടും, 275 എന്ന ലക്ഷ്യം നേടിയെടുത്തു, മനക്കരുത്തും വിശ്വാസവും, ഇന്ത്യയെ പടിപ്പടിയായി മുകളിലേക്കുയര്‍ത്തി. അങ്ങനെ മാനസിക പ്രകേതത്തിലും, ടീം ഇന്ത്യ മുന്‍പന്തിയിലായി.                  

കായിക വിജയങ്ങള്‍ക്ക് ഒരു transcendental-എഫ്ഫക്റ്റ്‌ എന്നുമുണ്ടായിട്ടുണ്ട്. പലപ്പോഴും, ജീവിത സാഹചര്യങ്ങള്‍ സങ്കീര്‍ണമായ, വറുതി കൊണ്ട് പൊറുതി മുട്ടുന്ന ഒരു ജനതയ്ക്ക്, ഒരു താല്‍ക്കാലിക ആശ്വാസമാണ് കായിക വിജയങ്ങള്‍. പലപ്പോഴും ഒളിമ്പിക് മെഡലുകള്‍ നേടുമ്പോഴും, ലോക കപ്പ്‌ കിരീടങ്ങള്‍ ചൂടുമ്പോഴും, ഈ മാസ്മരിക ശക്തി ഉയര്‍ന്നു വന്നിട്ടുമുണ്ട്. പട്ടിണിയും, ദുരിതവും കളമാടുമ്പോഴും, ദൈനന്ദിന ജീവിത സമരങ്ങളില്‍ മല്ലിടിക്കുമ്പോഴും, മഹത്തായ കായിക വിജയങ്ങള്‍, ജനലക്ഷങ്ങളെ അല്പ്പനെരത്തെക്കെങ്കിലും, ഒരു മാസ്മരികാനുഭൂതി നല്‍കിക്കൊണ്ട്, ഒരു ഉയര്തെഴുനെല്പ്പിനു ആക്കം കൂട്ടുകയും ചെയ്യാറുണ്ട്. 2006-ല ലോക കപ്പ്‌ ഫുട്ബോള്‍ കിരീടം നേടുമ്പോള്‍, ഇറ്റലിയുടെ ആഭ്യന്തര ഫുട്ബോള്‍ മേഖല തകര്‍ച്ചയുടെ വക്കിലായിരുന്നു. അഴിമതിയും, വാതു വെപ്പും മറ്റും കൊണ്ട്, പല പേരെടുത്ത ക്ലബ്ബുകളും കരിനിഴലില്‍ കഴിയുകയായിരുന്ന ഇത്തരമൊരു സാഹചര്യത്തിലാണ്, കാന്നവാരോയുടെ നേതൃത്വത്തില്‍ ലോക കപ്പ്‌ സ്വന്തമാക്കുന്നത്. നൂറ്റിയിരുപതു കോടി ജനങ്ങളുടെ സ്വപ്നങ്ങളെയും,  ആകാംക്ഷകളെയും ചിറകിലേറ്റി ധോണിയും സംഘവും നേടിയെടുത്തതും ആ ഒരു മാസ്മരികാനുഭൂതിയാണ്. ജനാഭിലാഷവും, ഒരു രാജ്യത്തിന്റെ അഭിമാന ചരിത്ര വേളയും,  ലോകം കീഴടക്കിയ ഒരു സംഘത്തിന്റെ മൊത്തത്തില്ലുള്ള ഒരു പ്രാതിനിധ്യ സ്വഭാവവും എല്ലാം ഗണിച്ചു നോക്കുമ്പോള്‍, 2011 ക്രിക്കറ്റ് ലോക കപ്പ്‌ വിജയം, ഒരു തരം 'release'(മുക്തി) അനുഭവമാണ് പ്രധാനം ചെയ്യുന്നത്. അടിപൊളി ഗ്ലാമറിന്റെ കണ്ണഞ്ചിപിക്കുന്ന, ട്വന്റി-ട്വന്റി ലോകം, ഏകദിന 50-ഓവര്‍ ക്രിക്കറ്റിനു മരണമൊഴി മുഴകിയിട്ടും, ചരമകുറിപ്പുകള്‍ എഴുതിയിട്ടും, ആ 'മായാ ലോകം' വിജയം കണ്ടില്ല. 50 ഓവര്‍, ക്രിക്കറ്റിനു ഇനിയും ജീവനുണ്ടെന്നും, കളിയുടെ മൂന്ന് തരം മേഖലകളും, കുറച്ചു കൂടെ ആസൂത്രണങ്ങളോടെയും, വ്യവസ്ഥയോടെയും നിലനില്‍ക്കാം എന്നും അരക്കിട്ടുറപ്പിക്കപെടുകയായിരുന്നു, ഈ ലോക കപ്പില്‍.       

അങ്ങനെ ദേശീയത ഒരു പുതിയ മാനം കണ്ടെത്തുന്നു. എന്നാല്‍ സ്ഥാപിത താല്‍പ്പര്യങ്ങളും, വിപണിയുടെ മൂല്യ-വ്യവസ്ഥകളും, ഈ വിജയത്തിന് പുതിയ ലക്ഷ്യങ്ങളാണ് കല്‍പ്പിക്കുന്നത്. ലോക കപ്പ്‌ ജയത്തോടെ ഇന്ത്യന്‍ ടീമിന്റെ 'ബ്രാന്‍ഡ് വാല്യു' പതിന്മടങ്ങ്‌ വര്‍ധിക്കുമ്പോള്‍, അതിനെയെങ്ങനെ പരമാവധി ചൂഷണം ചെയ്തു, പ്രയോജനപ്പെട്ടുത്താം എന്നും ഇത്തരം സ്ഥാപിത താല്പ്പര്യങ്ങലുള്ള ശക്തികള്‍ ആര്‍ജവത്തോടെ ആലോചിച്ചു, കച്ചകെട്ടി ഇറങ്ങുന്നുമുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ്, മാധ്യമങ്ങളുടെയും, വിപണിയുടെയും നീക്ക്-പോക്കുകള്‍. അങ്ങനെ വരുമ്പോള്‍, പല വട്ടം ദേശീയത ബലാല്‍ക്കാരമായി, കുത്തിനിറച്ചു, ആരാധകരെ തരം തിരിച്ചു കാണിക്കുന്ന ഒരു വ്യവസ്ഥയും അരങ്ങത്തുണ്ട്‌. ഈ നൂലാ-മാലയിലൂടെയാണ് പുരോഗമന ചിന്താഗതിയെ തിരിച്ചുവിട്ടു, കായിക വിജയങ്ങളെയും, പോരാട്ടങ്ങളെയും, അതിരു കവിയാതെ കാക്കേണ്ട ഒരു പൊതു താല്‍പ്പര്യം, സൌഹാര്‍ദത്തിനായും, മത മൈത്രിക്കായും നില നില്‍ക്കുന്നത്. അതുപ്പോലെ തന്നെ ഓരോ കായിക-ക്രിക്കറ്റ് ആരാധകനും-ആസ്വാദകനും, ആഗ്രഹിക്കുന്നതും, ആവശ്യപ്പെടുന്നതും മറ്റൊന്നുമല്ല.           

Sunday, March 27, 2011

കളി കാര്യമാകുമ്പോള്‍

"Nobody Died, I Just Lost A Tennis Match" - Boris Becker


തുടര്‍ച്ചയായ രണ്ടു വര്ഷം വിംബിള്‍ഡന്‍ പുരുഷ വിഭാഗം സിംഗില്‍സ് കിരീടം നേടിയ ശേഷം, 1987 -ല്‍ പീറ്റര്‍ ഡൂഹനോട് ആദ്യ റൗണ്ടില്‍, പരാജയപ്പെട്ടു പുറത്തായപ്പോള്‍, ബോറിസ് ബെക്കര്‍ പറഞ്ഞ വാക്കുകളാണിത്. ഇതിന്റെ സാരാംശം,താന്‍ തോറ്റത് കൊണ്ട്, ലോകമൊന്നുമിടിഞ്ഞു വീണിട്ടില്ല എന്ന് ബോധ്യപ്പെടുത്തലാണ്. 30 മാര്‍ച്ച്‌ എന്ന തീയതി ഇങ്ങടുത്തെത്തുമ്പോള്‍, പഞ്ജാബിലെ മൊഹാലിയിലെ, പീ.സി-എ സ്റ്റേഡിയത്തില്‍ കാഹളമുയരുമ്പോള്‍, ഓര്‍മ്മവരുന്നത്‌ ബെക്കറിന്റെ ഈ വാക്കുകളാണ്. 


ഒടുവില്‍, പ്രതീക്ഷകള്‍ക്കും, ആകാംക്ഷകള്‍ക്കും, വിരാമമിട്ടുകൊണ്ട് ആ ദിവസം വരുകയായി. 2011 ലോക കപ്പ്‌ ക്രിക്കറ്റ് മാമാങ്കം അരങ്ങേറിയത് മുതല്‍, ഏവരും ഉറ്റു നോക്കുകയും,  കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരിക്കുകയും, കണക്കുകൂട്ടുകയും ചെയ്ത, മനസ്സിന്റെ മണിച്ചെപ്പില്‍, നെയ്തെടുത്ത സ്വപ്നം. ഇന്ത്യയും, പാകിസ്താനും കളിക്കളത്തില്‍ നേര്‍ക്കുനേര്‍. ധാക്കയില്‍ പാകിസ്താന്‍ വെസ്റ്റ് ഇന്‍ഡീസിനെയും, അഹമദാബാദില്‍ ഇന്ത്യ ഓസ്ട്രെലിയയെയും, വിഴീതിയപ്പോള്‍, തെളിഞ്ഞത് ഈ പോരാട്ടമാണ്. മാര്‍ച്ച്‌ 30-നു മൊഹാലിയില്‍, ലോക കപ്പിന്റെ രണ്ടാം സെമിയില്‍, ഈ രണ്ടു, വന്‍ ക്രിക്കറ്റ് ശക്തികളും, മാറ്റുരയ്ക്കും. ക്രിക്കറ്റ് ലോകത്തിന്റെ കൊടുമുടിയില്‍, വിജയശ്രീലാളിതരായി, നാല് വര്‍ഷക്കാലം വാഴാനുള്ള സുവര്‍ണ്ണാവസരത്തിന്റെ, അവകാശത്തിനായുള്ള, പോരാട്ടത്തിലേക്ക് കടന്നുകൂടാനുള്ള, അധികാരം.       


ക്രിക്കറ്റ്‌ ചരിത്രത്തില്‍ ഇന്ത്യ-പാക് മത്സരങ്ങള്‍ എന്നും, വീറോടും, വാശിയോടുമാണ് അരങ്ങേറിയിട്ടുള്ളത്. ഇരു രാജ്യങ്ങളുടെയും, സ്വാതന്ത്ര്യത്തിനു ശേഷം ടെസ്റ്റ്‌-ഏകദിന മറ്റും ഇപ്പോഴത്തെ പുതിയ പതിപ്പായ ട്വെന്റി-ട്വെന്റിയില്‍ വരെ പല കരുത്തുറ്റതും, നെഞ്ചിടിപ്പുകള്‍ പല തവണ വേലിയേറ്റം നടത്തിയ പാരമ്പര്യവുമാണ് ഇരു രാജ്യങ്ങളും കളിയരങ്ങില്‍, പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. പൊതുവേയുള്ള ഇരുവരും തമ്മിലുള്ള പരമ്പരകള്‍ എന്നും മറക്കാന്നാവാത്തതായിരുന്നു. രണ്ടു രാജ്യങ്ങളും, കൊമ്പുകോര്‍ത്തപ്പോള്‍ എന്നും, ആവേശഭരിതമായ പോരാട്ടങ്ങളാണ്, ബാക്കിപത്രമായത്. ഏകദിന ലോക കപ്പില്‍, ഈ പോരാട്ടങ്ങളുടെ, നിറവും, പകിട്ടും, പല മടങ്ങാണ് വര്‍ധിക്കുന്നത്. 1992 മുതല്‍ 2003 വരെയുള്ള, തുടര്‍ച്ചയായ 4 ലോക കപ്പിലും, ഇന്ത്യ-പാക് മത്സരങ്ങള്‍ അരങ്ങേറുകയും, ഇവയെല്ലാത്തിലും, ജയം ഇന്ത്യയുടെ ഭാഗത്തുമായിരുന്നു. ഇതില്‍ രണ്ടെണ്ണം, ഗ്രൂപ്പ് ഘട്ടത്തിലായിരുന്നപ്പോള്‍, മറ്റു രണ്ടും, നോക്ക്-ഔട്ട്‌ മത്സരങ്ങളായിരുന്നു. ഈ പത്താം ലോക കപ്പില്‍, ഈ രണ്ടു രാജ്യങ്ങളും ഏറ്റുമുട്ടുമ്പോള്‍, വെറും 'മറ്റൊരു കളിയെന്നതിനെക്കാളുപരി', ഒരു നയതന്ത്രാഭ്യാസം കൂടിയാണ്, മൊഹാലിയില്‍ അരങ്ങുതകര്‍ക്കുക. ഇരു രാജ്യങ്ങളുടെ ഭരണ തലവന്മാര്‍, മുതല്‍ സാധാരണ കാണികള്‍, വരെ അണിചേരുന്ന ഒരു മഹായത്നം. കോടികള്‍ ടെലിവിഷനിലൂടെയും, ഇന്റെര്‍നെറ്റിലൂടെയും, റേഡിയോവിലൂടെയും, പങ്കാളികളാകുമ്പോള്‍, തിളച്ചുമറിയുന്ന, ഒരു വറചട്ടിയാകും, കളിയരങ്ങ്. 

എന്നാല്‍ കളിയെന്നതിനെക്കാളുപരി, ഒരു യാഥാര്‍ത യുദ്ധമാണ്, ഇന്ത്യ-പാകിസ്താന്‍ മത്സരങ്ങള്‍ എന്നുവരുത്തില്‍, കളിയരങ്ങുകള്‍, പോര്‍ക്കളങ്ങളാക്കാനുള്ള ഒരു ഗ്ലാഡ്യറ്റൊരിയാല്‍ മനോഭാവം. ധ്വിപക്ഷീയമായി പല പ്രശ്നങ്ങളും, വിഷയങ്ങളും, കീറാമുട്ടിയായും , വിലങ്ങുതടിയായും,  നില നില്‍ക്കുമ്പോഴും, ക്രിക്കറ്റിനെ ഒരു ബ്രഹ്മാസ്ത്രമാക്കി, പയറ്റി സമ്പൂര്ണ സംഹാരം എന്ന 'ഉപ തലക്കെട്ടാണ്' പല ശക്തികളും, ലക്ഷ്യം വെക്കുന്നത്. കളിക്കാരെ പോരാളികളാക്കിയും, യുദ്ധത്തിനു സമാനമായ അന്തരീക്ഷം സൃഷ്ട്ടിച്ചും, വിപണിയെ കൊഴുപ്പിച്ചും, തീ പുകച്ചുകൊണ്ട് വൈര്യം കെടാതെ സൂക്ഷിക്കുന്ന, ഒരു അഹന്ത ഭാവം. ഇത്തരം ഒരു ചിത്രീകരണത്തിന്റെയും, വിരോധാഭാസത്തിന്റെയും, രാഷ്ട്രീയവും-സാമൂഹികവുമായ ലക്ഷ്യവുമെന്താണ്. ഇത്തരമൊരു 'പ്രഷര്‍ കുക്കര്‍' അവസ്ഥ എങ്ങനെയാണ് സംജാതമാകുന്നത്? എന്താണ് പിന്നാമ്പുറത്തെ കളികള്‍. ഇവിടെ അതാണ്‌ അന്വേഷിക്കപ്പെടെണ്ടത്. 

കളിയെന്നാല്‍ 'വെടിവെപ്പൊഴുവാക്കികൊണ്ടുള്ള യുദ്ധം' എന്നാണു ജോര്‍ജ് ഓര്‍വെല്‍ വിശേഷിപ്പിക്കുന്നത്. വെറും ഒരു കായിക ഇനത്തെ ഇത്തരം ഒരു ചട്ടകൂടില്‍ തലക്കുന്നതിന്റെ താല്‍പര്യവും, ഉദ്ദേശ്യവുമെന്താണ്? ഇവിടെ ചരിത്രം ഒരു സുപ്രധാന ഘടകമായിട്ടാണ് സ്ഥിതിചെയുന്നത്‌. ചരിത്രം, പല ഓര്‍മ്മകളുടെ ഒരു നിധിപ്പെട്ടികൂടിയായാണ്, ഈ ഒരവസ്ഥയില്‍, കഥാപാത്രമാവുന്നത്‌. അത്തരമൊരു സ്ഥിതിവിശേഷണം മനുഷ്യ മനസ്സുകളെ കീഴടക്കാനായും, ഉപയോഗപ്പെടുത്തിടുണ്ട്. കാലം ഏല്‍പ്പിച്ച മുറിപ്പാടുകളെ, ചരിത്രം ആഴത്തില്‍ ഉണങ്ങാതെ സൂക്ഷിച്ചു, അത് പല അവസരങ്ങളിലും, പുരാത് വരുത്തുകയും ചെയുന്നു. കളിയരങ്ങുകള്‍, ഇത്തരമൊരു പ്രയോഗശാലയായി, മാറിയിട്ട് കാലമേറെയായി. ഈ ഉണങ്ങാത്ത ഓര്‍മ്മകളെ, വൈര്യം കൂടിയും, മേമ്പൊടി ചേര്‍ത്തും, അവതരിപ്പിക്കുമ്പോള്‍, ആവേശം പതിന്മടങ്ങ്‌ വര്‍ധിക്കുന്നു. ഇതിന്റെ പല ഉദാഹരണങ്ങളും അക്ക്മ്മിട്ടു നിരത്താന്‍ കഴിയും. ഇംഗ്ലണ്ടും-അര്‍ജന്റീനയും കൊമ്പു കോര്‍ക്കുന്ന ഫുട്ബോള്‍ മത്സരങ്ങള്‍ അരങ്ങേറുമ്പോള്‍, കഴിഞ്ഞു പോയ ഫാല്‍ക്ലാന്‍ഡ് യുദ്ധത്തിന്റെ ഓര്‍മ്മാകലാണ് തളം കെട്ടുന്നത്. അത് പോലെ ഇംഗ്ലണ്ട് ജര്‍മനിയെ നേരിടുമ്പോള്‍, മുന്‍പില്‍ കൊണ്ടുവരപ്പെടുന്നത് ലോക മഹായുദ്ധങ്ങളുടെയും, രാഷ്ട്രീയ വൈര്യത്തിന്റെയും, ഒരു മാരക മിശ്രിതമാണ്. ഇത്തരം പല പരസ്പര മത്സരവും,വൈര്യവും, കഴുകന്‍ തന്ത്രങ്ങളുമെല്ലാം കുത്തിനിറക്കപ്പെട്ട, ഒരു രാസവസ്തുവാന് പലപ്പോഴും സ്പോര്‍ട്സ്. ഈ പകയുടെയും, ശത്രുതയുടെയും, രസതന്ത്രം, കളിനിലങ്ങളെ പോര്‍ക്കളങ്ങളാക്കുന്നതും, രക്തത്തിന് ദാഹിക്കുന്ന, വേട്ടനായ്ക്കാളായി കായിക താരങ്ങളെ രൂപാന്തരപ്പെടുത്തുനതും, വ്യക്തമായ താല്‍പ്പര്യങ്ങളുടെ പശ്ചാത്തലത്തിലാണ്. ഇന്ത്യയും-പാകിസ്ഥാനും മാറ്റുരക്കുമ്പോള്‍, കളിയേക്കാള്‍, പ്രതികാരത്തിന്റെയും, മജ്ജയിലും-മാംസത്തിലും, കുത്തിനിറക്കപ്പെട്ട ഒരു 'കൃത്രിമമായ' ദേശീയതയുടെയും, വംശീയതയുടെയും,  മുറവിളികള്‍ കൂടി നമ്മുക്ക് കേള്‍ക്കാം. ഇപ്പോള്‍ തന്നെ ഈ സെമി മത്സരം '26 നവംബര്‍ മുംബൈ ആക്രമണത്തിനു ശേഷം' ഇന്ത്യന്‍ മണ്ണില്‍ അരങ്ങേറുന്ന ആദ്യ ഇന്ത്യ-പാക് മത്സരമാനെന്നാണ് നാഴികക്ക് നാല്പതു വട്ടം മുഖ്യധാര മാധ്യമങ്ങള്‍ വിളിച്ചു കൂവുന്നത്. കലക്കു വെള്ളത്തില്‍ മീന്‍ പിടിക്കാമെന്ന മോഹവുമായി, പല വ്യവസ്ഥാപിത താല്പര്യങ്ങളും, ഈ മുറവിളികള്‍ക്ക്, കോറസ് ആലപിക്കുന്നത്. 

കച്ചവട താല്പര്യങ്ങള്‍ ആവോളം സംരക്ഷിച്ചു, ലാഭം ആകുവോളം കൊയ്യാനുള്ള, നൂതന കുതന്ത്രങ്ങളുമായി, കോര്‍പ്പറെറ്റ് ലോകവും, ഈ ഒരു മാത്സര്യത്തിനു കൊഴുപ്പെകുന്നു. പരമ്പര വൈരികള്‍ എന്ന പട്ടം നല്‍കി, ഇന്ത്യ-പാക് പോരാട്ടങ്ങളെ മറ്റേതൊരു മത്സരത്തെക്കാളും, ആവേശഭരിതമാക്കി, വില്‍ക്കാന്‍ നടക്കുന്ന വ്യഗ്ര ശ്രമങ്ങളും ഇവിടെ പ്രതിഫലിക്കുന്നുണ്ട്. കളിയുടെ ജയവും-തോല്‍വിയും പല തരം വേലിയേറ്റങ്ങളാണ് അതിര്‍ത്തിക്കിരുവശവും, വരുത്തിതീര്‍ക്കുന്നത്. തോല്‍വികളില്‍, കിണഞ്ഞ ശ്രമത്തെക്കാളുപരി, 'മറ്റേതെങ്കിലും' തരത്തിലുള്ള, 'വേറെ കളികളുമുണ്ടോ' എന്നും, മാധ്യമങ്ങളുടെ കുറ്റവിചാരണക്ക് ശേഷം, നീണ്ട അന്വേഷണങ്ങളും, റിപ്പോര്‍ട്ടുകളും, സ്ഥാനങ്ങള്‍ തെറിക്കുന്നതുമെല്ലാം, ഒഴിച്ചുകൂടാനാകാത്ത ഘടകങ്ങളാണ്. മറ്റാരോട് തോറ്റാലും, ഇന്ത്യ പാക്കിസ്ഥാനോടും, നേരെ മറിച്ചും, കീഴ്പ്പെടരുതെന്നും, അങ്ങനെ സംഭവിച്ചാല്‍ അത് ഒരു കാലത്തും പൊറുക്കാത്ത 'തെറ്റായി', 'അപമാനമായി',  ജനങ്ങള്‍ക്ക്‌ മുന്‍പില്‍, അവതരിപ്പിക്കപെടുമ്പോള്‍, നിസ്സഹായരാകുന്നത്, യഥാര്‍ത്യത്തില്‍ കളിക്കാരാണ്. ഏതുവിധേനെയും തോല്‍വി ഒഴിവാക്കുക, അല്ലാത്ത പക്ഷം 'കഴുക്കോലിനര്‍ഹരാവുന്ന ' പ്രതിഭാസം. കീറിമുറിച്ചും, ചികഞ്ഞുനോക്കിയും, മൈക്രോസ്കോപ്പിലൂടെ കളിയുടെ നെല്ലും-പതിരും വേര്‍പ്പെടുത്തുന്ന, സാധന-സാമഗ്രികള്‍ കാണാതെ പോകുന്ന ഒന്നാണ് കളിക്കാരുടെ മനസ്സ്. അവരെങ്ങനെയാണ്, ഇതെല്ലാം ഉറ്റുനോക്കുന്നത്, അതിജീവിക്കുന്നത്. 

ഇന്ത്യ-പാക് മത്സരങ്ങളില്‍, എല്ലാ കളി വൈദഗ്ദ്യരും വാചാലരവുന്ന, സുപ്രധാന ഘടകമാണ്, മനസ്സ്. കളിയിന്നു, മൈതാനത്തിനേക്കാള്‍, അരങ്ങേറുന്നത് മനസ്സിലാണ്. ഉരുക്ക് പോലത്തെ മനക്കരുത്തും, എതിരാളിയെ തകര്‍ക്കാനുള്ള പോര്‍വീര്യവു മായ ഈ ഇരട്ട നയങ്ങളും, കൂര്പിച്ചാല്‍ ശത്രുപാളയത്തില്‍, നാശം വിത്ക്കാമെന്നാണ് ഇരു ടീമുകളുടെയും കണക്കുകൂട്ടല്‍. കണക്കുകള്‍ പിഴച്ചാല്‍, കാല്‍ച്ചുവട്ടിലെ മണ്ണ് ചോര്‍ന്നോലിക്കുമെന്ന,  ഒരു തീരാഭയം ഉള്‍വിളിയായി തങ്ങിനില്‍ക്കും. മനസ്സിന്റെ ഈ കണ്കെട്ട്, ആരാധകരും, ആസ്വാദകരും ഏറ്റുവാങ്ങിയിട്ടുണ്ട്. എതിര്‍ ടീമിന്റെ കളിക്ക്, അര്‍ഹിക്കുന്ന പ്രോത്സാഹനം നല്‍കാനുള്ള മടിയും, ഈ വിരോധത്തിന്റെ, മാനസിക വശമായി, കുറിക്കാവുന്നതാണ്. ജാവേദ്‌ മിയന്ധാധ്, തന്റെ അവസാന കളിയില്‍ (ഇന്ത്യക്കെതിരെ 1996-ല്‍ ബാംഗ്ലൂരില്‍ നടന്ന ക്വാര്‍ടര്‍ മത്സരം) ഔട്ടായാപ്പോള്‍, "ഈയുള്ളവനെ ഇനി കാണേന്‍ടതില്ലല്ലോ, എന്ന് തെറിവിളി കൊണ്ട് അഭിഷേകം ചെയ്ത ഇന്ത്യന്‍ ആരാധകരെ, പ്രസിദ്ധ ക്രിക്കറ്റ് ചരിത്രകാരന്‍, രാമചന്ദ്ര ഗുഹ ഇന്നും ഓര്‍ക്കുന്നു. എന്നാല്‍, നല്ല കളിക്ക്, വേണ്ട അംഗീകാരം കൊടുത്ത ചരിത്രവും, ഇന്ത്യ-പാക് ക്രിക്കറ്റിനുണ്ട്‌. 1999-ലെ ചെന്നൈ ടെസ്റ്റ്‌ ജയത്തിനു ശേഷം, സ്റ്റേഡിയം വലംവച്ച  പാക്കിസ്ഥാന്‍ ടീമിനെ, എഴുന്നേറ്റു നിന്ന്, ഹര്‍ഷാരവം കൊണ്ട് പൊതിഞ്ഞ സംഭവവും, അത് പോലെ, 2004-ലെ പാക്‌ 'സൗഹൃദ' ഏക ദിന പരമ്പര ഇന്ത്യ നേടിയപ്പോള്‍, രണ്ടു രാജ്യത്തെ കൊടികളുമേന്തി, ലാഹോര്‍ തെരുവുകളില്‍ നൃത്തം ചവിട്ടിയ കഥകളും, നിലനില്‍ക്കുന്നുണ്ട്. 

മന്‍മോഹന്‍ സിംഗിന്റെ, പാക് പ്രധാനമാന്ത്രിക്കയുള്ള സ്വീകരണം ഒരു പക്ഷെ ഇന്ന് ചീഞ്ഞുനാറി, അഴിമതിയില്‍ മുങ്ങി, അമേരിക്കന്‍ ധ്രിധരാഷ്ട്രാലിങ്കനത്തില്‍ ചാഞ്ഞു കിടക്കുന്ന 'വീരഘാഥകള്‍' പുറത്തു വിട്ട വിക്കിലീക്സ് വെളിപ്പെടുത്തലുകളുടെയും, പിരിമുറുക്കത്തിന്റെയും, ഇടയില്‍ നിന്നു രക്ഷ നേടാനുള്ള, 'ലൈഫ് ജാക്കട്ടാകുകയും' ചെയ്യാം. പക്ഷെ, അടിവരയിട്ടു പറയേണ്ട ഒരു വസ്തുതയുണ്ട്. ഇരു ടീമുകളുടെയും, 11 വീതം കളിക്കാരുക്ക്, കൂടുതല്‍, ആകംക്ഷകളും, ധര്മാസങ്കടങ്ങളും, കൊടുക്കാതിരുന്നാല്‍ നന്ന്. അതിനെക്കാള്‍ ഉപരി, കളിയെ വെറും, കായിക ഇനമായി, മാത്രം നോക്കി കണ്ടുകൊണ്ടു, അത് കാര്യത്തിലേക്ക്, കടക്കാതിരിക്കാനായി നോക്കേണ്ട കടമയും, ഓരോ യഥാര്‍ത്ഥ ക്രിക്കറ്റ്‌ പ്രേമിക്കുണ്ട്. ഏറ്റവും നന്നായി കളിക്കുന്ന ടീം ജയിച്ചു മുന്നേറട്ടെ; നല്ല ക്രിക്കറ്റ്‌, ഇന്ത്യ-പാക്‌ ഭേദമന്യേ, നമുക്ക് ആസ്വദിക്കാം, അഭിനന്ദിക്കാം. ബെക്കര്‍ പറഞ്ഞത് പോലെ, ആര് ജയിച്ചാലും, തോറ്റാലും, ലോകമൊന്നുമിടിഞ്ഞു വീഴില്ല !!